ജോസ് കെ മാണി പാലായിൽ ജയിക്കും..! ജോസിനു പിറകെ പോയത് പൗലോസ് കടമ്പംകുഴിയുടെ പാതി മീശ....

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ പാലായിൽ പരാജയം സംഭവിച്ചതിന് പിന്നാലെ പാതി മീശ എടുത്ത് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് കെടിയുസിഎം കോട്ടയം ജില്ലാ പ്രസിഡന്റ് കൂടിയായ പൗലോസ് കടമ്പംകുഴി.
ജോസ് കെ. മാണിയും സ്റ്റീഫന്‍ ജോര്‍ജും വിജയിക്കുമെന്ന് പൗലോസ് കടമ്പംകുഴി സുഹൃത്തുമായി പന്തയം വെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ വോട്ടെണ്ണലിൽ ഇരുവരും ദയനീയമായി പരാജയപ്പെടുകയായിരുന്നു. പിന്നാലെയാണ് താൻ വാക്ക് പാലിച്ച് പകുതി മീശ വടിച്ചത്.
സംഭവത്തിന് ശേഷം പൗലോസിന്റെ പ്രതികരണം ഇങ്ങനെയയിരുന്നു. ''ഇന്നലെ വന്ന തെരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും എന്റെ നിയോജകണ്ഡലം സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ജോര്‍ജും പരാജയപ്പെട്ടു. എന്റെ ഒരു സ്‌നേഹിതനുമായി ഇരുവരുടേയും വിജയം ഉറപ്പാണെന്ന് പറഞ്ഞ് ബെറ്റ് വെച്ചിരുന്നു.
ഇവരുടെ പരാജയം ഉള്‍കൊണ്ട് കൊണ്ട് മീഴ പാതി വടിച്ചു കളഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ആദ്യമായി മീശവടിച്ചു. ഇതു കൊണ്ടാന്നും തളരില്ല. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി പോലും പരാജയപ്പെട്ടിട്ടുണ്ട്. പാഠം ഉള്‍കൊണ്ട് കൊണ്ട് മുന്നോട്ട് വരും. പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാവും.''
വളരെ മുൻപ് തന്നെ വ്യത്യസ്തമായ പ്രതിഷേധ സമരങ്ങളിലൂടെയും പൗലോസ് കടമ്പംകുഴി വാർത്തകളിൽ ഇടം നേടിയിരുന്ന വ്യക്തിയായിരുന്നു. തുടര്‍ച്ചയായ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് പൗലോസ് കടമ്പംകുഴി ശവപ്പെട്ടിയില്‍ കിടന്ന് പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. അതിനിടെ പ്രവര്‍ത്തകന്‍ വെച്ചു കൊടുത്ത പഞ്ഞി, ശ്വാസമെടുത്തപ്പോൾ വിട്ടപ്പോള്‍ തെറിച്ചു പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അക്കാലത്ത് വൈറലായിരുന്നു.
പാലാ അസംബ്ലി മണ്ഡലത്തിൽ 15,386 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് മാണി സി. കാപ്പൻ വിജയിച്ചത്. കാപ്പന് ആകെ 69,804 വോട്ടുകളും ജോസ് കെ. മാണിക്ക് 54,418 വോട്ടുകളും ലഭിച്ചു. എന്നാല്‍ പാലായില്‍ ബിജെപിയുമായി ചേര്‍ന്ന് മാണി സി. കാപ്പന്‍ വോട്ടു കച്ചവടം നടത്തിയെന്നാണ് ജോസ് കെ. മാണി ആരോപിക്കുന്നത്.
തന്റെ തോല്‍വിയ്ക്ക് പിന്നിലെ കാരണങ്ങളിലൊന്ന് മണ്ഡലത്തില്‍ വോട്ടു കച്ചവടമാണെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പാലാ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായി മാറിയെന്നും വ്യക്തിഹത്യയും കള്ളപ്രചരണങ്ങളുമാണ് എതിര്‍പക്ഷം നടത്തിയതെന്നും ജോസ് കെ മാണി ആരോപിച്ചു. ഗൗരവമുള്ള രാഷ്ട്രീയമല്ല പാലായില്‍ ചര്‍ച്ച ആയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരള കോണ്‍ഗ്രസ് എടുത്ത രാഷ്ട്രീയ നിലപാട് ശരിയാണെന്ന് തെളിഞ്ഞു.
യുഡിഎഫ് സ്വാധീന മേഖലകളില്‍ ആണ് കേരള കോണ്‍ഗ്രസ് എം ജയിച്ചത്. പാലായിലും സംസ്ഥാനത്തും ഇടതു മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടിക്ക് എത്ര മന്ത്രിസ്ഥാനം ഉണ്ടാകുമെന്ന് മുന്നണിയുമായി ചര്‍ച്ച ചെയ്യുമെന്നും കേരള കോണ്‍ഗ്രസ് എമ്മിന് അര്‍ഹതയുള്ളത് ലഭിക്കുമെന്നും ജോസ് കെ മാണി പ്രതികരിച്ചു. എന്നാല്‍ ഇടതു മുന്നണിയില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് ജോസ് കെ മാണി പ്രതികരിച്ചതുമില്ല.
https://www.facebook.com/Malayalivartha



























