പിടിവീണത് വ്യാജവാറ്റിൽ... കൊവിഡ് ആണെങ്കിലും തെമ്മാടിത്തരം കൈമുതലാക്കി... നഴ്സിനെ കടന്നു പിടിച്ചതിനു ശേഷം സംഭവിച്ചത്..!
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലെന്ന് പറയുന്ന പോലെയാണ് നാട്ടിലെ ചിലരുടെ കാര്യം. കോവിഡ് ചികിത്സയ്ക്കായി വ്യാജമദ്യ കേസിലെ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറിയതായിട്ടാണ് ഇപ്പോൾ പരാതി ലഭിച്ചിട്ടുള്ളത്.
എറണാകുളം തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്ററില്‍ കഴിയുന്ന കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖില്‍ ആണ് നഴ്‌സിനോട് അപമര്യാദയായി പെരുമാറിയത്. നഴ്സിന്റെ പരാതിയെത്തുടര്‍ന്ന് ഹില്‍ പാലസ് പോലീസ് ഇയാള്‍ക്കെതിരെ വീണ്ടുമൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതു കൂടാതെ എക്‌സൈസ് എടുത്ത കേസിലെ പ്രതി കൂടിയാണ് ഇയാള്‍.
കഴിഞ്ഞ ദിവസമാണ് വ്യാജമദ്യവുമായി പിടിയിലായ ഇയാള്‍ക്കെതിരേ എക്‌സൈസ് കേസെടുത്ത്. അബ്കാരി കേസിൽ എക്‌സൈസ് അറസ്റ്റു ചെയ്ത അഖിലിനെ, കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്‌ക്കൂളിൽ റിമാൻഡിൽ കഴിയുകയായിരുന്നു. പിന്നീട് അഖിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് തൃപ്പുണിത്തുറയിലെ ഡിസിസിയിലേക്ക് മാറ്റിയത്.
ഇവിടെ എത്തിയതു മുതൽ ദേഷ്യത്തോടെയായിരുന്നു അഖിലിന്‍റെ പെരുമാറ്റം. പല തവണ, ആരോപണം ഉന്നയിച്ച നഴ്സിനെതിരെ ഇയാൾ കയർത്തു സംസാരിച്ചു.
രോഗികൾക്ക് മരുന്നുമായി എത്തിയപ്പോൾ വീണ്ടും തർക്കം ഉണ്ടാകുകയും, നഴ്സിനെ കടന്നു പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ നഴ്സ് അധികൃതരെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണ് ഡിസിസി അധികൃതർ ഹിൽ പാലസ് പൊലീസിൽ വിവരം അറിയിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിലിനെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം, സമാനമായി ചാരായം വാറ്റുന്നതിനിടെ നിലമ്പൂരിൽ കോവിഡ് പോസിറ്റീവ് ആയ രോഗിയെ എക്സൈസ് പിടികൂടി. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിലെ കൃഷ്ണൻ ആണ് എക്സൈസ് - പോലീസ് സംയുക്ത റെയിഡിൽ പിടിയിലായത്. 170 ലിറ്റർ വാഷ്, പ്ലാസ്റ്റിക് ബാരലുകൾ , ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങൾ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
പ്രതി നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. ഇയാൾ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന കഴിഞ്ഞ് ഫലം വരുന്നതും കാത്ത് ക്വാറന്റൈനിൽ ആയിരുന്നു. ആ സമയത്ത് രഹസ്യമായി ചാരായം വാറ്റി വ്യാപകമായി വിൽപന നടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
കസ്റ്റഡിയിൽ എടുത്ത പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസ് എടുക്കുകയായിരുന്നു. തുടർ നടപടികൾ കോവിഡ് നെഗറ്റീവ് ആയ ശേഷം സ്വീകരിക്കും.
നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എം. ഹരികൃഷ്ണന്‍റെ നേത്യത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ അഖിൽദാസ്, രാകേഷ് ചന്ദ്രൻ, പി.സി.ജയൻ ,വനിതാ ഓഫിസർ ഇ.ഷീന, പോത്തുകല്ല് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് സി, സി.പി.ഒ മാരായ സലീൽ ബാബു, കൃഷ്ണദാസ് എന്നിവർ റെയിഡിൽ പങ്കെടുത്തു.
പ്രതിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറു എക്സൈസ് ഉദ്യോഗസ്ഥരും, മൂന്ന് പോലീസുകാരും ക്വാറന്റീൽ പോയി. കൊറോണ വർദ്ധിച്ച കാരണം ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക വ്യാജവാറ്റാണ് കേരളത്തിലുടനീളം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിദേശ മദ്യവിൽപ്പന ശാലകൾ അടച്ചതുമൂലം ഇത്തരക്കാർക്ക് ഇപ്പോൾ ഡിമാന്റ് ഏറെയാണ്. ഇതിനാലാണ് ഇവർ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് കടക്കാൻ കാരണമാവുന്നത്.
https://www.facebook.com/Malayalivartha