കലിയടങ്ങാതെ പ്രകൃതി... കേരളത്തിൽ ശനിയാഴ്ച മുതല്‍ വീണ്ടും അതിശക്തമായ മഴ... ഒപ്പം ശക്തമായ കാറ്റും...
സംസ്ഥാനത്ത് ശനിയാഴ്ച്ച മുതല്‍ മഴ വീണ്ടും കനക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നിലവിൽ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നതിനാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നിലവില്‍ ഞായറാഴ്ച സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. മാലിദ്വീപ്, ശ്രീലങ്ക, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയിട്ടുണ്ട്.
എല്ലാവർഷത്തേയും അപേക്ഷിച്ച് സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് അധികം മഴയാണ്. കഴിഞ്ഞ മൂന്നു മാസം കൊണ്ട് 729.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അതായത് സാധാരണഗതിയിൽ ലഭിക്കേണ്ടതിനേക്കാൾ 131 ശതമാനം അധികമഴയാണ് ഇക്കുറി നമുക്ക് ലഭിച്ചത്.
പല ഡാമുകളും തുറക്കേണ്ട അവസ്ഥയും വന്നിരുന്നു. നദികളും കരകവിഞ്ഞൊഴുകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മേയ് 29 വരെ കേരള തീരത്തുനിന്ന് കടലിൽ പോകരുതെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതുപോലെ സംസ്ഥാനത്തെ അണക്കെട്ടുകൾ കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പിലെത്തിയിട്ടുണ്ട്. അണക്കെട്ടുകളിൽ ഇപ്പോൾ 35.40 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേ ദിവസത്തെക്കാൾ 7 ശതമാനം അധികം വെള്ളമാണ് സംഭരിച്ചിരിക്കുന്നത്.
കാലവർഷത്തിനു മുൻപു തന്നെ ജലനിരപ്പ് ഇത്രയും ഉയരുന്നത് അപൂർവം. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായി മഴ പെയ്തു. 2019ൽ ഇതേ ദിവസത്തെക്കാൾ ഇരട്ടിയോളം വെള്ളം ഇപ്പോൾ അണക്കെട്ടുകളിലുണ്ട്. 2018ൽ ഇതേ ദിവസം ഇടുക്കി അണക്കെട്ടിൽ 23.88 ശതമാനം വെള്ളമുണ്ടായിരുന്നു.
ആലപ്പുഴയിൽ അനുഭവപ്പെട്ട കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും മൂലം ജില്ലയിലെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ചെങ്ങന്നൂര്‍ താലൂക്കില്‍ ഒന്‍പതു കുടുംബങ്ങളിലെ 32 പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചത്.
ഇത്കൂടാതെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു നൽകിയിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ആരംഭിച്ച ക്യാമ്പുകള്‍ ഉള്‍പ്പടെ ജില്ലയില്‍ നിലവില്‍ ആറു ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ആറു ക്യാമ്പുകളിലായി 20 കുടുംബങ്ങളിലെ 76 പേരാണുള്ളത്. 23 പുരുഷന്മാരും 29 സ്ത്രീകളും 24 കുട്ടികളുമുണ്ട്.
അതേസമയം, 2021 ലെ ട്രോളിംഗ് നിരോധനം ജൂൺ ഒൻപതു അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ട്രോളിംഗ് നിരോധന കാലയളവിൽ സൗജന്യ റേഷൻ, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി. സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുകവിതരണം വേഗത്തിലാക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ച് തന്നെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനം, വിപണനം എന്നിവ തടസ്സപ്പെടാതിരിയ്ക്കാൻ പോലീസ് ശ്രദ്ധിയ്ക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണം.
കൊല്ലം ജില്ലയിൽ ട്രോളിംഗ് നിരോധന കാലഘട്ടത്തിൽ നീണ്ടകര ഹാർബർ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. ഈ വർഷവും അത് തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
https://www.facebook.com/Malayalivartha