നിർമാണത്തിലിരുന്ന വീട്ടിൽ ഉറങ്ങാൻ കിടന്ന രാഹുൽ എവിടെ? ഉറക്കം കെടുത്തുന്ന ദുരൂഹത എങ്ങുമെത്താതെ നീളുന്നു; അന്വേഷണത്തിൽ ഒരു തുമ്പും കിട്ടാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു?
കടശേരി ലതികാ ഭവനിൽ രാഹുലിനെ കാണാതായിട്ട് 8 മാസം പിന്നിടുന്നു. ഉറങ്ങാൻ കിടന്ന രാഹുലിനെ പിന്നെയാരും കണ്ടിട്ടില്ല. ഒരു തുമ്പും ലഭിക്കാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തുവെന്നാണു വിവരം. കഴിഞ്ഞ ജനുവരി മൂന്നിനു 19 വയസ്സ് പൂർത്തിയായ രാഹുലിനെ കാത്തിരിക്കുകയാണു കുടുംബം. വീടുപണി നടക്കുന്നതിനാൽ മാതാപിതാക്കൾ കൃഷിയിടത്തിലെ ഷെഡിലും രാഹുലിന്റെ ജ്യേഷ്ഠൻ നിർമാണത്തിലിരിക്കുന്ന വീട്ടിലുമാണു കിടന്നിരുന്നത്.
പഴയ വീട്ടിലായിരുന്നു രാഹുലിന്റെ ഉറക്കം. പ്ലസ്ടു പഠന ശേഷം ഉന്നത പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു. കാണാതാകുന്ന ദിവസം, പഠനത്തിന് അപേക്ഷിക്കാനായി ആധാറും മറ്റു രേഖകളും അമ്മയുടെ പക്കൽ നിന്നു വാങ്ങിയിരുന്നു. രാത്രി 9നു ജോലി കഴിഞ്ഞെത്തിയ ജ്യേഷ്ഠൻ രഞ്ജിത്ത്, രാഹുൽ ഉറങ്ങുകയാണെന്നു കരുതി വിളിക്കാതെ പുതിയ വീട്ടിലേക്കു പോയി.
\
പിറ്റേന്നു രാവിലെ ജ്യേഷ്ഠൻ ജോലിക്കു പോകാൻ നേരവും രാഹുലിനെ കണ്ടില്ല. സമീപത്തെവിടെയെങ്കിലും കാണുമെന്നു കരുതി അന്വേഷിച്ചില്ല. പിന്നീട് 11 മണിക്കു ടാപ്പിങ് ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കളാണു രാഹുലിനെ കാണാത്തതിനെ തുടർന്നു അന്വേഷണം തുടങ്ങിയത്.
പൊലീസും വനം വകുപ്പും പ്രദേശവാസികളും സംയുക്തമായി വ്യാപക തിരച്ചിൽ നടത്തി. കടശേരി, പൂങ്കുളഞ്ഞി, മുള്ളുമല, കറവൂർ, കുമരംകുടി മേഖലയിലെ വനപ്രദേശം മുഴുവനും അരിച്ചു പെറുക്കി. അച്ചൻകോവിലാറും കൈവഴികളും തിരഞ്ഞു. ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും സൂചന പോലും ലഭിക്കാത്തതിനെ തുടർന്നു തിരച്ചിൽ നിർത്തി.
ഇതിനിടെ രാഹുലിന്റെ മാതാപിതാക്കൾ, സഹോദരൻ, പ്രദേശവാസികൾ, സുഹൃത്തുക്കൾ എന്നിവരെ പ്രത്യേകം വിളിച്ചു പൊലീസ് ചോദ്യം ചെയ്തു. റൂറൽ എസ്പിയുടെ കീഴിൽ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അതും ഫലപ്രദമായില്ല.
https://www.facebook.com/Malayalivartha