പൊലീസ് അങ്കിളുമാരാ എന്നെ രക്ഷിച്ചത്, എനിക്ക് പൊലീസിനെ പേടിയില്ലല്ലോ... കളിക്കുന്നതിനിടെ അലക്ക് യന്ത്രത്തിന്റെ ഡ്രയറില്‍ കുടുങ്ങി 3 വയസുകാരി; ഒടുവിൽ രക്ഷകരായി എത്തിയത് പോലീസുകാർ
കുട്ടികൾ കളിക്കുന്നതിനടയ്ക്ക് ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആപത്തായിരിക്കും തേടിയെത്തുന്നത്. ചില കുട്ടികൾ കൂടുതൽ വികൃതി ഉള്ളവരാണെങ്കിൽ എത്രയൊക്കെ നോക്കിയാലും എന്തെങ്കിലും പ്രശ്നത്തിൽ ചെന്ന് ചാടും. അത്തരത്തിൽ ഒരു പ്രശ്നത്തിൽ ചെന്ന് ചാടിയിരിക്കുകയാണ് മണ്ണഞ്ചേരിയിലെ ഒരു കുഞ്ഞുകുട്ടി.
കളിക്കുന്നതിനിടെ അലക്ക് യന്ത്രത്തിന്റെ ഡ്രയറില്‍ കുടുങ്ങിയ മൂന്നു വയസുകാരിയുടെ രക്ഷകരായെത്തിയത് പൊലീസ്. മണ്ണഞ്ചേരി അമ്പാനാകുളങ്ങര ജംക്ഷനു പടിഞ്ഞാറ് റിസാന മന്‍സിലില്‍ ഹാരീസ്- റിസാന ദമ്പതികളുടെ ഇളയമകള്‍ ഐസയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.
'പൊലീസ് അങ്കിളുമാരാ എന്നെ രക്ഷിച്ചത്, എനിക്ക് പൊലീസിനെ പേടിയില്ലല്ലോ...' എന്ന് ഐസ പറയുന്നു. മണ്ണഞ്ചേരി പൊലീസാണ് ഐസയെ രക്ഷിച്ചത്. സിറ്റൗട്ടിന്റെ പടിയില്‍ നിന്നു വാഷിങ് മെഷീന്‍ ഡ്രയറിന്റെ മൂടി തുറന്ന് അകത്തേക്ക് കുഞ്ഞു ചാടുകയായിരുന്നുവെന്നു പിതാവ് ഹാരീസ് പറഞ്ഞു.
അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്ന ഹാരീസ് കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഓടിയെത്തിയത്. ഉടന്‍തന്നെ മാതാവ് റിസാനയും ഓടിയെത്തി പുറത്തെടുക്കാന്‍ നോക്കിയെങ്കിലും കുഞ്ഞിന്റെ കാല് മടങ്ങിയിരുന്നതിനാല്‍ സാധിച്ചില്ല. അരമണിക്കൂറോളം ഐസ കുടുങ്ങി കിടക്കുകയായയിരുന്നു.
ഒടുവില്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സിഐ രവി സന്തോഷിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വാഷിങ് മെഷീനിന്റെ മുകള്‍ ഭാഗം അഴിച്ചുമാറ്റിയാണ് രക്ഷിച്ചത്.
ഐസയുടെ മൂത്ത സഹോദരന്‍ അസീമും ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. 'കുസൃതി ആയതിനാല്‍ എപ്പോഴും നോട്ടമുള്ളതാ. ഞാന്‍ അടുക്കളയിലേക്കു മാറിയ സമയത്താണ് ഓടി വാഷിങ് മെഷീനില്‍ കയറിയത്'. ചിരി വിടര്‍ന്ന ഐസയുടെ മുഖത്തു നോക്കി മാതാവ് പറയുന്നു.
https://www.facebook.com/Malayalivartha