മുഖ്യമന്ത്രിയും മരംമുറിച്ച കേസിലെ പ്രതികളുമായി ബന്ധം? തെളിവായി ചിത്രം പുറത്ത് വിട്ട് പി.ടി. തോമസ്....
രാഷ്ട്രീയ കേരളത്തിനെ പിടിച്ചുലയ്ക്കുന്ന ഒരു വിഷയമായി മുട്ടിലിൽ മരംമുറി കേസ് മാറുകയാണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്തകൾ ഇടതുപക്ഷത്തെ പോലും പിടിച്ചുലയ്ക്കുന്നതാണ്.
മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് ഇപ്പോൾ മറുപടിയുമായി പി.ടി. തോമസ് എം.എല്‍എ രംഗത്തെത്തിയിരിക്കുകയാണ്.
കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചു കൊണ്ട് കൈ കൊടുത്തു നില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി. തോമസ് ആരാഞ്ഞു. പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തു വിട്ടുകൊണ്ടായിരുന്നു പി.ടി തോമസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നടന്ന ചടങ്ങിന്റെ ചിത്രമാണിതെന്നാണ് മനസിലാക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുകയുണ്ടായി.
2017 ജനുവരി 22ലെ മാംഗോ മൊബൈലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാറ്റിവെച്ചതിന് ശേഷം, പാര്‍ട്ടി മുഖപത്രത്തില്‍ പരസ്യം വന്നതിന് ശേഷം ഇങ്ങനെ ഒരാള്‍ക്ക് സൗഹാര്‍ദപരമായി കൈ കൊടുക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോ എന്ന് കേരളം തീരുമാനിക്കട്ടെയെന്നും പി.ടി. തോമസ് പറയുകയുണ്ടായി.
ഉദ്ഘാടന ചടങ്ങിനായി 2017 ജനുവരി 21ന് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിച്ചു. 22ന് രാവിലെ 9 മണിക്ക് നിശ്ചയിച്ചിരുന്ന സംഭവം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത് കൊല്ലം എംഎല്‍എ എം. മുകേഷാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് വേണ്ടി മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഘാടകര്‍ കേസുകളില്‍ പ്രതികളാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിന്മാറിയത്.
മുഖ്യമന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് ചിത്രമെന്നാണ് പി.ടി. തോമസ് ആരോപിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇവരുമായി ബന്ധമുണ്ടെന്നോ മരംമുറി കേസുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നോ താന്‍ ആരോപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം പുറത്തുവിട്ടത് കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ താനല്ല പോയതെന്ന് മുഖ്യമന്ത്രി സഭയില്‍ നല്‍കിയ മറുപടി തെറ്റാണെന്ന് തെളിയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുട്ടിൽ വനം കൊള്ളയിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെട്ടിരിക്കുകയാണ്. സംഭവത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ ഇടപെടണമെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി സ്വീകരിച്ചിരിക്കുന്നത്.
രാവിലെ പ്രകാശ് ജാവ്‌ദേക്കറുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. നിയമത്തിന്റെ മറവിൽ നടന്ന മരം മുറിയുടെ വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട്.
ഇതിന് പിന്നാലെ ജാവ്‌ദേക്കർ റിപ്പോർട്ട് തേടുകയായിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
പിണറായി സർക്കാരിന്റെ കാലത്ത് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവ് അസാധാരണവും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് മുരളീധരൻ വ്യക്തമാക്കുകയുണ്ടായി. മാഫിയകളെ സഹായിക്കാൻ വേണ്ടിയുള്ള ആദ്യ സർക്കാരാകും പിണറായി സർക്കാർ എന്നും അവർ അറിയിച്ചു.
നിയമവിരുദ്ധമായ ഉത്തരവുകൾക്കായി നിലകൊള്ളുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയാണ് സാധാരണയായി സർക്കാരുകൾ ചെയ്യുന്നത്. എന്നാൽ നിലവിലെ സർക്കാർ അത് ചെയ്തില്ല ആരോപണവും ഉയർത്തി.
അതുകൊണ്ടാണ് മാഫിയകൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് ഇതെന്ന് പറയുന്നത് എന്ന ആക്ഷേപവും ഉയർത്തി. ഇപ്പോൾ വയനാട്ടിലെയും മറ്റ് ജില്ലകളിലെയും വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങളും പുറത്തുവരണമെന്നും മുരളീധരൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha