സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി. മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പരിഷ്കരിച്ച പുതിയ നിയമം ഏപ്രിൽ 5 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു.
അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിൽ വരുന്ന പ്രധാനപ്പെട്ട 69 പ്രഫഷനുകളിലാണ് വിദേശികൾക്ക് വിലക്കേർപ്പെടുത്തിയത്. സെക്രട്ടേറിയൽ തസ്തികകൾ, ഡാറ്റ എൻട്രി, വിവിധതരം എഴുത്തുജോലികൾ, വിവർത്തനം, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തുടങ്ങിയ മേഖലകളിലെ ജോലികളെല്ലാം ഇനി മുതൽ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഈ തസ്തികകളിൽ ഒന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാണ്. നിശ്ചിത തസ്തികകളിൽ വിദേശികളെ നിയമിക്കുന്നത് തൊഴിൽ നിയമ ലംഘനമായി കണക്കാക്കുമെന്നും ഇത്തരക്കാർക്കെതിരെ കർശനമായ പിഴയും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം തൊഴിൽ വിപണിയുടെ ഗുണനിലവാരം വർധിപ്പിക്കുകയാണ് ഈ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോമുകൾ വഴി ആവശ്യമായ പിന്തുണയും പ്രോത്സാഹനങ്ങളും നൽകും. പുതിയ പ്രൊഫഷനുകളുടെ വിശദമായ പട്ടിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. നിയമപരമായ നൂലാമാലകൾ ഒഴിവാക്കാൻ എല്ലാ സ്വകാര്യ കമ്പനികളും എത്രയും വേഗം പുതിയ വ്യവസ്ഥകൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















