മുട്ടില്‍ മരംകൊള്ളയിൽ നിലവിലെ അന്വേഷണം പ്രഹസനം; കേസിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്
മുട്ടില്‍ മരംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണമോ ഹൈകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. നിലവിലെ അന്വേഷണം പ്രഹസനം. വഞ്ചിക്കപ്പെട്ട കര്‍ഷകരെയും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെയും കേസില്‍നിന്നൊഴിവാക്കി മരംകൊള്ളക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അല്ലാത്തപക്ഷം യു.ഡി.എഫ് സമരരംഗത്തേക്കിറങ്ങും. മുട്ടില്‍ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങള്‍ യു.ഡി.എഫ് സംഘം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരംകൊള്ളക്കാരെ സംരക്ഷിക്കാനുള്ള നീക്കം എതിര്‍ക്കും. റവന്യൂ വകുപ്പിന് പൂര്‍ണ ഉത്തരവാദിത്തമുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വനംകൊള്ളക്ക് കുട പിടിച്ചുകൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
കോവിഡിന്റെയും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും മറവില്‍ വനംമാഫിയക്ക് മരംകൊള്ള നടത്താനുള്ള സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത്തരത്തിലൊരു ഉത്തരവ് വന്നതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാതെ വിവാദ ഉത്തരവിനെ മുഖ്യമന്ത്രിയും മുന്മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിമാരും ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ പി.ടി. തോമസ്, എം.കെ. മുനീര്‍, മോന്‍സ് ജോസഫ്, അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്, സി.പി. ജോണ്‍, ജി. ദേവരാജന്‍, സി. ഹരിദാസ്, കെ.എസ്. സനല്‍കുമാര്‍, എം.സി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha