വിവാഹാഭ്യര്‍ഥന പോയ പോക്ക്... സ്വന്തം കട കത്തിച്ചാമ്പലകുന്നതിന്റെ വേദനയില്‍ നിന്നും തിരിച്ചെത്തുമ്പോഴേക്കും നഷ്ടപ്പെട്ടത് പൊന്നു മകളെ; വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാട് പുകയുന്നു
വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ തന്നെ ഞെട്ടിച്ചിരുന്നു. ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. അനുജത്തിക്കും കുത്തേറ്റു. സംഭവത്തില്‍ മുട്ടുങ്ങല്‍ പൊതുവയില്‍ കൊണ്ടപറമ്പ് വിനീഷിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.
തകര്‍ന്ന മനസ്സുമായി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ആ അച്ഛന്‍ ഇന്നലെ നാട്ടുകാരെ മുഴുവന്‍ കരയിപ്പിച്ചു. തലേന്നു രാത്രി കത്തി നശിച്ച കടയില്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നറിയാനും ശുചീകരണത്തിനും മറ്റുമായാണ് ബാലചന്ദ്രന്‍ വീട്ടില്‍ നിന്നിറങ്ങിയത്. കലങ്ങിയ കണ്ണുകളോടെ തിരിച്ചെത്തിയപ്പോഴേക്കും പ്രിയപ്പെട്ട മകളെ നഷ്ടപ്പെട്ടിരുന്നു. 15 വര്‍ഷമായി ബാലചന്ദ്രന്‍ പെരിന്തല്‍മണ്ണയില്‍ വ്യാപാരം തുടങ്ങിയിട്ട്.
വീട്ടില്‍ നിന്നിറങ്ങി പെരിന്തല്‍മണ്ണയിലെത്തിയപ്പോഴേക്കും അത്യാഹിതത്തന്റെ വാര്‍ത്ത തേടിയെത്തി. ഉടന്‍ തിരിച്ചുപോന്നു. ബാലചന്ദ്രന്റെ സമീപത്തെ വീടുകള്‍ സ്വന്തം സഹോദരന്മാരുടെതാണ്. ബഹളം കേട്ട് ആദ്യം ഓടിയെത്തിയതും ആശുപത്രിയിലെത്തിച്ചതും അവരാണ്. ബാലചന്ദ്രന്റെ 2 മക്കളില്‍ മൂത്തവളായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. ഇളയ മകള്‍ ദേവശ്രീ 9ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ബുധനാഴ്ച വൈകിട്ടു യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷം ഇന്നലെ രാവിലെ എട്ടിനാണ് വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്. സംഭവസ്ഥലത്തുനിന്ന് ഓടിയ പ്രതി വഴിയില്‍കണ്ട ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ തന്ത്രപൂര്‍വം സ്‌റ്റേഷനിലെത്തിച്ച് പൊലീസിനു കൈമാറി. കുത്തേറ്റ അനുജത്തി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദൃശ്യയും വിനീഷും ഹയര്‍ സെക്കന്‍ഡറിയില്‍ ഒരുമിച്ചു പഠിച്ചിരുന്നു. 3 മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തി. ഇതു നിരസിച്ച കുടുംബം പൊലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പൊലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചിരുന്നു.
ബാലചന്ദ്രന്റെ ഉടമസ്ഥതയില്‍ പെരിന്തല്‍മണ്ണ ഊട്ടി റോഡിലുള്ള വ്യാപാര സ്ഥാപനം കത്തിനശിച്ചതിനു പിന്നിലും താനാണെന്നു വിനീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അവിടെനിന്ന് 13 കിലോമീറ്ററോളം നടന്ന് കൂഴന്തറയിലെ ദൃശ്യയുടെ വീടിനു സമീപമെത്തി ഒളിച്ചുനിന്ന വിനീഷ് രാവിലെ 7.30ന് ബാലചന്ദ്രന്‍ കടയില്‍പോയ സമയത്ത് വീട്ടില്‍ക്കയറി, ഉറങ്ങിക്കിടന്ന ദൃശ്യയെ വിളിച്ചുണര്‍ത്തി പലവട്ടം കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ഈ സമയം അമ്മ ദീപ കുളിമുറിയിലായിരുന്നു. സംഭവ ശേഷം സമീപത്തെ വയലിലൂടെ ഓടിയ വിനീഷ് റോഡിലുണ്ടായിരുന്ന ഓട്ടോ വിളിച്ച് പെരിന്തല്‍മണ്ണയിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, യാത്രയ്ക്കിടെ സുഹൃത്തുക്കളില്‍നിന്നു ഫോണ്‍ വഴി വിവരം ലഭിച്ച ഓട്ടോ ഡ്രൈവര്‍ ജൗഹര്‍ ഇയാളെ പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. തിരുവില്വാമല പാമ്പാടി നെഹ്‌റു കോളജില്‍ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയാണ് ദൃശ്യ. സംസ്‌കാരം നടത്തി.
ഇന്നലെ എളാട് കൂഴന്തറ ഗ്രാമം ഉണര്‍ന്നത് നടുക്കുന്ന ആ വാര്‍ത്തയുമായാണ്. വീട്ടിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ദൃശ്യ കുത്തേറ്റ് മരിച്ചുവെന്ന വാര്‍ത്ത മരവിച്ച മനസ്സുമായാണ് നാട് ശ്രവിച്ചത്. ക്രൂരമായ കൊലപാതകമാണ് നടന്നത്. ദൃശ്യയുടെ ശരീരത്തില്‍ കുത്തേറ്റ 22 മുറിവുകളുള്ളതായി പൊലീസ് പറഞ്ഞു. 2 മക്കളുടെ നിലവിളി കേട്ടാണ് അമ്മ ദീപ ഓടി മുറിയിലെത്തിയത്. അപ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു. ചേച്ചിയെ കുത്തുന്നത് തടയുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്. വീടിനകത്ത് രക്തം കട്ട പിടിച്ചു കിടക്കുന്നുണ്ട്.
പുല്ല് വെട്ടാന്‍ പണിക്കാരെ കൊണ്ടു പോകുന്നതിനായി അതുവഴിയെത്തിയ വാനിലാണ് ആദ്യം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
"
https://www.facebook.com/Malayalivartha