ആദ്യം പരിചയപ്പെടും, പിന്നീട് പ്രണയാഭ്യർഥന.. പുറത്ത് വരുന്നത് തികച്ചും പോലീസിന്റെ അനാസ്ഥ!

ഫേസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമത്തിലൂടെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത അശ്വതി അച്ചുവിനെ കഴിഞ്ഞ ദിവസമായിരുന്നു പിടികൂടിയത്. അശ്വതി ശ്രീകുമാർ എന്ന യുവതിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. സഹോദരിമാരായ യുവതികളുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണംതട്ടിയെന്ന കേസിലാണ് ശൂരനാട് പൊലീസ് ഇവരെ പിടികൂടിയത്. കൊച്ചി സ്വദേശിനിയായ പ്രഭയുടെയും സഹോദരി രമ്യയുടെയും ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.
ഏറെ വർഷങ്ങളായി പ്രഭ എന്ന യുവതി നടത്തിയ സമരമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. അതിനെ പറ്റി ഒരു പ്രമുഖ മാധ്യമത്തിന് പ്രഭ നൽകിയ അഭിമുഖം ഇങ്ങനെയാണ്. 2015 മുതലേ സമൂഹമാധ്യമം ഉപയോഗിക്കുന്നയാളാണ് വ്യക്തിയായിരുന്നു പ്രഭ. അന്നു മുതൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അതുപോലെ തന്നെയാണ് വ്യാജ ഐഡികളില്‍ പ്രത്യക്ഷപ്പെട്ടതും.
ഏകദേശം ഏഴോളം ഐഡികളാണ് അത്തരത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഈ ഐഡികളിൽ നിന്ന് പലരുമായി ബന്ധപ്പെടുകയും ചാറ്റിങ്ങിലൂടെ സൗഹൃദത്തിലാകുകയും പിന്നീട് പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ട് പ്രഭ തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റും ഇട്ടിരുന്നു.
അനുശ്രീ അനു, അശ്വതി അച്ചു തുടങ്ങിയ പേരുകളിലാണ് ഐഡികൾ ഉണ്ടാക്കിയിരിക്കുന്നത്. ചിലതിൽ പ്രഭയുടെ ചേച്ചി രമ്യയുടെ ഫോട്ടോകളാണ് ഇട്ടിരിക്കുന്നത്. രമ്യ പ്രഭയ്ക്ക് മുൻപേതന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന വ്യക്തിയാണ്.
വളരെ വിശ്വസനീയമായ രീതിയിൽ കൃത്യമായ ഇടവേളകളിലാണ് ഇവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. കാണുന്നവർ ഇത് വ്യാജ ഐഡിയാണെന്ന് ഒരിക്കലും ധരിക്കില്ല. ഇവർ നന്നായി ക്ഷമയോടെ കാത്തിരുന്ന് ആൾക്കാരെ നന്നായി പഠിച്ചതിന് ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ചിലരോട് പ്രണയമാണെങ്കിൽ ചിലരോട് കഥന കഥകളൊക്കെ പറഞ്ഞാകും വലയിൽ വീഴ്ത്തുക. പിന്നീട് ബാങ്ക് അക്കൗണ്ട് കൈമാറി പണം തട്ടിയെടുക്കും.
അശ്വതി അച്ചു എന്ന പേരിലാണ് കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുള്ളത്. പലരും ഈ സ്ത്രീയെ നേരിട്ട് കണ്ടിട്ടുണ്ട്. കാരണം ചാറ്റിലൂടെ പറയുക പണം വാങ്ങാൻ ബന്ധുവാണ് എത്തുക എന്നായിരിക്കും. എന്നിട്ട് ഇവർ തന്നെ എത്തി പണം വാങ്ങും. എന്തായാലും ഇതിനെല്ലാം പിന്നിൽ ഇവർ മാത്രമാണെന്ന് പ്രഭ വിശ്വസിക്കുന്നില്ല.
പലതരം കഥകൾ മെനയാൻ ഇവർ മിടുക്കിയാണ്. പക്ഷേ സാങ്കേതികമായി ഇവർക്ക് വലിയ അറിവില്ല എന്നു വേണം കരുതാൻ. എന്നാൽ ബോട്ടീം എന്ന ആപ് ഉപയോഗിച്ച് വിദേശത്തുള്ളവരിൽ നിന്നുവരെ ലക്ഷങ്ങളോളം പണം തട്ടിയിട്ടുണ്ട്. ഇവർക്ക് സാങ്കേതികമായ സഹായം മറ്റാരോ ആണ് നൽകുന്നുണ്ട് എന്ന സംശയവുമുണ്ട്. ഇവരുടെ തട്ടിപ്പ് അറിഞ്ഞെന്ന് മനസ്സിലാക്കി ഇവർ പ്രഭയെ പലതരത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു.
ഇക്കാര്യം മനസ്സിലാക്കിയ ശേഷം ആദ്യം സൈബർ സെല്ലിലാണ് പരാതിപ്പെട്ടത്. പക്ഷേ അവിടെ നിന്ന് വളരെ മോശം പ്രതികരണമാണ് ലഭിച്ചത്. പരാതിയോട് അവർ ആദ്യം മുഖം തിരിച്ചു. അവർ ചോദിക്കുന്നത് എന്തിനാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതെന്നും പ്രൊഫൈൽ ലോക് ചെയ്തൂടെ എന്നുമൊക്കെയാണ്. ആവശ്യക്കാർ തങ്ങളായതു കൊണ്ട് അതിനൊന്നും മറുപടി നൽകിയില്ല. അവർ പിന്നീട് കേസ് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
അവിടെ നിന്നും പ്രതികരണം ഒന്നുമുണ്ടായില്ല. ബാങ്ക് അക്കൗണ്ടിൽ ശൂരനാട് ആണ് വിലാസം നല്‍കിയിരുന്നത്. അത് പ്രകാരം ശൂരനാട് പൊലീസിൽ പരാതി കൊടുത്തതോടെയാണ് നടപടി വേഗത്തിലായത്. അവർ നാടു വിടുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ലോക്ഡൗണായിട്ടും സത്യവാങ്മൂലം എഴുതി കൊച്ചിയിൽ നിന്ന് ശൂരനാട്ടേക്ക് കാറിൽ തിരിച്ചു. സ്റ്റേഷനിലെത്തിയപ്പോഴേക്കും അവർ പ്രതിയെ പിടികൂടിയിരുന്നു.
പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതും. ഇപ്പോൾ അശ്വതിയെ ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്. നമ്മുടെ സൈബർ സംവിധാനത്തിന്റെ തകരാറുകൊണ്ടാണ് ഇത്തരം കെണിയിൽ വീഴുന്നവർ അത് തുറന്നു പറയാൻ മടികാണിക്കുന്നത് എന്നാണ് പ്രഭയെ പോലെയുള്ള യുവതികളുടെ സങ്കടം.
പോലീസിന്റെ അനാസ്ഥമൂലം ഇത്തരത്തിൽ ജീവിതം തന്നെ അവസാനിപ്പിക്കപ്പെടേണ്ടി വരുന്ന നിരവധി പെൺകുട്ടികളാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇത്തരത്തിൽ മാരക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി വ്യക്തികളാണ് നമ്മുടെ സമൂഹത്തിൽ എമ്പാടും ഉള്ളത്. ഇവരെ ലോക്കിഡാൻ പാകത്തിൽ ഒരു നിയമം സംവിധാനവും ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഒരു സിസ്റ്റവും നമ്മുടെ ഭാവി തലമുറയ്ക്ക് ആവശ്യമാണ്.
https://www.facebook.com/Malayalivartha

























