പഴുതടച്ച് അന്വേഷണം പുരോഗമിക്കുന്നു!! തെളിവെടുപ്പിന് കിരണിനെ ഇന്ന് വിസ്മയയുടെ വീട്ടിലെത്തിക്കും: ഫോറന്‍സിക് റിപ്പോര്‍ട്ട് അതിനിര്‍ണ്ണായകം; വിസ്മയ ആത്മഹത്യ ചെയ്തതാണെന്ന് നിലപാടിൽ ഉറച്ച് കിരൺ; കൊലപാതക സാധ്യത തള്ളാതെ പൊലീസും... കുറ്റപത്രം ഉടന്‍ സമർപ്പിക്കും

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാൻ സാധ്യത. കിരൺ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.ഇദ്ദേഹത്തെ ഇന്ന് വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
സ്ത്രീധനമായി ലഭിച്ച കാര്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞ് കിരണ്‍ നിരന്തരം വിസ്മയയെ ഉപദ്രവിച്ചിരുന്നുവെന്നാണ് വിസ്മയയുടെ ബന്ധുക്കളുടെ ആരോപണം. ഈ കാര്‍ കിരണിന്റേതു തന്നെയാണെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് തെളിവെടുപ്പ്. കഴിഞ്ഞ ജനുവരിയില്‍ നിലമേലിലെ വീട്ടില്‍വച്ചും കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നു.
വിസ്മയയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.166 സെന്‍റിമീറ്റര്‍ മാത്രം ഉയരമുള്ള വിസ്‌മയ 185 സെന്‍റിമീറ്റര്‍ ഉയരമുള്ള ശുചിമുറിയിലെ ജനാലയില്‍ എങ്ങനെ തൂങ്ങിമരിക്കും എന്ന ചോദ്യമാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ കിരണിനെ തെളിവെടുപ്പിനായി പോരുവഴി ശാസ്താംനടയിലെ വീട്ടിലെത്തിച്ചിരുന്നു. കിരണ്‍കുമാറിന്റെ സാന്നിധ്യത്തില്‍ ഒരു മണിക്കൂറിലേറെ പരിശോധന നടത്തിയിട്ടും ദൂരൂഹത മാറുന്നില്ല. കിരണിന്റെ വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ അന്വേഷണസംഘത്തിനു കൈമാറും. ഇതിനുശേഷം മാത്രമേ ദുരൂഹമരണം സംബന്ധിച്ച് അന്തിമ വിലയിരുത്തലിലേക്ക് അന്വേഷണസംഘം എത്തൂ.
അതിനിടെ ആത്മഹത്യയ്ക്കുള്ള സാധ്യത ഫോറന്‍സിക് വിദഗ്ദ്ധര്‍ തള്ളിക്കളയുന്നില്ല. ശുചി മുറിയിലെ ഉയരത്തിലും ആത്മഹത്യ സാധ്യമാകുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ കതകു പൂട്ടിയായിരുന്നോ ആത്മഹത്യ എന്നത് അടക്കമുള്ള ചോദ്യം ഉയരുന്നുണ്ട്
വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ ഡോ. ശശികലയും ഡോ. സീനയും സ്ഥലത്ത് എത്തിയിരുന്നു. വിസ്മയ ജനല്‍ കമ്പിയില്‍ തൂങ്ങിനിന്നുവെന്നു കിരണ്‍ പറഞ്ഞ ശുചിമുറിയില്‍ ഡോക്ടര്‍മാരും റൂറല്‍ എസ്‌പി കെ.ബി.രവിയും പരിശോധന നടത്തി. ലഭ്യമായ മൊഴികള്‍ അനുസരിച്ച് വിസ്മയ ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നത് കിരണ്‍ മാത്രമേ കണ്ടിട്ടുള്ളൂ.
140 സെന്റീമീറ്റര്‍ നീളമുള്ള ടര്‍ക്കി ടവല്‍ ഉപയോഗിച്ചാണ് വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് കിരണ്‍ കുമാറിന്റേയും ബന്ധുക്കളുടേയും മൊഴി. തറനിരപ്പില്‍ നിന്ന് 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍കമ്പിയില്‍ 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തൂങ്ങി മരിക്കുക എന്നതു തന്നെ അസാധ്യമാണ്. തന്നെക്കാള്‍ 19 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ജനല്‍ കമ്പിയില്‍ ഒരാള്‍ക്ക് തുങ്ങി മരിക്കുക അസാധ്യമാണ്.
140 സെന്റീമീറ്റര്‍ നീളമുള്ള ടവല്‍ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയാലും ഒരിക്കലും മരണം സാധ്യമല്ല. കെട്ടി തൂങ്ങുമ്പോള്‍ ടവലുകള്‍ അയയും. ജനല്‍ കമ്പിയില്‍ ടവല്‍ കെട്ടുമ്പോള്‍ പിന്നേയും തറനിരപ്പുമായുള്ള അകലം കൂടും. മരണ വെപ്രാളത്തില്‍ കാലുകള്‍ തുങ്ങും. ഈ സമയം 19 സെന്റിമീറ്റര്‍ ഗ്യാപ്പ് മാത്രമേ ഉള്ളൂവെങ്കില്‍ മരണം അസാധ്യമാകുമെന്ന നിഗമനവും ഉണ്ട്. എന്നാല്‍ ചെറിയ ഉയരത്തിലും ആത്മഹത്യ സാധ്യമാകുമെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ നിലപാട് എന്നാണ് സൂചന.
നൂറ് പവൻ സ്വര്‍ണ്ണവും 1 ഏക്കര്‍ 20 സെന്റ് സ്ഥലവും 10 ലക്ഷം രൂപയുടെ ടൊയോറ്റ കാറുമാണ് സ്ത്രീധനമായി കിരണ്‍ വാങ്ങിയത്. കാര്‍ മൈലേജില്ലാത്തതിനാല്‍ ഇഷ്ടമായില്ലെന്നും പുതിയ കാറെടുക്കാന്‍ ഈ കാര്‍ വിറ്റ് ഉടന്‍ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയെ മര്‍ദ്ദിക്കുന്നത് പതിവാക്കി. 2021 ജനുവരി 5 ന് അര്‍ദ്ധരാത്രി കിരണ്‍ മദ്യപിച്ച് ഇതേ കാറില്‍ വിസ്മയെയും കൊണ്ട് അമിത വേഗതയില്‍ ഓടിച്ച് കൊണ്ട് വിസ്മയയുടെ വീട്ടില്‍ കൊണ്ടുചെന്നു.
വിസ്മയയെ വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദിച്ചു. തടയാന്‍ ചെന്ന സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച് എല്ലിന് സ്ഥാനചലനം സംഭവിപ്പിച്ചു. വിവരമറിയിച്ചതിനു പിന്നാലെ ചടയമംഗലം എസ് ഐ കിരണിനെ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് വഴിയിലിട്ട് പിടികൂടിയെങ്കിലും എസ്‌ഐയെയും കിരണ്‍ ആക്രമിച്ച് യൂണിഫോം വലിച്ചു കീറി.
കിരണിനെ വിലങ്ങിട്ട് വിസ്മയയുടെ വീട്ടില്‍ എത്തിച്ച് തിരിച്ചറിയിച്ച ശേഷം മെഡിക്കല്‍ എടുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ പിറ്റേന്ന് സ്റ്റേഷനില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെത്തി വിസ്മയയുടെ സഹോദരനുമായി മധ്യസ്ഥ ചര്‍ച്ച നടത്തി ഇനിയൊരു പ്രശ്നമുണ്ടാക്കില്ലെന്ന ധാരണയില്‍ ഒത്തു തീര്‍പ്പാക്കി. പ്രശ്നം രമ്യമായി പരിഹരിച്ചതായി ഇരുഭാഗത്തെയും കൊണ്ട് ഒപ്പിടുവിച്ച് വാങ്ങിയ എസ് ഐ സ്റ്റേഷനിലെ പരാതി രജിസ്റ്റര്‍ ക്ലോസ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























