കോഴിക്കോട് കൂടത്തായി സയനൈഡ് സീരിയല്‍ കൊലപാതകം.... ആദ്യ ഭര്‍ത്താവടക്കം കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ കേസില്‍ ജോളിയടക്കം 4 പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ കോടതി ഉത്തരവ്, ജൂലൈ 16 ന് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ട്, 2019 ഒക്ടോബര്‍ 5 മുതല്‍ ജോളിയും സയനൈഡ് നല്‍കിയ ജൂവല്ലറി സ്റ്റാഫ് മാത്യുവും ഇരുമ്പഴിക്കുള്ളില്‍, ജോളിയും മാത്യുവും വിചാരണ തീരാതെ പുറം ലോകം കാണണ്ടെന്ന് സുപ്രീം കോടതി

സംസ്ഥാനം നടുങ്ങിയ കോഴിക്കോട് വടകര പൊന്നാമറ്റം കൂടത്തായി സയനൈഡ് കൊലപാതക പരമ്പര , സ്വത്ത് തട്ടിയെടുക്കല്‍ കേസില്‍ വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് പ്രതികളായ ജോളിയെന്ന ജോളിയമ്മ ജോസഫടക്കം 4 പ്രതികളെ ജൂലൈ 16 ന് ഹാജരാക്കാന്‍ കോഴിക്കോട് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
ആദ്യ ഭര്‍ത്താവടക്കം കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറു പേരെ ഡോഗ്കില്‍ വിഷം , സയനൈഡ് എന്നിവ നല്‍കി നിഷ്‌ക്കരുണം കൊലപ്പെടുത്തിയ സീരിയല്‍ കൊലപാതകക്കേസുകളില്‍ ഒന്നു മുതല്‍ 4 വരെ പ്രതികളായ ജോളിയെന്ന ജോളിയമ്മ ജോസഫ് (47) , ജോളിക്ക് സയനൈഡ് നല്‍കി കൃത്യത്തിന് ഉത്സാഹികളും സഹായികളായും പ്രവര്‍ത്തിച്ച ജുവല്ലറി ജീവനക്കാരനും ജോളിയുടെ ഭര്‍ത്താവ് റോയി തോമസിന്റെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം. എസ്. മാത്യുവെന്ന ഷാജി (44) , ജുവലറി ജീവനക്കാരനായ താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍ (48) , വ്യജ വില്‍പത്രം ചമച്ച് ആദ്യ ഭര്‍തൃ പിതാവിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടു നിന്ന മനോജ് കുമാര്‍ എന്നിവരെയാണ് ഹാജരാക്കേണ്ടത്.
വിചാരണ തടവുകാരായി കോഴിക്കോട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ജോളിയെയും മാത്യുവിനെയും ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചു. ജാമ്യത്തില്‍ കഴിയുന്ന മറ്റു രണ്ടു പ്രതികളും 16 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. ജോളിക്ക് വിചാരണ കോടതി നല്‍കിയ സ്വാഭാവിക ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു.
കേട്ടുകേള്‍വിയില്ലാത്ത കൃത്യം ചെയ്തതായി ആരോപണമുള്ള കൊടും ക്രിമിനലുകളായ ജോളിയെയും മാത്യുവിനെയും അഴിക്കുള്ളിലിട്ട് വിചാരണ ചെയ്യാനും വിചാരണ തീരും വരെ പുറം ലോകം കാണണ്ടന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജോളിയുടെ മകന്‍ റെമോ , ആദ്യ ഭര്‍തൃമാതാവ് അന്നമ്മയുടെയുടെയും രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെക്കാന്‍ ജോളിയെ സഹായിച്ച സുഹൃത്ത് ബിഎസ്എന്‍എല്‍ എഞ്ചിനീയര്‍ ജോണ്‍സണ്‍ , രണ്ടാം ഭര്‍ത്താവ് ഷാജു എന്നിവരടക്കം 129 പേരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. 2020 ജൂലൈ 17 നാണ് താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 6 കൊലക്കേസുകളും വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചത്.
2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് കൂടത്തായി കൊലപാതക പരമ്പര രഹസ്യമായി അരങ്ങേറിയത്. 2002 സെപ്റ്റംബര്‍ 22 ന് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മാതാവ് റിട്ടയേഡ് അദ്ധ്യാപിക അന്നമ്മയെ ഡോഗ്കില്‍ വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. മരണകാരണം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അന്നമ്മയുടെ ഭര്‍ത്താവ് വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ ടോം തോമസ് ആശുപത്രിക്കെതിരെ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല.
2008 സെപ്റ്റംബര്‍ 26 ന് ഭര്‍തൃപിതാവ് ടോം തോമസിനെ ഭക്ഷണത്തില്‍ പലപ്പോഴായി സയനൈഡ് നല്‍കി കൊലപ്പെടുത്തി. വസ്തു വിറ്റതില്‍ ഒരു തുക ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ വിഹിതമായി നല്‍കി. ഇനി ഒരു സ്വത്തും നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ ബന്ധം വഷളായതിന്റെ ബാക്കിപത്രമായിരുന്നു സമാനതകളില്ലാത്ത കൊലപാതകം.
2011 ഒക്ടോബര്‍ 30 നാണ് ആദ്യ ഭര്‍ത്താവ് റോയി തോമസിനെ ചോറില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയത്. ഭര്‍തൃപിതാവ് ടോമിന്റെ മരണത്തെ തുടര്‍ന്ന് ജോളിയും അമിത മദ്യപാനിയായ റോയിയും തമ്മിലുള്ള ബന്ധം വഷളായി രൂക്ഷമായതാണ് കൊലയ്ക്ക് പ്രേരകമായത്. സുഖമായി ജീവിക്കാനുള്ള ജോളിയുടെ മോഹം , പരപുരുഷ ബന്ധം എതിര്‍ത്തത് , റോയിയുടെ അന്ധവിശ്വാസം , സ്വത്ത് തട്ടിയെടുക്കല്‍ , ഷാജുവിനൊപ്പം ജീവിക്കല്‍ എന്നിവയും കൊലയ്ക്കുള്ള കാരണമായി. ഭര്‍ത്താവിന് വേണ്ടി അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യവേ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് പുറം ലോകത്തെ ജോളി പറഞ്ഞു വിശ്വസിപ്പിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദഹിക്കാത്ത ചോറും കടലയും വയറ്റിലുണ്ടെന്ന് കണ്ടെത്തി. ഈ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയ സയനൈഡാണ് റോയിയുടെ ജീവനെടുത്തത്.
റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ശക്തമായി വാദിച്ചതിനാണ് 2014 ഏപ്രില്‍ 24 ന് ഭര്‍തൃ മാതാവിന്റെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിനെ ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്.
രണ്ടാം ഭര്‍ത്താവ് ഷാജുവിനെ സ്വന്തമാക്കാന്‍ 2014 മെയ് 3 നാണ് ഭര്‍തൃപിതാവ് ടോം തോമസിന്റെ സഹോദരന്റെ മകനായ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ അല്‍ ഫൈന്‍ എന്ന ബാലികയെ കൊലപ്പെടുത്തിയത്. ആല്‍ഫൈന്റെ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയാണ് മരിച്ചതെന്ന് ജോളി എല്ലാവരോടും പറഞ്ഞു. അതേ സമയം എല്ലാവരും മരണസമയത്ത് കാണിച്ച ലക്ഷണങ്ങള്‍ സയനൈഡ് കഴിച്ചതിന് സമാനമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഷാജുവിനെ സ്വന്തമാക്കാന്‍ ആദ്യം മകളെയും പിന്നീട് ഷാജുവിന്റെ ഭാര്യ സിലിയെയും കൊലപ്പെടുത്തി.
2016 ജനുവരി 11നാണ് രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയത്. ഷാജുവിനെ ഭര്‍ത്താവായി ലഭിക്കാനാണ് സിലിയെ ഒഴിവാക്കിയത്. സിലിയെ താമരശ്ശേരി ദന്താശുപത്രിയില്‍ വച്ച് മഷ്‌റൂം ക്യാപ്‌സൂളിനുള്ളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് കൊലപ്പെടുത്തിയത്. ഒപ്പം സയനൈഡ് കലക്കിയ കുടിവെള്ളവും നല്‍കിയതായി പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
സിലിയെ കൊലപ്പെടുത്തിയ ശേഷം ജോളിയെ ഷാജു വിവാഹം കഴിച്ചു. പിന്നീട് കുടുംബ സ്വത്ത് വ്യാജ ഒസ്യത്ത് (വില്‍പത്രം) തയ്യാറാക്കി ജോളിയുടെ പേരിലേക്ക് മാറ്റി. ഇതാണ് പരാതിക്കിടയാക്കിയത്. ഇതിനെതിരെ റോയിയുടെ സഹോദരന്‍ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതി നല്‍കി.
6 പേരുടെ മരണത്തിലും സംശയം പ്രകടിപ്പിച്ചു. ഈ പരാതിയാണ് മണ്‍മറഞ്ഞ് മൂടപ്പെട്ടെന്ന് കരുതിയതും ഒരിക്കലും പുറത്തറിയില്ലെന്നും കരുതിയ നിഗൂഢ രഹസ്യ കൊലപാതകങ്ങളുടെ ചുരുളഴിച്ചത്. അസ്വാഭാവിക മരണമെന്ന് പോലീസ് വിധിയെഴുതി ക്ലോസ് ചെയ്ത കേസ് ഫയല്‍ കോടതിയുടെ അനുമതിയോടെ വീണ്ടും തുറക്കപ്പെട്ടു.6 കേസുകളും പ്രത്യേക അന്വഷണ സംഘം തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.
എല്ലാവരുടെയും മരണത്തില്‍ സമാനത കാണുകയും മരണസമയം ജോളിയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെടുകയും ചെയ്തു. രണ്ടു മാസം നീണ്ട അന്വേഷണത്തിനിടെ പല തവണ ജോളിയില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. പലവട്ടം ജോളിയുടെ മൊഴികളില്‍ പരസ്പര വൈരുദ്ധ്യം കണ്ടെത്തി. ഇതാണ് സംശയമുന ജോളിയിലേക്ക് നീണ്ടത്. ഏറ്റവുമൊടുവില്‍ മരിച്ച 6 പേരുടെയും ശവക്കല്ലറകള്‍ 2019 ഒക്ടോബര്‍ 5 ന് തുറന്ന് പരിശോധിച്ചു. കുഴിമാടം തുറന്ന് മൃതദേഹങ്ങള്‍ റീ പോസ്റ്റ്‌മോര്‍ട്ടവും തെളിവു ശേഖരണവും തുടങ്ങിയതോടെ ജോളി ആകെ തളര്‍ന്നു. ഇത് പോലീസ് കൃത്യമായി നിരീക്ഷിച്ചു. തുടര്‍ന്ന് പിറ്റേന്ന് രാവിലെ ജോളിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തതോടെ കുറ്റം ചെയ്തതായി സമ്മതിച്ച് കുറ്റസമ്മത മൊഴി നല്‍കുകയായിരുന്നു.
ടോം തോമസിന്റെ പേരില്‍ ചമച്ച വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചത് പ്രാദേശിക നേതാവാണ്. ഇയാള്‍ വ്യാജ വില്‍പ്പത്രത്തിലെ സാക്ഷിയുമാണ്. ഇയാള്‍ ജോളിയില്‍ നിന്നും കടം വാങ്ങിയ തുകയ്ക്ക് ഒപ്പിട്ടു നല്‍കിയ 50,000 രൂപയുടെ ചെക്ക് ലീഫ് ജോളിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. സിലിയെയും മകള്‍ അല്‍ഫൈനെയും കൊന്നത് തന്റെ അറിവോടെയായിരുന്നെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു പോലീസ് മൊഴി നല്‍കിയിട്ടുണ്ട്.
പൊന്നാമറ്റം വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. അന്നമ്മ മരിച്ചാല്‍ ' മണി പവര്‍ ' തനിക്ക് കിട്ടുമെന്ന ലക്ഷ്യത്തോടെയായിരുന്നു അന്നമ്മയെ വക വരുത്തിയത്. പ്രീഡിഗ്രി വരെ മാത്രം പഠിച്ച ജോളി താന്‍ ബികോം , എം കോം എന്നിവ പാസായതായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വച്ച് ഭര്‍തൃവീട്ടുകാരെ വിശ്വസിപ്പിച്ചു.
തുടര്‍ന്ന് അന്നമ്മ ബി എഡ് പഠനത്തിന് നിര്‍ദേശിച്ചു. ഈ പേരില്‍ ജോളി പാലായില്‍ താമസിച്ചു. അയല്‍വാസികളോട് താന്‍ ഐ.എച്ച്.ആര്‍.ഡി പ്രൊഫസറെന്ന് ആള്‍മാറാട്ടം നടത്തി എന്നും രാവിലെ വ്യാജ ഐഡി കാര്‍ഡ് കഴുത്തില്‍ തൂക്കി പുറത്ത് പോയി വൈകിട്ട് മടങ്ങി വരവേ അന്നമ്മ ബി.എഡ് പഠനകാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയതും കൊലക്ക് കാരണമായതാണ് പ്രോസിക്യൂഷന്‍ കേസ്. ഡോഗ്കില്‍ പ്രിസ്‌ക്രിപ്ഷന്‍ ( മരുന്ന് കുറിപ്പടി) നല്‍കിയ രണ്ടു ഡോക്ടര്‍മാര്‍ , 3 അറ്റന്റന്റുമാര്‍ എന്നിവര്‍ സാക്ഷിപ്പട്ടികയിലുണ്ട്. തലേന്ന് രാത്രി ഡോഗ്കില്‍ ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി വച്ച് പിറ്റേന്ന് രാവിലെ അന്നമ്മക്ക് നല്‍കി. കഴിച്ച ഉടന്‍ അന്നമ്മ കുഴഞ്ഞു വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha























