കഠിനാധ്വാനം എത്തിച്ച വഴി... കേന്ദ്ര ഐടി സഹമന്ത്രിയായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഏറെ അഭിമാനം; സ്വന്തമായി ജെറ്റ്, ആഡംബര കാര്‍ ശേഖരം, സംരംഭകന്‍; വിശേഷണങ്ങള്‍ നീളുന്നു; വിമാനങ്ങള്‍ക്കൊപ്പമായിരുന്ന കുട്ടിക്കാലം വളര്‍ന്നപ്പോള്‍ ആകെ മാറി; മറക്കാത്ത അനുഭവങ്ങള്‍

കേന്ദ്ര ഐടി സഹമന്ത്രിയായി മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തെ പറ്റിയുള്ള അന്വേഷണവും നീണ്ടു. തൃശൂര്‍ നിളാ തീരത്തെ കൊണ്ടയൂര്‍ ഗ്രാമത്തിലെ ഉണ്ണിയാട്ടില്‍ കുടുംബാംഗമാണ് രാജീവ് ചന്ദ്രശേഖര്‍.
കൊണ്ടയൂര്‍ ഗ്രാമത്തിലെ 'ശ്രീനികേതന്‍ ' എന്ന വീട്ടില്‍ സ്ഥിരമായി താമസിക്കാന്‍ ആളില്ലെങ്കിലും അമ്മ ആനന്ദവല്ലി അമ്മ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കുറച്ചു ദിവസം ഇവിടെയെത്തി താമസിക്കുക പതിവാണ്. അല്ലാത്തപ്പോള്‍ വീടും ഏക്കറുകണക്കിനുള്ള സ്ഥലവും നോക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്. ആനന്ദവല്ലി അമ്മ കഴിഞ്ഞ നവംബറില്‍ നാട്ടില്‍ വന്നിരുന്നു. മന്ത്രിയായ മകനെയും കൂട്ടി വൈകാതെ കൊണ്ടയൂരില്‍ എത്തുമെന്ന് അമ്മ പറഞ്ഞു.
രാഷ്ട്രീയത്തിനു പുറമേ വാഹനങ്ങളോടാണ് രാജീവ് ചന്ദ്രശേഖറിന് കമ്പം. ഏതൊരു വാഹന പ്രേമിയെയും അസൂയപ്പെടുത്തുന്ന വാഹന ശേഖരമാണ് അദ്ദേഹത്തിന്റെ പക്കല്‍. അച്ഛന്‍ വ്യോമസേനാ കമഡോര്‍ ആയിരുന്നതിനാല്‍ വിമാനങ്ങള്‍ക്കൊപ്പമായിരുന്നു രാജീവിന്റെ കുട്ടിക്കാലം. ഇന്നു രാജീവിനു സ്വന്തമായി ഒരു സ്വകാര്യ ജെറ്റും ഉണ്ട്.
ഫെരാരി, ലംബോര്‍ഗിനി തുടങ്ങിയ ആഡംബര വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. ബെംഗളൂരുവിലെ വീടിനോടു ചേര്‍ന്നുള്ള കേന്ദ്രത്തില്‍ത്തന്നെയാണ് ഈ വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഫോര്‍മുല വണ്ണില്‍ മൈക്കല്‍ ഷുമാക്കറുടെയും കാറോട്ട മത്സരത്തിനിടെ അപകടത്തില്‍ മരിച്ച അയര്‍ട്ടന്‍ സെന്ന എന്നിവരുടെ കടുത്ത ആരാധകനാണെന്ന കാര്യവും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല.
ഷുമാക്കറുടെ റേസിങ് സ്യൂട്ടും സെന്നയുടെ ഹെല്‍മെറ്റുമെല്ലാം അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഞായറാഴ്ചകളിലും മറ്റ് ഒഴിവു ദിവസങ്ങളിലുമാണ് ആഡംബരവാഹനങ്ങളിലെ സവാരി.
രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടോ എന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച്.ഡി. ദേവഗൗഡ ഒരിക്കല്‍ എന്നോടു ചോദിച്ചു. ഉണ്ട് എന്നു ഞാന്‍ മറുപടി നല്‍കി. അന്നു മുതലാണു കാര്യങ്ങള്‍ മാറിമറിഞ്ഞത്.
2006 മുതല്‍ 2018 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി രണ്ടു തവണ കര്‍ണാടകയില്‍നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു രാജീവ് ചന്ദ്രശേഖര്‍. 2018 ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും കര്‍ണാടകയില്‍നിന്നുതന്നെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇക്കുറി ബിജെപി പ്രതിനിധിയായി. മൂന്നു വര്‍ഷങ്ങള്‍ക്കകം രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സ്വതന്ത്രചുമതല. ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍ കമഡോറായിരുന്നു രാജീവിന്റെ അച്ഛന്‍ എം.കെ. ചന്ദ്രശേഖര്‍. പൂര്‍വികരുടെ മലയാളി ബന്ധമാണു രാജീവ് ചന്ദ്രശേഖറെയും കേരളത്തോടു ചേര്‍ത്തു നിര്‍ത്തുന്നത്.
അച്ഛനെപ്പോലെതന്നെ വ്യോമസേനയില്‍ പൈലറ്റ് ആകണമെന്നായിരുന്നു രാജീവിന്റേയും ആഗ്രഹം. എന്നാല്‍ മൂന്നാം ക്ലാസ് മുതല്‍ കണ്ണടകള്‍ ഉപയോഗിക്കേണ്ടി വന്നതു തിരിച്ചടിയായി. ഇതോടെ സംരംഭകത്വത്തിലേക്കു തിരഞ്ഞ രാജീവ് ചുരുങ്ങിയ കാലയളവിനിടെ ഇന്ത്യയിലെ ശതകോടീശ്വരരുടെ നിരയിലേക്ക് ഉയര്‍ന്നു. പിന്നീടു രാഷ്ട്രീയത്തിലും വ്യക്തമുദ്ര പതിപ്പിച്ചു. കേരള എന്‍ഡിഎ ഘടകത്തിന്റെ വൈസ് ചെയര്‍മാന്‍ ചുമതലയും വഹിച്ചിട്ടുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദിലാണു രാജീവ് ജനിച്ചത്. 1994ല്‍ ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ചതാണ് രാജീവിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. 2005 ല്‍ ബിപിഎല്‍ കമ്യൂണിക്കേഷന്‍സിന്റെ 64 ശതമാനം ഓഹരി എസാര്‍ ഗ്രൂപ്പിനു വിറ്റത് 8,214 കോടി രൂപയ്ക്ക്.
അതേ വര്‍ഷം തന്നെ സ്റ്റാര്‍ട് അപ് സംരംഭങ്ങള്‍ക്കായി നിക്ഷേപം നടത്തുന്ന ജൂപിറ്റര്‍ ക്യാപ്പിറ്റല്‍ എന്ന സംരംഭത്തിന് അദ്ദേഹം ബെംഗളൂരുവില്‍ തുടക്കം കുറിച്ചു. ടെക്‌നോളജി. മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി 5,970 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങളാണു ജൂപിറ്റര്‍ ക്യാപിറ്റലില്‍ ഇപ്പോഴുള്ളത്. 2016ല്‍ എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജീവിനെ നിയമിച്ചു. നിലവില്‍ ബിജെപി ദേശീയ വക്താവാണ്.
"
https://www.facebook.com/Malayalivartha























