നിയമ ലോകം കിടുങ്ങി ലാവ്‌ലിന്‍ ഒതുക്കാന്‍ രണ്ട് ജഡ്ജിമാര്‍ നന്ദകുമാര്‍ വീണ്ടും രംഗത്ത്

ലാവ്‌ലിന്‍ കേസ് അട്ടിമറിച്ചത് രണ്ടു ജഡ്ജിമാരാണെന്ന് ക്രൈം നന്ദകുമാര്‍. ഇവര്‍ ആരൊക്കെയാണെന്ന് താന്‍ കേന്ദ്ര ഏജന്‍സിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് നന്ദകുമാര്‍ പറയുന്നത്. ഇവര്‍ കൈക്കൂലി വാങ്ങിയെന്ന നന്ദകുമാറിന്റെ ആരോപണം ദൂരവ്യാപകചലനങ്ങളായിരിക്കും നിയമ ലോകത്ത് ഉണ്ടാക്കുക.
പിണറായിക്ക് വീണ്ടും തലവേദനയായി മാറിയിരിക്കുകയാണ് ക്രൈം നന്ദകുമാര്‍. ദീര്‍ഘകാലം പിണറായിയെ വേട്ടയാടിയ നന്ദകുമാറിന് വി എസ് അച്ചുതാനന്ദന്റെ പിന്തുണയുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. വി എസിന്റെ എക്കാലത്തെയും വിശ്വസ്തനായിരുന്നു നന്ദകുമാര്‍.
പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ വേട്ടയാടിയത് വി.എസാണ്. പിണറായിയെ അഴിമതിയുടെ നിഴലില്‍ നിര്‍ത്താനാണ് എല്ലാ കാലത്തും വി.എസ്. ശ്രമിച്ചിരുന്നത്. പിണറായിക്കെതിരെ അതിശക്തമായ നിക്കങ്ങളാണ് ഓരോ കാലത്തും വി എസ് നടത്തിയത്. അതില്‍ ക്രൈം നന്ദകുമാര്‍ വഹിച്ച പങ്ക് ചെറുതല്ല. ലാവ്‌ലിന്‍ കേസില്‍ ക്രൈം വാരിക സചിത്രമായ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ പലതും അന്വേഷണ പരമ്പരകളായിരുന്നു.
സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ക്രൈം വാരികയുടെ ഓഫീസ് ആക്രമിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. പിന്നീട് ദീര്‍ഘകാലം നന്ദകുമാര്‍ പിണറായിക്കെതിരെ നിശബ്ദത പാലിച്ചു. മുഹമ്മദ് റിയാസ് പിണറായി മന്ത്രിസഭയില്‍ അംഗമായതോടെയാണ് വീണ്ടും നന്ദകുമാര്‍ രംഗത്തിറങ്ങിയത്.
എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഴുവന്‍ തെളിവുകളും പരാതിക്കാരനായ ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയത് കഴിഞ്ഞ ദിവസമാണ്. പരാതിയില്‍ നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തി.
ലാവലിന്‍ കേസ് അട്ടിമറിക്കാന്‍ രണ്ട് ജഡ്ജിമാര്‍ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം ഓഹരികള്‍ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാര്‍ ആരോപിച്ചു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇഡി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങള്‍ ആവശ്യമായി വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും നന്ദകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇതില്‍ രണ്ടു ജഡ്ജിമാര്‍ക്കും വിരമിച്ചപ്പോള്‍ പിണറായി സ്ഥാനമാനങ്ങള്‍ നല്‍കിയെന്നും നന്ദകുമാറിന്റെ മൊഴിയിലുണ്ടെന്നാണ് വിവരം. ജഡ്ജിമാര്‍ക്കെതിരായ ആരോപണം കേരളത്തില്‍ പുതിയ സംഭവമാണ്. ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നന്ദകുമാറിന്റെ പുതിയ ആരോപണം കത്തി കയറുന്നത്.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ലാവലിന്‍ കേസ് മറ്റൊരു ഉചിതമായ ബെഞ്ചിലേക്കു വിടാന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജസ്റ്റിസ് യു.യു. ലളിത് ഉത്തരവിട്ടത്. എന്നാല്‍ വീണ്ടും അദ്ദേഹത്തിന്റെ ബെഞ്ചിനു മുന്‍പാകെയാണ് കേസ് എത്തിയത്. 2017 മുതല്‍ കേസ് പരിഗണിച്ചുവരുന്നത് ജസ്റ്റിസ് എന്‍.വി. രമണയുടെ ബെഞ്ചാണെന്നും അതിനാല്‍ കേസ് ഉചിതമായ ബെഞ്ചിലേക്കുതന്നെ വിടണമെന്നും അന്ന് ലളിത് ആവശ്യപ്പെടുന്നു. എന്നാല്‍ പഴയ ബെഞ്ചിന്റെ മെല്ലെ പോക്കിനെതിരെ ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ രംഗത്തുള്ള മാധ്യമപ്രവര്‍ത്തകന്‍ ക്രൈം നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചില്‍ കേസെത്തിയത്. 2017 ഒക്ടോബര്‍ മുതല്‍ 19 തവണയാണ് ലാവലിന്‍ കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിവിധ കക്ഷികള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെടുകയും മറുപടി ഫയല്‍ ചെയ്യാന്‍ വൈകിക്കുകയും ചെയ്തതിനാല്‍ കേസ് നീണ്ടുപോവുകയായിരുന്നു.
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നല്‍കിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുന്‍പാകെയുള്ളത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരി രംഗ അയ്യര്‍, ശിവദാസന്‍, രാജശേഖരന്‍ നായര്‍ എന്നിവരുടെ വിചാരണ സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തു. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നതാണ് കേസ്.
കേന്ദ്ര ഏജന്‍സികള്‍ക്ക് സത്യത്തില്‍ വീണു കിട്ടിയത് ചക്കര മിഠായിയാണ്. സ്വര്‍ണ്ണകടത്ത് വെള്ളത്തിലായ പശ്ചാത്തലത്തില്‍ ഇതുമായി ഏറെനാള്‍ മുന്നോട്ടു പോകാം.
https://www.facebook.com/Malayalivartha























