സിസേറിയന്‍ കഴിഞ്ഞ യുവതി ആശുപത്രിയില്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍!! മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങി യുവതിയുടെ ബന്ധുക്കൾ
സിസേറിയന്‍ കഴിഞ്ഞ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ചികിത്സ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍. വിളപ്പില്‍ശാല പേയാട് ചെറുകോട് അലക്കുന്നം പ്രയാഗ വീട്ടില്‍ പ്രമോദ് ചന്ദ്രന്‍-ജയശ്രീ ദമ്പതികളുടെ മകള്‍ ഗായത്രി ചന്ദ്രന്‍ (27) ആണ് മരിച്ചത്.
വയറുവേദനയെ തുടര്‍ന്ന് ജൂലൈ 19നാണ് യുവതിയെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവിടെവെച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
എന്നാല്‍ രാത്രിയായപ്പോള്‍ യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇവിടെ വെന്റിലേറ്റർ ഒഴിവില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇവിടെ ചികിത്സയിലിരിക്കെ ജൂലൈ 26ന് രാത്രി 11ഓടുകൂടിയാണ് യുവതി മരണപ്പെടുന്നത്. ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രി അധികൃതരുടെ പിഴവാണ് യുവതി മരിക്കാന്‍ കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ഉള്‍പ്പെടെയുള്ളവര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗായത്രി ചന്ദ്രന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ഷൈനു. പ്രതീഷ് ചന്ദ്രനാണ് ഗായത്രിയുടെ സഹോദരന്‍. വിളപ്പില്‍ശാല പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha