എങ്ങനെയും വൈറലാകാൻ ഡെത്റേസ്! ഹീറോയിസത്തിന്റെ മറ്റൊരു വേർഷൻ; തിരക്കേറിയ റോഡുകളിൽ ബൈക്ക് റേസും സ്റ്റണ്ടും നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ മരണ വേഗം തിരഞ്ഞെടുക്കുന്ന യുവാക്കൾ....
ബൈക്ക് ഹോളിക്സ് എന്നും റോക്ക് റൈഡറെന്നുമൊക്കെയുള്ള ഫ്രീക്കന്‍ പേരുകള്‍ കൊണ്ട് സ്വയം വിശേഷിപ്പിച്ച് ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ സജീവമാണ് തിരക്കേറിയ റോഡുകളില്‍ ബൈക്ക് റേസും സ്റ്റണ്ടും നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ മരണവേഗം തിരഞ്ഞെടുക്കുന്ന യുവാക്കൾ. സൂപ്പര്‍ ബൈക്കുകളില്‍ പാഞ്ഞുനടന്ന് അപകടമുണ്ടാക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ ഏറെയുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി അപകടരമായ രീതിയില്‍ ബൈക്കോടിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ ഹീറോയിസം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഏറെയാണ്.
റോഡിലുള്ള മറ്റ് വാഹനങ്ങള്‍ ക്യാമറയിൽ പതിഞ്ഞാലും ഇവരുടെ കണ്ണുകളിൽ പതിക്കാറില്ലെന്നതാണ് മറ്റൊരു സത്യാവസ്ഥ. അമിത വേഗതയിലെ അപകടങ്ങൾ പോലും സിനിമാ ഡയലോഗുകൾ കൊണ്ടും ഫ്രീക്കൻ പാട്ടുകൾകൊണ്ടും ഇവർ ആഘോഷിക്കും. കേരളത്തിലെ റോഡുകളിലൂടെ സൂപ്പര്‍ ബൈക്കില്‍ 190, 150 കിലോമീറ്ററും വേഗതയില്‍ പരസ്യമായി നിയമം ലംഘിച്ച് കുതിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഇതൊക്കെ പ്രചരിപ്പിക്കുകയും വലിയൊരു മഹാകാര്യം ചെയ്തുവെന്ന മട്ടിൽ ഇതിെന പ്രശംസിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ നടന്ന അപകടമാണ് വീണ്ടും യുവാക്കളുടെ ബൈക്ക് റേസിംഗ് ചർച്ചയിലേയ്ക്ക് വഴിവച്ചത്. അപകടത്തിനിരയാക്കിയ ബൈക്കോടിച്ച യുവാവും ഇത്തരത്തില്‍ ദൃശ്യം പകര്‍ത്താന്‍ ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ചിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവരെ ‘ബ്ലോക്ക്’ ചെയ്താവും പലരും ഇത്തരം ഹാൻഡിലുകൾ ഉപയോഗിക്കുന്നത്. വാട്സാപ് സ്റ്റേറ്റസും മറച്ചു വയ്ക്കാൻ സാധിക്കും. അതിനാൽ വീട്ടുകാർ പലപ്പോഴും അറിയാതെ പോകുന്നു. പൊലീസോ ഗതാഗത വകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താൽ അതിനെയും അംഗീകാരമായി കണ്ടു സ്റ്റേറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്. ഇത്തരത്തിലുള്ള പോസ്റ്റുകൾക്കു ‘റീച്ച്’ കൂടുതലാണ്.
റൈഡർമാരുടെ ഇഷ്ട ഉപകരണമാണു ഹെൽമറ്റിൽ പിടിപ്പിക്കുന്ന ഗോപ്രോ ക്യാമറകൾ. റോഡിലെ വിശാലമായ ദൃശ്യം ഇവ പകർത്തും.യാത്രകളുടെ ദൃശ്യങ്ങൾ പകർത്താനാണു വ്ലോഗർമാർ ഇതുപയോഗിക്കുന്നതെങ്കിൽ കുതിച്ചു പായുന്ന ദൃശ്യങ്ങൾ ലഭിക്കാനാണു റൈഡർമാർ ഇതു ഹെൽമറ്റിൽ ഘടിപ്പിക്കുന്നത്. നിയമപരമായി ഹെൽമറ്റിൽ ഗോപ്രോ ക്യാമറകൾ ഘടിപ്പിക്കുന്നതിനു വിലക്കില്ല. പലപ്പോഴും അപകടത്തിൽപെടുമ്പോൾ സ്വന്തം ഭാഗം ന്യായീകരിക്കാൻ ഇതു വഴി ലഭിക്കുന്ന ദൃശ്യങ്ങൾ സഹായിക്കുകയും ചെയ്യും.
അടച്ചിട്ട പ്രദേശങ്ങളിൽ മികച്ച പരിശീലനം ലഭിച്ചതിനു ശേഷം മാത്രമേ ബൈക്ക് അഭ്യാസങ്ങൾ നടത്താവൂ. ഇതാകട്ടെ, ഇതിനായി മാത്രമായി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ പാടുള്ളൂ. ഇവിടേക്കു മനുഷ്യരൊ മൃഗങ്ങളൊ മറ്റെന്തെങ്കിലുംവസ്തുക്കളോ കടന്നുവരില്ല എന്നുറപ്പാക്കുകയും വേണം. സുരക്ഷയ്ക്കായുള്ള പ്രത്യേക വസ്ത്രങ്ങളണിയണം. പൊതുറോഡിൽ ബൈക്ക് അഭ്യാസം നടത്തുന്ന മിക്കവരും പരിശീലനം കിട്ടിയവരല്ല. റേസിങ്ങിനു ഒരിക്കലും പൊതുവഴികൾ തിരഞ്ഞെടുക്കില്ല. നമ്മുടെ റോഡുകളിൽ 70 കിലോമീറ്റർ വേഗത്തിൽ പോകുന്നത് പോലും അപകടകരമാണ്.
https://www.facebook.com/Malayalivartha