ബാങ്കില്‍ പണയം വെയ്ക്കാനെത്തുന്ന പരിചയക്കാരോട് തന്റെ സ്വര്‍ണവും അവരുടെ പേരില്‍ പണയം വെക്കണമെന്ന ആവശ്യമുയര്‍ത്തി സമീപിക്കും; പരിചയക്കാരനായതും തങ്ങള്‍ക്കു സാമ്പത്തിക ബാധ്യതവരാത്തതിനാലും സഹായിക്കാനായി പലരും ഇടപാടുകള്‍ക്ക് അനുമതിയും നൽകി! ഒടുവിൽ ചേര്‍ത്തലയില്‍ അരക്കോടിയുടെ മുക്കുപണ്ടം പണം വച്ച് തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടിയതിങ്ങനെ
അരക്കോടിയുടെ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രതി പൂട്ടിലായി. 14 പേരുടെ പേരില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തില്‍ ചേര്‍ത്തല ആശാരിപറമ്പില്‍ ദേവരാജന്‍ ആണ് അറസ്റ്റിലായത്.
ചേര്‍ത്തല കേരളാ ഗ്രാമീണ്‍ ബാങ്കിലാണ് മുക്കുപണ്ടം പണയം വെച്ചു 55 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. ദേവരാജനടക്കം 14 പേരുകളിലായാണ് ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ചുപണം തട്ടിയത്.
ദേവരാജന്റെ പലവഴിക്കുള്ള പരിചയക്കാരാണ് 13 പേരും. തട്ടിപ്പിനെകുറിച്ച് ഇവര്‍ക്ക് അറിവില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ എല്ലാവരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പു പുറത്തുവന്നതോടെ ബാങ്കില്‍ മുഴുവന്‍ പണവും തിരിച്ചടച്ചിട്ടുണ്ട്.
ബാങ്കില്‍ പണയം വെയ്ക്കാനെത്തുന്ന പരിചയക്കാരോട് തന്റെ സ്വര്‍ണവും അവരുടെ പേരില്‍ പണയം വെക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് ദേവരാജന്‍ സമീപിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പരിചയക്കാരനായതും തങ്ങള്‍ക്കു സാമ്പത്തിക ബാധ്യതവരാത്തതിനാലും സഹായിക്കാനായി പലരും ഇടപാടുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നെന്നാണ് പൊലീസ് കിട്ടിയ വിവരം.
ബാങ്കിന്റെ പരിശോധനയിലാണ് മുക്കുപണ്ടം തട്ടിപ്പ് പുറത്താകുന്നത്. പലരുടെയും പേരില്‍ പലതവണയായി ഇത്തരത്തില്‍ മുക്കുപണ്ടം പണയം വെച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദേവരാജന്‍ പിടിയിലായതോടെയാണ് വിവരങ്ങള്‍ ഇടപാടുകാര്‍ പലരും അറിയുന്നത്. അധികൃതര്‍ പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തി അപ്രൈസറെ പിടികൂടിയത്.
https://www.facebook.com/Malayalivartha