അയൽവാസി കാരണം പൊലീസുകാരനായ ഭർത്താവ് മദ്യപിച്ചെത്തി നിരന്തരം കലഹിക്കുന്നു; തനിക്ക് ഇല്ലാത്ത പരിഗണന അയൽവാസിക്ക് കിട്ടിയതോടെ ഭർത്താവിനെ വഴിതെറ്റിക്കാൻ ശ്രമിച്ച കരാറുകാരന് ക്വട്ടേഷന്‍ നൽകി ബാങ്ക് ഉദ്യോഗസ്ഥ:- കാറിൽ എത്തിയ സംഘം വടിവാളുകൊണ്ട് ക്രൂരമായി 52കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു! ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിലായതോടെ കണ്ണൂർ സ്വദേശിനി മുങ്ങി
അയല്‍വാസിയായ പരിയാരം സ്വദേശി സുരേഷ് ബാബുവിനെ (52) വെട്ടാൻ ക്വട്ടേഷൻ നൽകി ബാങ്ക് ഉദ്യോഗസ്ഥ. പൊലീസുകാരനായ ഭർത്താവിനെ വഴിതെറ്റിക്കാൻ ശ്രമിച്ചതിൽ പ്രകോപിതയായാണ് ക്വട്ടേഷൻ നൽകിയത്. സംഭവത്തിന് ശേഷം കണ്ണൂർ സ്വദേശി സീമ എൻവി ഒളിവിലാണ്. നാല് മാസം മുമ്പു നടന്ന ആക്രമണത്തിൽ സുരേഷ് ബാബുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ പറഞ്ഞുറപ്പിച്ചത്. കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39) നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39) എന്നിവരെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം കേരളബാങ്ക് ചാലാട് ശാഖയിലെ ജീവനക്കാരിയായ സീമയിലേയ്ക്ക് തിരിഞ്ഞത്.
രാത്രിയില്‍ വീട്ടു വരാന്തയിൽ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ കാറിലെത്തിയ ഒരു സംഘം വെട്ടുകയായിരുന്നു. നാല് മാസം മുൻപ് നടന്ന ആക്രമണത്തിന്റെ നടുക്കത്തിലാണ് ഇന്നും സുരേഷ് ബാബു.
ഭർത്താവും സീമയും തമ്മില്‍ കലഹം പതിവായിരുന്നു. സുരേഷിന്റെ സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭർത്താവ് തനിക്കെതിരെ തിരിയുന്നതെന്ന് സീമ സംശയിച്ചിരുന്നു. തനിക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പരിഗണന ഭർത്താവിന്റെ ആത്മസുഹൃത്തായ സുരേഷ് ബാബുവിന് ലഭിച്ചതോടെയാണ് സുരേഷിനെ ആക്രമിക്കാന്‍ സീമ പദ്ധതിയിട്ടത്. പ്രദേശത്തെ ബിജെപി പ്രവർത്തകനായ രതീഷ് വഴിയാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്. സംഭവത്തിൽ പിടിക്കപ്പെട്ടാലും തന്റെ പേരു പറയാതിരിക്കാൻ സീമ വേറെയും ലക്ഷങ്ങൾ പ്രതികൾക്ക് ഓഫർ ചെയ്തിരുന്നു.
ഭർത്താവും മക്കളുമായി പിണങ്ങി കണ്ണൂരിലെ ഒരു ഫ്ലാറ്റിലാണ് പയ്യന്നൂർ സ്വദേശിനിയായ സീമ താമസിക്കുന്നത്. ക്വട്ടേഷൻ സംഘം പിടിയിലായ വിവരമറിഞ്ഞ് ഇവർ സ്ഥലം വിട്ടു. അറസ്റ്റിലായ പ്രതികളെക്കൊണ്ട് പൊലീസ് ഇവരെ ഫോണിൽ വിളിപ്പിച്ചിരുന്നു. സ്ഥലത്തില്ലെന്ന് മറുപടി നൽകി ഫോൺ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.കഴിഞ്ഞ ഫെബ്രുവരിയിലാണ് മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയത്. പതിനായിരം രൂപ അഡ്വാൻസും നൽകി.
അതിന് ശേഷം പ്രതികൾ ബൈക്കിൽ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടർന്നെങ്കിലും അവസരം ഒത്തുവന്നില്ല. ഒടുവിൽ കഴിഞ്ഞ ഏപ്രിൽ 18 ന് രാത്രി എട്ട് മണിയോടെ സുരേഷ് ബാബു ഒറ്റക്ക് വീട്ടുവരാന്തയിൽ ഇരിക്കുന്നത് കണ്ട സംഘം വടിവാളുകൊണ്ട് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ചോരയിൽ കുളിച്ച് സുരേഷ് ബാബു മുറ്റത്തേക്ക് കുഴഞ്ഞു വീണു. ക്വട്ടേഷൻ സംഘം പിടിയിലായിട്ടും സീമയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാണ്. മുൻകൂർ ജാമ്യംകിട്ടും വരെ അറസ്റ്റ് ചെയ്യാതെ പരിയാരം പൊലീസ് ഒത്തുകളിക്കുന്നു എന്നാണ് സുരേഷ് ബാബുവും ബന്ധുക്കളും ആരോപിക്കുന്നത്. പരിക്കേറ്റ സുരേഷ് ബാബു സുഖം പ്രാപിച്ചുവരുന്നു.
https://www.facebook.com/Malayalivartha