ബീയർ കുപ്പികൾ പെറുക്കി വിറ്റ് ജീവിച്ചു... ഊണും ഉറക്കവുമെല്ലാം റെയിൽവേ സ്റ്റേഷനിൽ... മയക്കുമരുന്നിന് അടിമകളായ ഹോസ്റ്റൽ മുറിയിലെ സുഹൃത്തുക്കള്‍ ശരീരത്തില്‍ മയക്കുമരുന്ന് കുത്തിവച്ച് ലൈംഗിക അതിക്രമം നടത്തി... ദുഃഖം നിറഞ്ഞ നാളുകൾക്ക് ശേഷം ഒരു വയസ്സിൽ നഷ്ടപ്പെട്ട അമ്മയെ 22 വർഷത്തിന് ശേഷം കണ്ടെത്തി ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിലെ മജീഷ്യൻ അശ്വിൻ വിജയ്... ഇത് ജീവിതം ഒരുക്കിയ മാജിക്ക്

ജീവിതം ഒരുക്കിയ മാജിക്കിന് മുന്നിൽ നിറകണ്ണുകളോടെ പുഞ്ചിരിക്കുകായാണ് ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ജോലി ചെയ്യുന്ന വിതുര സ്വദേശിയായ അശ്വിൻ. ഒരു വയസ്സിൽ നഷ്ടപ്പെട്ട അമ്മയെ 22 വർഷത്തിന് ശേഷം, അവൻ കണ്ടെത്തി. ജീവിതത്തിൽ തോൽക്കുമെന്നുറപ്പായപ്പോൾ 'മാജിക് ' എന്ന കലയിലൂടെ ജീവിതം തിരിച്ചുപിടിച്ച മിടുക്കൻ. പക്ഷെ ഈ കാലയളവിൽ അശ്വിൻ അനുഭവിച്ച ദുരന്തങ്ങൾ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളായിരുന്നു.
ജനിച്ച് ഒരു വർഷത്തിനുള്ളിൽ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമായിരുന്നതോടെ അച്ഛനും അശ്വിനുമടങ്ങുന്ന കുടുംബത്തിനെന്നും ദു:ഖം നിറഞ്ഞ നാളുകളായിരുന്നു. അഞ്ച് വയസ്സ് തികഞ്ഞപ്പോൾ അമ്മയുടെ അവസ്ഥയിൽ മനംനൊന്ത അച്ഛനും അശ്വിനെ വിട്ട് പോയി. അച്ഛൻ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീടങ്ങോട്ട് ജീവിതം തന്നെ തകർന്ന നിലയിലായിരുന്ന അശ്വിനെ പഠിപ്പിച്ച് വളർത്തി വലുതാക്കിയത് അമ്മൂമ്മയായിരുന്നു. തൊഴിലുറപ്പിനും മറ്റു ജോലികൾക്കും പോയി വീട്ടിലെ സർവത്രകാര്യങ്ങളടക്കം നോക്കി അവനെയും അമ്മൂമ്മ പോറ്റിവളർത്തി.
ഇതിനിടെയാണ് ഉത്സവപറമ്പിൽ കണ്ട ഒരു മാജിക് ഷോ അശ്വിൻ്റെ ജീവിതത്തെ മാറ്റിമറിക്കുന്നത്. ബാലരമയിലെ നുറുങ്ങു മാന്ത്രിക വിദ്യകൾ പരിശീലിച്ചതോടെ,അശ്വിന്റെ മനസ്സിൽ മാജിക്കിന്റെ വിസ്മയ ലോകം കുടിയേറി. അങ്ങനെ പഠിച്ച കുഞ്ഞു മാജിക്കുകള്‍ എല്ലാം ചേര്‍ത്ത് ചെറു ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പരിപാടി നടത്താൻ തുടങ്ങി. നാട്ടുകാരുടെയടക്കം പിന്തുണ ലഭിച്ചതോടെ നെടുമങ്ങാട്ടെ വെള്ളനാടുള്ള മജിഷ്യന്‍ സേനന്‍ എന്നറിയപ്പെടുന്ന മാന്ത്രികന്റെ അടുത്ത് മാജിക് പഠിക്കാനെത്തി.
വെള്ളനാടുള്ള മജീഷ്യൻ്റെ അടുക്കൽ നടത്തിയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയതോടെ സ്വന്തമായി ഒരു മാജിക് ട്രൂപ്പ് തട്ടിക്കൂട്ടി. ഇതിനിടയില്‍ വിതുര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പത്താം ക്ലാസും മെച്ചപ്പെട്ട മാർക്കോടെ പാസ്സായി. അപ്പോഴാണ് മജീഷ്യൻ ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിലുള്ള കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റ് തുറക്കുന്ന വിവരം അശ്വിൻ അറിയുന്നത്. വേറെ വരുമാനമാർഗ്ഗം ഇല്ലാതായതോടെ ഒരു ജോലി തരപ്പെടുത്താനുള്ള നെട്ടോട്ടമായിരുന്നു പിന്നിടങ്ങോട്ട്. മുഴുവൻ സമയ ജോലി ആഗ്രഹിച്ചെത്തിയ അശ്വിന് പിന്നീട് ഇവിടെ പാർടൈം ജോലി ലഭിക്കുകയായിരുന്നു.
പിന്നീട് ഐടി കമ്പനിയായ ടെക്നോപാർക്കിൽ ഒരു ജോലി ലഭിച്ചു. അമ്മൂമ്മയും മരിച്ചതോടെ ജീവിക്കാൻ സൗകര്യമില്ലാതെയായ അശ്വിൻ്റെ പിന്നീടുള്ള ഊണും ഉറക്കവുമെല്ലാം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായി.
അവിടെയും അവൻ ഒറ്റപ്പെടലിൻ്റെ വേദനയറിഞ്ഞു. ഓഫീസിൽ പോലും ആരും അവനോട് മാന്യമായി സ്നേഹത്തോടെ പെരുമാറാൻ തയ്യാറാകുമായിരുന്നില്ല. ജോലിക്ക് കയറിയ ശേഷമുള്ള ആദ്യത്തെ മൂന്നുമാസം അശ്വിന് ശമ്പളവും ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ പോലും കയ്യിൽ കാൽക്കാശില്ല.
ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ ബിയര്‍ കുപ്പി പെറുക്കി വിറ്റ് കാശാക്കി ചിലവുകള്‍ നടത്തി. കാശ് കിട്ടി തുടങ്ങിയപ്പോള്‍ ഒരു ഹോസ്റ്റലില്‍ താമസസൗകര്യം ഒരുങ്ങി. എന്നാല്‍, മയക്കുമരുന്നിനടിമയായ ഹോസ്റ്റലിലെ ചില സുഹൃത്തുക്കള്‍ അശ്വിന്റെ ശരീരത്തില്‍ മയക്കുമരുന്നു കുത്തിവച്ച് ലൈംഗിക അതിക്രമം നടത്തി. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണി കൊണ്ട് ആരോടും ഇതുവരെയും പറഞ്ഞില്ല. ഇതോടെ ടെക്നോപാർക്കിലെ ജോലിയും മതിയാക്കി.
2016ഓടെ മാജിക് പ്ലാനറ്റിൽ സ്ഥിരവരുമാനത്തിന് ജോലി ലഭിച്ചു. അമ്മയെ കണ്ടു പിടിക്കണമെന്ന ആഗ്രഹം അപ്പോഴും അശ്വിൻ്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ അതിനുള്ള തിരച്ചില്‍ തുടങ്ങി. ഒരുപാട് സ്ഥലങ്ങളിൽ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ അമ്മയെ കണ്ടെത്തി.അനാഥാലയത്തിലായിരുന്ന അമ്മ പക്ഷേ, മകനെ തിരിച്ചറിഞ്ഞില്ല. അശ്വിനൊപ്പം അമ്മയെ കൂട്ടാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാതായതോടെ അമ്മയെ ചേർത്തുപിടിച്ച് കരഞ്ഞുകൊണ്ട് അവൻ്റെ വിഷമം ഉള്ളിലടക്കിപ്പിടിച്ച് അവിടെ നിന്ന് മടങ്ങിപ്പോയി. ''അനാഥാലയത്തിൽ ഇടയ്ക്കിടെ പോയി അമ്മയെ കാണും.ജീവിത സാഹചര്യം മെച്ചപ്പെട്ട് സ്വന്തം വീടൊരുങ്ങിയാൽ അമ്മയെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവരും.'' എന്ന് അശ്വിൻ പറയുന്നു. മാജിക് പ്രകടനത്തിന് 23–ാം വയസ്സിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ അശ്വിന് ഇനി വേണ്ടത്, അമ്മയോടൊത്തു പാർക്കാൻ ഒരു വീടാണ്.
https://www.facebook.com/Malayalivartha























