സമയം കൊള്ളാം സഖാവെ ഇല്ലെങ്കില്‍ മുത്തങ്ങ ആവര്‍ത്തിക്കുമായിരുന്നു പോലീസുകാരില്‍ ഒരു കണ്ണ് വേണേ
പിണറായിയുടെ സമയം കൊള്ളാം. ഇല്ലെങ്കില്‍ ഞായറാഴ്ച അട്ടപ്പാടി മുത്തങ്ങയാവുമായിരുന്നു. പോലീസുകാരും ആദിവാസികളും കൊല്ലപ്പെടുമായിരുന്നു.അതാണ് 2003 ല്‍ മുത്തങ്ങയില്‍ നടന്നത്. എന്നാല്‍ അട്ടപ്പാടിയില്‍ മുത്തങ്ങ മോഡല്‍ പോലീസ് അതിക്രമം നടന്നിട്ടും സര്‍ക്കാര്‍ യാതൊന്നും അറിഞ്ഞ മട്ടില്ല.
2003 ഫെബ്രുവരി 19 നാണ് ആദിവാസി ഗോത്ര സഭയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തെ പോലീസ് മൃഗീയമായി നേരിട്ടത്. കുടില്‍ കെട്ടി സമരം ചെയ്യുന്ന ആദിവാസികളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാന്‍ നടത്തിയ പോലീസ് ശ്രമമാണ് ആക്രമത്തിലും വെടിവയ്പ്പിലും കലാശിച്ചത്. വിനോദ് എന്ന പോലീസുകാരനും ജോഗി എന്ന ആദിവാസിയുമാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെ പാലക്കാട്ടെ അട്ടപ്പാടിയില്‍ നടന്നതും സമാനമായ പോലീസ് അതിക്രമമായിരുന്നു. വെടിവയ്പ്പ് നടന്നില്ലെന്നും ആരും കൊല്ലപ്പെട്ടില്ലെന്നും ആശ്വസിക്കാന്‍ മാത്രമാണ് വക. എന്നാല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഊരുമൂപ്പനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭൂമിതര്‍ക്കത്തിന്റെ പേരിലാണ് അട്ടപ്പാടിയില്‍ ഭീകരാന്തരം സൃഷ്ടിച്ച് ആദിവാസി ഊരുമൂപ്പനെ അറസ്റ്റ് ചെയ്തത്. ഭൂമിതര്‍ക്കത്തിന്റെ പേരില്‍ ആദിവാസി മൂപ്പനായ ചൊറിയമൂപ്പന്‍ ബന്ധുവിനെ മര്‍ദിച്ചെന്ന കേസിലാണ് പൊലീസ് ഇടപെട്ടത്. ഞായറാഴ്ച രാവിലെ ഷോളയൂര്‍ വട്ടലക്കി ഊരിലായിരുന്നു സംഭവം.
ഊരുമൂപ്പനേയും മകനെയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് ഊരില്‍ എത്തിയത്. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് ഊരിലെത്തിയ പോലീസ് ചൊറിയമൂപ്പനേയും മകന്‍ മുരുകനെയും മര്‍ദിച്ചു. ഇവരെ ബലം പ്രയോഗിച്ച് പോലീസ് ജീപ്പില്‍ കയറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു.
മുരുകന്റെ 17 വയസുള്ള മകന്റെ മുഖത്ത് പോലീസ് അടിച്ചു. സ്ത്രീകള്‍ അടക്കമുള്ളവരെ വലിച്ചുമാറ്റി. പിന്നീട് ബലം പ്രയോഗിച്ച് ചൊറിയമൂപ്പനേയും മുരുകനെയും ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. കേസില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവത്തില്‍ ദളിത്-ആദിവാസി സംഘടനകള്‍ പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.
ആദിവാസികള്‍ക്ക് കേരളം നല്‍കിയിട്ടുള്ളത് ഒരു പ്രത്യേക തരം പ്രിവിലേജാണ്. ഒരു പക്ഷേ അവരുടെ ആവശ്യങ്ങള്‍ ഒരിക്കലും അംഗീകരിച്ചു നല്‍കാത്തതിലുള്ള വിഷമമായിരിക്കാം ഇതിന് കാരണം. എന്നാല്‍ മുത്തങ്ങയിലും അട്ടപ്പാടിയിലും കണ്ടത് പ്രിവിലേജിന്റെ നഗ്‌നമായ ലംഘനമാണ്. ആദിവാസികള്‍ക്ക് നേരെ പോലീസ് അതിക്രമം നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്.
2003 ല്‍ കേരളം ഭരിച്ചത് എ.കെ. ആന്റണിയായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം വരെ തെറിക്കുന്ന തരത്തിലാണ് മുത്തങ്ങ സമരം ചെന്നു നിന്നത്. എന്നാല്‍ ഭരിക്കുന്നത് ആന്റണിയായതിനാല്‍ അദ്ദേഹത്തെ ആരും തെറ്റിദ്ധരിച്ചില്ല. മുത്തങ്ങ ഒരു പോലീസ് അതിക്രമമാണെന്ന് ജനങ്ങള്‍ ധരിച്ചു. ആന്റണി സ്വാഭാവികമായും അതില്‍ കൂടുതല്‍ ഇടപെട്ടുമില്ല.
എന്നാല്‍ അട്ടപ്പാടിയിലെത്തുമ്പോള്‍ കഥ അതല്ല. പിണറായി വിജയന്റെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ആഭ്യന്തരവകുപ്പില്‍ അതി ശക്തമായ ഇടപെടലുകള്‍ നടത്തുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഒരു ഊരുമൂപ്പനെ പോലീസ് മൃഗീയമായി നേരിട്ടിട്ടും ഭരണപക്ഷമോ പ്രതിപക്ഷമോ അനങ്ങിയില്ല. ആദിവാസികള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരമുറകളെ സര്‍ക്കാര്‍ പിച്ചിച്ചീന്തിയ മാതൃകയിലാണ് അട്ടപ്പാടിയിലെ ഊരുമൂപ്പനെയും സര്‍ക്കാര്‍ നേരിട്ടത്.
ഇന്ന് കെ. പി. സി. സി അധ്യക്ഷനായിരിക്കുന്ന കെ സുധാകരനായിരുന്നു വനം മന്ത്രി. ഇന്ന് പിണറായിയെ പോലെ അന്ന് സുധാകരനും പോലീസ് നടപടിയെ തള്ളി പറഞ്ഞില്ല. ആദിവാസികള്‍ ഭാവിയില്‍ ഒരു ചെറുത്തുനില്‍പ്പിനും തയ്യാറാകരുതെന്ന സന്ദേശമാണ് അന്ന് മുത്തങ്ങ സമരം നല്‍കിയത്. ഇന്നലെ അട്ടപ്പാടിയില്‍ നടന്ന സംഭവങ്ങളും ഇതേ സന്ദേശം തന്നെയാണ് നല്‍കുന്നത്.
വേണമെങ്കില്‍ സര്‍ക്കാരിന് ആദിവാസി മൂപ്പനെ അറസ്റ്റ് ചെയ്യാന്‍ മറ്റൊരു വഴി സ്വീകരിക്കാമായിരുന്നു. അദ്ദേഹത്തെ ഒരു തരത്തിലും ആക്രമിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല. നോട്ടീസ് നല്‍കി അദ്ദേഹത്തെ സ്റ്റേഷനിലെത്തിച്ചാല്‍ മതിയായിരുന്നു.
എന്നാല്‍ പോലീസ് മുത്തങ്ങ മോഡലില്‍ കത്തി കയറി.സ്വാഭാവികമായും ഇത് ഒരു വെടിവയ്പ്പില്‍ കലാശിക്കുമായിരുന്നു.എന്തോ ഭാഗ്യത്തിന് അതുണ്ടായില്ലെന്ന് കരുതിയാല്‍ മതി. പോലീസിനെ പോലെ ആദിവാസികളും ബല പ്രയോഗം നടത്തിയിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. മാസ്‌ക് വയ്ക്കാത്തതിന് ഫൈന്‍ അടിക്കുന്നത് പോലെ ഇത് നിസാരല്ലെന്ന് പോലീസ് മനസിലാക്കണമായിരുന്നു.
"
https://www.facebook.com/Malayalivartha