വീണ്ടും തോമസ് ഐസക്ക് പിണറായിക്കെതിരെ... പ്രത്യക്ഷമല്ല വിമര്‍ശനം... പകരം പിണറായി ചവിട്ടി ഒതുക്കിയ പ്രൊഫ സി. രവീന്ദ്രനാഥിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഡോ. ഐസക്ക് രംഗത്തെത്തിയത്..... ഐസക്കിന്റെയും സുധാകരന്റെയും ഞായറാഴ്ച സംഭവബഹുലം

വീണ്ടും തോമസ് ഐസക്ക് പിണറായിക്കെതിരെ. പ്രത്യക്ഷമല്ല വിമര്‍ശനം. പകരം പിണറായി ചവിട്ടി ഒതുക്കിയ പ്രൊഫ സി. രവീന്ദ്രനാഥിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഡോ. ഐസക്ക് രംഗത്തെത്തിയത്.
തോമസ് ഐസക്ക് നേതൃത്വം നല്‍കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിലേക്ക് പ്രൊഫ സി. രവീന്ദ്രനാഥിനെ ക്ഷണിച്ചുകൊണ്ടുവന്ന കഥയാണ് ഐസക്ക് പറഞ്ഞത്. ഐസക്കിന്റെ എഫ് ബി പോസ്റ്റ് അവസാനിക്കുന്നിടത്താണ് പിണറായിക്കിട്ട് തോണ്ടിയത് . അത് ഇങ്ങനെയാണ്:
കഴിഞ്ഞ ദിവസം തൃശ്ശൂരില്‍വച്ചു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു നമുക്കൊന്ന് ഇനിയും ഇറങ്ങണ്ടേ? ''ആവാല്ലോ. എന്താണു പണി?''
തോമസ് ഐസക്ക് രവീന്ദ്രനാഥിനെ കണ്ട കാര്യമാണ് പറയുന്നത്. ഇതില്‍ ഇപ്പോള്‍ തനിക്ക് പണി ഇല്ലെന്നാണ് രവീന്ദ്രനാഥ് പറയുന്നത്. ഐസക്കിന്റെയും രവീന്ദ്രനാഥിന്റെയും പണി കളഞ്ഞത് ഒരാളാണ്: പിണറായി
ഐസക്ക് തുടരുന്നു.
സി. രവീന്ദ്രനാഥ് ആയിരുന്നു ജനകീയാസൂത്രണത്തിന്റെ ആദ്യത്തെ തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍. മാഷെ ഉറപ്പിക്കാന്‍ ഒരു ദിവസം രാവിലെ എം.എന്‍ സുധാകരനുമൊത്ത് വീട്ടില്‍ച്ചെന്നു. വലിയൊരു ചട്ടിയില്‍ പഴംകഞ്ഞിയുമായി ഇരിക്കുകയായിരുന്നു. നമുക്കു പരിചിതമായ പഴംകഞ്ഞിയല്ല. തലേദിവസം ബാക്കിവന്ന അവിയലും തോരനും സാമ്പാറുമെല്ലാം കൂട്ടിക്കലക്കി ഒറ്റയടി. പ്രാതല്‍ വീട്ടിലാണെങ്കില്‍ മിക്കവാറും ഇങ്ങനെ തന്നെ. മാഷിന്റെ വീട്ടില്‍ ഭക്ഷണം വേസ്റ്റാവില്ല. ഏതായാലും കോര്‍ഡിനേറ്ററാകാന്‍ സമ്മതിപ്പിച്ചിട്ടാണു മടങ്ങിയത്.
മാഷിന്റെ രണ്ടാമത്തെ പ്രത്യേകത അദ്ദേഹത്തിന്റെ വാഹനമാണ്- സൈക്കിള്‍. തൃശ്ശൂര്‍ പട്ടണവുമായി ബന്ധപ്പെട്ട് എവിടെയാണെങ്കിലും സൈക്കിളിലാണ് യാത്ര. വലിയൊരു കാലന്‍ കുടയുമുണ്ടാകും. ഇപ്പോള്‍ വസ്ത്രധാരണത്തില്‍ ഒരു ശ്രദ്ധയുണ്ട്. പക്ഷെ അന്ന് അങ്ങനെയായിരുന്നില്ല.
മൂന്നാമത്തെ പ്രത്യേകതയാണ് മാഷിന്റെ ശക്തി. ഒന്നാംതരം അധ്യാപകനാണ്. ഓരോ പ്രസംഗവും ക്ലാസ്സാണ്. അതീവലളിതമായി. സദസ്സിനോടു ചോദ്യങ്ങള്‍ ചോദിച്ചും പറഞ്ഞതു മനസ്സിലായിയെന്നും ഉറപ്പുവരുത്തിയാണ് പ്രസംഗം മുന്നോട്ടുപോവുക. അതുകൊണ്ട് ജനകീയാസൂത്രണത്തിലെ ഒരു പ്രധാന അധ്യാപകനായിരുന്നു. തൃശ്ശൂരിലെ കിലയായിരുന്നല്ലോ പ്രധാന പരിശീലന കേന്ദ്രം.
വികസനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലായിരുന്നു മാഷിന്റെ വൈദഗ്ധ്യവും സംഘടനാപാഠവവും പൂര്‍ണ്ണമായും തെളിഞ്ഞത്. നല്ലൊരു സംഘം പരിഷത്ത് പ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു.
ഇത്രയും ആയപ്പോഴേയ്ക്കും കോളേജ് അധികൃതര്‍ ഡെപ്യുട്ടേഷന്‍ തരില്ലായെന്നു വ്യക്തമാക്കി. പിന്നെ മറ്റു പോംവഴിയൊന്നും ഉണ്ടായില്ല. മാഷ് കോളേജിലേയ്ക്കു തിരിച്ചുപോയി. കെആര്‍പിയായി ജനകീയാസൂത്രണ പ്രവര്‍ത്തനം തുടര്‍ന്നു. ജനകീയാസൂത്രണത്തില്‍ നിന്നു പഠിച്ച പാഠങ്ങള്‍ എംഎല്‍എ ആയപ്പോള്‍ സുസ്ഥിര കൊടകരയും പിന്നീട് സുസ്ഥിര പുതുക്കാടുമായി പുനരവതരിച്ചു. ഈ വികസനാനുഭവങ്ങളെക്കുറിച്ച് മാഷ് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനൊരു നീണ്ട അവതാരിക ഞാന്‍ എഴുതിയത് വലിയ അഭിമാനത്തോടെയായിരുന്നു.
കൊടകരയിലും പിന്നീട് പുതുക്കാടും പഞ്ചായത്തുകളുമായി ചേര്‍ന്ന് മാഷ് ആവിഷ്‌കരിച്ച വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വികസനനയങ്ങളെത്തന്നെ സ്വാധീനിക്കാന്‍പോന്നവയായിരുന്നു.
കാര്‍ഷികമേഖലയിലെ ഇടപെടലുകള്‍ വളരെ ശ്രദ്ധേയമായിരുന്നു. ഗുരുവായൂര്‍ അമ്പലത്തിലെ ആവശ്യവുമായി ബന്ധപ്പെടുത്തി എല്ലാ വീട്ടിലും കദളിവാഴ കൃഷി ആരംഭിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഔഷധിയുടെ കമ്പോളവുമായി ബന്ധപ്പെടുത്തിയാണ് ആട് ഗ്രാമവും പാവല്‍കൃഷിയും ആരംഭിച്ചത്. തൃശ്ശൂര്‍ പട്ടണത്തിലെ പാല് വിതരണവുമായി ബന്ധപ്പെടുത്തി ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന ഒരേ പശുവിന്റെ പാല് തന്നെ സ്ഥിരമായി നല്‍കുന്ന പശു ഗ്രാമം പദ്ധതിയും വിജയകരമായിരുന്നു. ഈ പ്രവൃത്തികളെല്ലാം ജനങ്ങളുടെ വലിയ പിന്തുണ അദ്ദേഹത്തിനു നേടിക്കൊടുക്കുകയും ചെയ്‌തെന്നാണ് ഐസക്ക് പറയുന്നത്.പക്ഷേ പിണറായി സീറ്റ് നിഷേധിച്ചു.
ഞായറാഴ്ച തന്നെ മറ്റൊരു സംഭവവുമുണ്ടായി. പിണറായി പാര വച്ച ജി.സുധാകരന്‍ കവിതയിലൂടെ പിണറായിക്ക് മറുപടി നല്‍കി.
കലാ കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച നേട്ടവും കോട്ടവും എന്ന കവിതയിലാണ് സുധാകരന്റെ മറുപടി.
ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതര്‍ക്കായി വഴിമാറുന്നെന്നും സുധാകരന്‍ കവിതയിലൂടെ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയില്‍ സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കവിത.
'കവിത എന്റെ ഹൃദയാന്തരങ്ങളില്‍ മുളകള്‍ പൊട്ടുന്നു കാലദേശാതീതയായ്, വളവും ഇട്ടില്ല വെള്ളവും ചാര്‍ത്തിയില്ലവഗണനയില്‍ മുകളം കൊഴിഞ്ഞുപോയ് എന്ന വരിയില്‍ തുടങ്ങുന്ന കവിതയുടെ നാലാം ഖണ്ഡികയാണ് രാഷ്ട്രീയ മറുപടിയായി വ്യാഖ്യാനിക്കുന്നത്.
തന്റെ ഇത്രയും കാല രാഷ്ട്രീയ ജീവിതം നന്ദി കെട്ടതായി പോയെന്ന് സുധാകന്‍ കവിതയിലൂടെ വ്യക്തമാക്കുന്നത്.
ആകാംക്ഷ ഭരിതരായ നവാഗതര്‍ക്ക് വഴി മാറുന്നെന്ന സൂചനയും നല്‍കി കൊണ്ടാണ് സുധാകരന്‍ കവിത അവസാനിപ്പിക്കുന്നത്.
അതായത് രണ്ട് പണികളാണ് ഞായറാഴ്ച പിണറായിക്ക് കിട്ടിയത്. ഒന്ന് ഐസക്കിന്റെ. രണ്ട് സുധാകരന്റെ.
"
https://www.facebook.com/Malayalivartha























