പ്ലേ സ്‌കൂൾ നടത്തിപ്പുകാരിയായ ഭാര്യ കുറ്റപ്പെടുത്തുന്നത് പതിവായതോടെ വാടക വണ്ടി രണ്ടരലക്ഷം മുടക്കി പൊലീസ് ജീപ്പാക്കി; യൂ ട്യൂബിലൂടെ അസി. കമ്മിഷണർ റാങ്കിലുള്ള ഓഫീസറുടെ ഡ്രസ് കോഡ് മനസിലാക്കി കാക്കിയൂണിഫോം റെഡിയാക്കി! ഗ്രൂപ്പ് വൺ ഓഫീസറായി അസി.കമ്മിഷണർ റാങ്കിൽ നിയമനം ലഭിച്ചെന്ന് ഭാര്യയോട് വീമ്പിളക്കി തട്ടിപ്പ് നടത്തിയത് പത്ത് മാസകാലത്തോളം:- ഫോണിൽ സിവിൽ വേഷത്തിൽ രാഷ്ട്രീയ പ്രമുഖരടക്കമുള്ളവരുമായുള്ള ചിത്രങ്ങൾ.. കട്ടപ്പന എസ് പി തമിഴ്‌നാട് പൊലീസ് അസി. കമ്മിഷണറെ പൊക്കിയത് ഇങ്ങനെ....

കഴിഞ്ഞ ഒരു വർഷമായി തമിഴ്നാട്ടിനകത്തും പുറത്തും പൊലീസ് അസി. കമ്മിഷണർ ചമഞ്ഞ് വിലസിയ തട്ടിപ്പ് വീരനെ കുടുക്കി കേരള പൊലീസ്. ചെന്നൈ കുളത്തൂർ ജീവനഗർ സ്വദേശി വിജയൻ (41) പിടിക്കപ്പെട്ടതോടെ പൊലീസ് ചമഞ്ഞ് ഇയാൾ നടത്തിയ കൂടുതൽ തട്ടിപ്പുകൾ പുറത്തായി. മുഖ്യമന്ത്രി പിണറായി വിജയൻ, തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, മുൻ പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദി എന്നിവരുൾപ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വിജയന്റെ ഫോണുകളിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇതെല്ലാം ഒറിജിനലാണോ അതോ മോർഫ് ചെയ്തതാണോയെന്നത് സംബന്ധിച്ച് തമിഴ്നാട് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമൊത്തുള്ള ചിത്രങ്ങളും ഇയാളുടെ ഫോണുകളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ലോറിക്കച്ചവടവും ഇടക്ക് ടൂറിസ്റ്റ് ഗൈഡുമായി നടന്നിരുന്ന വിജയന്‍ പ്ലേ സ്‌കൂള്‍ അദ്ധ്യാപികയായ ഭാര്യയെ സന്തോഷിപ്പിക്കാനാണ് അസിസ്റ്റന്റ് കമീഷണറായി വേഷംകെട്ടിയതെന്നാണ് പൊലീസീനോട് പറഞ്ഞത്. കട്ടപ്പനയിലെത്തി ഡിവൈ.എസ്‌പിയെ കണ്ട് സല്യൂട്ട് കൊടുത്തതോടെ കള്ളി പൊളിഞ്ഞത്. ഒരേ റാങ്കിലെ ഉദ്യോഗസ്ഥന് സല്യൂട്ട് നല്‍കിയതും പുത്തന്‍ യൂണിഫോമും സംശയത്തിനിടയാക്കി. വിജയന്‍ വന്ന വാഹനത്തിന്റെ നമ്ബര്‍ പരിശോധിച്ചപ്പോള്‍ അത് തമിഴ്‌നാട് പൊലീസിന്റെ ഔദ്യോഗിക വാഹനപ്പട്ടികയില്‍ കാണാത്തതും വിജയനെ കുടുക്കി.
ചരക്കുലോറി ട്രാൻസ്പോർട്ട് ബിസിനസ് നടത്തിയിരുന്ന വിജയന് കൊവിഡും ലോക് ഡൗൺ നിയന്ത്രണങ്ങളും ആരംഭിച്ചതോടെ ബിസിനസിൽ പൊട്ടലുണ്ടായി. ഓട്ടം നിലച്ചതോടെ ലോറികൾ കട്ടപ്പുറത്തായി. വാഹനങ്ങൾ ഓടാതെ കിടന്ന് നശിക്കുകയും ബാങ്ക് വായ്പകൾ അടച്ചുതീർക്കാനാകാത്ത അവസ്ഥയും വന്നു.സാമ്പത്തിക ബാദ്ധ്യതയാൽ നട്ടം തിരിഞ്ഞ ഇയാൾ, ഒരുപണിയുമില്ലാതെ കുറേ നാൾ വീട്ടിലിരുന്നു. വരുമാനമില്ലാത്ത ഇയാളെ പ്ലേ സ്‌കൂൾ നടത്തിപ്പുകാരിയായ ഭാര്യ കുറ്റപ്പെടുത്തുന്നത് പതിവായി. ഇത് സഹിക്കാനാകാതെയാണ് വ്യാജപൊലീസ് വേഷം കെട്ടാൻ തയ്യാറായതെന്ന് വിജയൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം പെട്ടെന്നൊരു ദിവസം പൊലീസിൽ ഗ്രൂപ്പ് വൺ ഓഫീസറായി അസി.കമ്മിഷണർ റാങ്കിൽ നിയമനം ലഭിച്ചെന്ന് ഇയാൾ ഭാര്യയോട് അവകാശപ്പെടുകയായിരുന്നു. ഐ.ഡി കാർഡും യൂണിഫോമും പൊലീസ് വാഹനവുമടക്കം വ്യാജമായുണ്ടാക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിലാണെന്നാണ് പറഞ്ഞിരുന്നത്.കോയമ്പത്തൂർ സ്വദേശി ജയമീനാക്ഷിയുടെ ജീപ്പ് വാടകയ്ക്കെടുത്ത് രണ്ടു ലക്ഷം രൂപ ചെലവഴിച്ച് അസിസ്റ്റന്റ് കമ്മിഷണറുടെ വാഹനംപോലെ രൂപമാറ്റം വരുത്തുകയായിരുന്നു. ബീക്കൺ ലൈറ്റും സൈറണും ഘടിപ്പിച്ചു. പൊലീസ് സ്റ്റിക്കർ പതിച്ചു.
തമിഴ്നാട്ടിലെ ഒരു വർക്ക് ഷോപ്പിൽ സിനിമാ ആവശ്യത്തിനെന്ന പേരിലാണ് ഈ രൂപമാറ്റമെല്ലാം വരുത്തിയത്. യൂ ട്യൂബിൽ സെർച്ച് ചെയ്ത് അസി. കമ്മിഷണർ റാങ്കിലുള്ള ഓഫീസറുടെ ഡ്രസ് കോഡ് മനസിലാക്കി കാക്കിയൂണിഫോം തയ്യാറാക്കി. ഒരു ജോഡി ഡ്രസുകൾ തുന്നിച്ച വിജയൻ രണ്ട് തോക്കുകളും സംഘടിപ്പിച്ചു. തമിഴ്നാട് പൊലീസ് അസി. കമ്മിഷണറുടെ ഐ.ഡി കാർഡും തയ്യാറാക്കി. തമിഴ്നാട് പൊലീസ് ജീപ്പിന്റെ രജിസ്റ്റർ നമ്പർ മാറ്റി വാഹനനമ്പരുകളോട് സാമ്യമുള്ള നമ്പർ പതിച്ച് ഉയർന്ന ഉദ്യോഗസ്ഥനെപ്പോലെ കഴിഞ്ഞ പത്തു മാസങ്ങളായി വേഷംമാറി നടക്കുകയായിരുന്നു വിജയനെന്ന് പൊലീസ് പറഞ്ഞു.
ചെന്നൈയിലെ വീട്ടിൽ നിന്ന് കേസ് അന്വേഷണത്തിനായി പുറത്ത് പോകുകയാണെന്ന് പറഞ്ഞാണ് വിജയൻ യാത്രയായത്. റോഡ് മാർഗം കിലോ മീറ്ററുകളോളം ജീപ്പിൽ ബീക്കൺ ലൈറ്റും സൈറണുമിട്ട് യാത്ര ചെയ്ത ഇയാൾ വഴിനീള പൊലീസ് ഉദ്യോഗസ്ഥരുടെ ആദരവും നേടി. കേരളത്തിൽ പലസ്ഥലത്തും ചുറ്റിയടിച്ച വിജയൻ പ്രമുഖ ക്ഷേത്രങ്ങളിൽ തമിഴ്നാട് അസി. കമ്മിഷണറെന്ന നിലയിൽ ദർശനം നടത്തി. രണ്ട് മൊബൈൽ ഫോണുകളും തമിഴ്നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയൽ കാർഡും പിസ്റ്റൾ രൂപത്തിലുള്ള എയർഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും ഇയാളുടെ വാഹനത്തിലുണ്ടായിരുന്നു.ഐ.ഡി കാർഡ് പരിശോധിച്ചതിൽ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിജയനെ അറസ്റ്റു ചെയ്യുകയായിരുന്നു. നിലക്കോട്ട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത വിജയനെ കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.
രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളധികവും സിവിൽ വേഷത്തിലുള്ളതാണ്. കാക്കി ധാരിയായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പമുള്ള ചിത്രങ്ങൾ. പൊലീസ് ചമഞ്ഞ് നടക്കുന്നതിനിടെ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനും ആളുകൾ സംശയിക്കാതിരിക്കാനുമായി ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകനായും വനം വകുപ്പ് ഉദ്യോഗസ്ഥനായും പട്ടാളക്കാരനായുമൊക്കെ നടിച്ച് തട്ടിപ്പ് നടത്തിയിരുന്ന ഇയാൾ രാഷ്ട്രീയ നേതാക്കളിൽ പലരോടും ആരെന്ന നിലയിലാണ് ഇയാൾ പരിചയപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.
തമിഴ്നാട്ടിലെയും അയൽസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ഓഫീസുകൾ അടക്കം പ്രധാന സർക്കാർ ഓഫീസുകളിൽ ഇയാൾ കയറിയിറങ്ങിയിരുന്നതായാണ് വിവരം. ചെന്നൈയിലെ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറാണെന്ന വ്യാജേന കേരളത്തിൽ സന്ദർശനം നടത്തി മടങ്ങവെ ദിണ്ടിക്കലിൽനിന്നാണ് വിജയൻ പൊലീസിന്റെ പിടിയിലായത്.
https://www.facebook.com/Malayalivartha























