അധ്യാപകരുടെ ശരീര വർണനയും നഗ്നനൃത്ത വീഡിയോയും... ഉടുതുണിയിൽ അധ്യാപകന്റെ ക്ലാസ്! പരീക്ഷയ്ക്ക് മാർക്ക് കുറച്ച ടീച്ചർക്ക് 'കുട്ടി' ക്വാട്ടേഷൻ... ഓൺലൈൻ ക്ലാസുകളിലേക്ക് 'ഇടിച്ചു കയറുന്ന' ഹാക്കർമാർ
കോവിഡ് കാലത്ത് കുട്ടികള്‍ കൂടുതലായി സൈബര്‍ ലോകത്തേക്ക് ആകര്‍ഷിക്കപ്പെട്ടതോടെ സൈബര്‍ ക്രിമിനലുകള്‍ അതിനെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങി. സൈബര്‍ ബുള്ളിയിങ്, ചൈല്‍ഡ് പോണോഗ്രഫി, സെക്സ്റ്റിങ്, സൈബര്‍ സ്റ്റോക്കിങ്, ഓണ്‍ലൈന്‍ സ്‌കാംസ് എന്നിവയാണ് ഇത്തരം പ്രവണതകളില്‍ മുന്‍നിരയില്‍ ഉള്ളത്. സൈബര്‍ സേഫ്റ്റിയെ കുറിച്ചുള്ള അവബോധം കുട്ടികളില്‍ ചെറുപ്പത്തിലേ ഉണ്ടാക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ കുട്ടികള്‍ക്ക് എന്താണോ ആവശ്യം അത് മാത്രം നല്‍കുക. മൊബൈലുകളില്‍ വീഡിയോ ഗെയിം കളിച്ച് അതില്‍ ആകൃഷ്ടരായ കുട്ടികളെ അതേ മൊബൈലിലേക്ക് തന്നെ പഠനത്തിനായി പിടിച്ചിരുത്തുമ്പോൾ വെല്ലുവിളികൾ നിരവധിയാണ്.
ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. ഒരു പൊതുവിദ്യാലയത്തിന്റെ ഓൺലൈൻ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ‘വ്യാജവിദ്യാർഥി’ ഡാൻസ് ചെയ്തു. കൊല്ലത്തെ ഒരു സ്കൂളിൽ ഒൻപതാം ക്ലാസിലെ ഓൺലൈൻ റൂമിലെ കമന്റ് ബോക്സിൽ തെറിയഭിഷേകവുമുണ്ടായി. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിങ്ങുകൾ, ട്രോളുകൾ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസിൽ 48 കുട്ടികൾവരെയെത്തിയ സംഭവവുമുണ്ടായി.
പ്രമുഖ സ്കൂളിലെ ഓൺലൈൻ ക്ലാസിൽ എല്ലാവരും ഉണ്ടെന്ന് ഹാജർ വിളിച്ച് ഉറപ്പാക്കി അധ്യാപിക ഗൂഗിൾ മീറ്റിൽ ക്ലാസ് തുടങ്ങി നിമിഷങ്ങൾക്കകം ഉച്ചത്തിൽ ഒരു അശ്ലീല വിഡിയോ പ്ലേ ആയി. കുട്ടികളും അധ്യാപികയും ഞെട്ടിത്തരിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ കുറച്ചുനേരം എല്ലാവരും പരിഭ്രാന്തരായി. വീഡിയോ റിമൂവ് ചെയ്യാനാകാതെ വിഷമിച്ച അധ്യാപികയ്ക്ക് ആകെ മുന്നിലുണ്ടായിരുന്ന വഴി ക്ലാസ് അവസാനിപ്പിക്കുക എന്ന് മാത്രമായിരുന്നു. തീർന്നില്ല, ഇനിയുമുണ്ട് ഓൺലൈൻ ക്ലാസുകളിൽ പതിയിരുന്ന മറ്റുസംഭവങ്ങൾ....
ഗൂഗിൾ മീറ്റ് ക്ലാസ് വൈകിട്ട് തുടങ്ങി. പെട്ടെന്ന് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന പത്തോളം പേർ ക്ലാസിലേക്ക് ‘ഇടിച്ചു കയറി’. പിന്നീട് നടന്നതു കൂട്ട തെറിവിളി. കേട്ടാലറയ്ക്കുന്ന അശ്ലീല പ്രയോഗങ്ങൾ ഇംഗ്ലിഷിലും മലയാളത്തിലും ഹിന്ദിയിലും. ഇടയ്ക്ക് ഉച്ചത്തിലുള്ള പാട്ടും. നുഴഞ്ഞുകയറ്റക്കാർ കണ്ണൂരുകാരല്ലെന്ന് സംസാരശൈലിയിൽ നിന്നു മനസ്സിലായി. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ സംസാര രീതിയാണ്. കണ്ണൂർ പാനൂർ ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒരു അധ്യാപകൻ ഓൺലൈൻ ക്ലാസിലെ നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഗൂഗിൾ മീറ്റ് ക്ലാസുകൾ പലയിടത്തും ഹാക്ക് ചെയ്യപ്പെടുന്നതായി അറിയാൻ കഴിഞ്ഞുവെന്ന് അധ്യാപകൻ പറയുന്നു. ഇതിനായി ചില ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. അറക്കൽ, ഡ്രാക്കുള തുടങ്ങിയ ഗ്രൂപ്പുകൾ ഓൺലൈൻ ക്ലാസിൽ കയറി ആക്രമിക്കുക വ്യാപകമായിട്ടുണ്ട്. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അധ്യാപകൻ പറയുന്നു. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിന്റെ ഓൺലൈൻ ക്ലാസിൽ നഗ്ന നൃത്തത്തിന്റെ വിഡിയോ പ്ലേ ആയത് ആഴ്ചകൾക്കു മുമ്പാണ്.
ചോദ്യം ചോദിച്ചതിന്റെയോ പരീക്ഷയിൽ മാർക്കു കുറഞ്ഞതിന്റെയോ വഴക്കു പറഞ്ഞതിന്റെയോ പേരിൽ കുട്ടികൾക്ക് ചെറിയ ശത്രുത അധ്യാപരോടുണ്ടായാൽ ലിങ്ക് മറ്റു പലർക്കും അയച്ചുകൊടുക്കുന്ന പതിവ് ഇപ്പോൾ ചില വിദ്യാർഥികൾക്കുമുള്ളതായി അധ്യാപകർ പറയുന്നു. വെറുതെ ക്ലാസിൽ നുഴഞ്ഞുകയറി അധ്യാപകരെ ഒന്നു പേടിപ്പിക്കാനായി കൊടുക്കുന്ന ഇത്തരം കുഞ്ഞു ക്വട്ടേഷനുകളാണ് പലപ്പോഴും വലിയ പ്രശ്നങ്ങളുണ്ടാക്കുന്നത്.
മറ്റൊരുകൂട്ടം ഹാക്കർമാർ നടത്തിയത് ഫ്രീ ഫയർ ഗെയിമിന്റെ ക്യാംപെയ്നായിരുന്നു. ടീച്ചറുടെ ക്ലാസിനേക്കാൾ ഉച്ചത്തിലാണ് ഗെയിമിനെ വർണിച്ചുകൊണ്ട് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘം പ്രസംഗിച്ചത്. ഫ്രീ ഫയർ ഗെയിമിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പല അധ്യാപകരും വിദ്യാർഥികളോട് ഓൺലൈൻ ക്ലാസുകളുടെ തുടക്കത്തിലും അവസാനവും സംസാരിക്കാറുണ്ട്. ഗെയിം അഡിക്ട് ആയ ചില വിരുതൻമാർ ക്വട്ടേഷൻ കൊടുത്തതാണ് ഫ്രീ ഫയർ ക്യാംപെയ്നുമായുള്ള നുഴഞ്ഞുകയറ്റത്തിനു പിന്നിലെന്ന് അധ്യാപകർ കരുതുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഫ്രീ ഫയർ ഗെയിം ക്യാംപെയ്നുകളുമായി ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറ്റമുണ്ടായിട്ടുണ്ട്. ക്ലാസിൽ കയറിയ ശേഷം ഗെയിമിൽ ഏർപ്പെടുന്ന കുട്ടികളുമുണ്ടെന്ന് അധ്യാപകർ പറയുന്നു.
ഇരിട്ടി എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് മറ്റൊരു സംഭവം. ഉച്ചയ്ക്കു ശേഷമുള്ള പത്താം ക്ലാസ് വിദ്യാർഥികളുടെ ഹിന്ദി ക്ലാസ് തുടങ്ങുന്ന സമയത്ത് കുറച്ചു സന്ദേശങ്ങൾ ഇൻകോൾ മെസേജായി ഗൂഗിൾ മീറ്റിൽ ലഭിച്ചു. പിന്നീടു സന്ദേശങ്ങളുടെ സ്വഭാവം മാറി. വളരെ മോശമായ കമന്റുകൾ വന്നു തുടങ്ങി. കുട്ടികളാണെന്ന ധാരണയിൽ അധ്യാപിക മുന്നറിയിപ്പു നൽകി. അപ്പോഴേക്കും മൂന്നോ നാലോ പേർ ഒരുമിച്ചു സംസാരം തുടങ്ങി. അശ്ലീലകാര്യങ്ങളാണു സംസാരിച്ചത്. ടീച്ചർക്ക് സംസാരിക്കാൻ ഇടനൽകാതെ ഉച്ചത്തിലുള്ള അശ്ലീലവർഷം. അവസാനം ക്ലാസ് നിർത്തി. പിന്നീടു പുതിയ ലിങ്ക് എടുത്ത് വീണ്ടും ക്ലാസ് നടത്തി.
ഓൺലൈൻ ക്ലാസിൽ അധ്യാപകർ പ്രശ്നങ്ങളുണ്ടാക്കിയ സംഭവങ്ങളുമുണ്ട്. തോർത്തുമുണ്ട് മാത്രം ഉടുത്ത് മുതിർന്ന വിദ്യാർഥികൾക്കു ക്ലാസ് എടുത്തതിന്റെ പേരിൽ ആഴ്ചകൾക്കു മുൻപ് തമിഴ്നാട്ടിൽ ഒരു അധ്യാപകനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. തോർത്തു മാത്രമുടുത്ത് ക്ലാസിലെത്തിയ അധ്യാപകൻ പന്ത്രണ്ടാം ക്ലാസിലെ പെൺകുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളിലും റിസോർട്ടുകളിലും മറ്റും കൂടെ വരുമോ എന്ന തരത്തിലുള്ള സന്ദേശങ്ങളും പെൺകുട്ടികൾക്ക് അയച്ചു. കുട്ടികൾ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം പുറത്തറിഞ്ഞത്. എതിർത്താൽ മാർക്ക് കുറയ്ക്കുമെന്ന ഭീഷണിയും അധ്യാപകൻ മുഴക്കിയിരുന്നു.
കഴിഞ്ഞ ദിവസം കാസർകോട്ടെ പ്രമുഖ സ്കൂളിന്റെ ഓൺലൈൻ ക്ലാസിൽ അശ്ലീല വിഡിയോ പ്ലേ ആയപ്പോൾ സമയോചിതമായി ഇടപെട്ടത് മാതാപിതാക്കളായിരുന്നു. ക്ലാസ് നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് അശ്ലീലവിഡിയോ വന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ കുട്ടികൾ ഞെട്ടിത്തരിച്ച് ഇരുന്നുപോയി. കുട്ടികൾക്കൊപ്പം ക്ലാസിൽ ശ്രദ്ധിച്ചിരുന്ന മാതാവാണ് ഉടൻ അധ്യാപകനെ വിളിച്ചത്. തിരക്കില്ലാത്തപ്പോഴൊക്കെ മാതാപിതാക്കളും ഓൺലൈൻ ക്ലാസിൽ കുട്ടിക്കൊപ്പമിരിക്കണമെന്ന് ചില സ്കൂളുകൾ നിർദേശിക്കാറുണ്ട്.
പെയ്ഡ് പ്ലാറ്റ്ഫോമുകളിൽ ഓൺലൈൻ ക്ലാസ് നടത്തുന്ന സ്വകാര്യ സ്കൂളുകളിൽ ഈ പ്രശ്നം അധികമില്ല. എന്നാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രശ്നം രൂക്ഷമാകുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇതു സംബന്ധിച്ചു പരാതികൾ കുന്നുകൂടുകയാണ്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ഇത്തരം പരാതികൾക്കു നടപടിയെടുക്കാനുള്ള സംവിധാനമില്ല. സൈബർ സെല്ലിനു കൂടി ഇ–മെയിൽ വഴി പരാതി നൽകാനാണ് മിക്ക പൊലീസ് സ്റ്റേഷനിൽനിന്നും ലഭിക്കുന്ന സന്ദേശം.
സമാന പരാതികൾ ധാരാളമായി വരുന്നതിനാൽ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാവുന്നില്ല. ക്ലാസിന്റെ ലിങ്കുകൾ പങ്കുവയ്ക്കരുതെന്ന് സ്കൂളുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പു നൽകുന്നുണ്ട്. പിടിഎ മീറ്റിങ്ങുകളിൽ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ പലപ്പോഴും ഹാക്കർമാരാണ് ക്ലാസുകളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കുന്നത്. പുതിയ ടെക്നോളജിയും പുതിയ തന്ത്രങ്ങളുമായി ഹാക്കർമാർ വരുന്നതും പൊലീസിനു വെല്ലുവിളിയാകുന്നുണ്ട്. ഓൺലൈൻ വഴി പ്രവേശനം നേടിയ കുട്ടികളെ അധ്യാപകർക്ക് പരിചയമില്ലാത്തതിനാൽ വ്യാജന്മാരെ കണ്ടെത്താൻ പ്രയാസമാണ്.
അച്ഛനമ്മമാരുടെ ഐ.ഡി. ഉപയോഗിച്ച് ക്ലാസിൽ കയറുന്നതുമൂലം പേരുകൾ കണ്ട് തിരിച്ചറിയാനും കഴിയുന്നില്ല. സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ക്ലാസുകൾ നടത്തുന്നതിനാൽ അന്വേഷണത്തിന് പരിമിതിയുണ്ട്. പലപ്പോഴും ക്ലാസുകളുടെ ലിങ്കും പാസ്‌വേഡും കുട്ടികളിൽനിന്നുതന്നെയാണ് ചോരുന്നത്. ഓൺലൈൻ ക്ലാസുകളുടെ ലിങ്ക്, പാസ്‌വേഡ് എന്നിവ കൈമാറാതിരിക്കാൻ ശ്രദ്ദിക്കേണ്ടത് കുട്ടികളും, മാതാപിതാക്കളും തന്നെയാണ്. വൈഫൈയിൽ രജിസ്‌റ്റർ ചെയ്യുമ്പോൾ നൽകുന്ന ഫോൺ നമ്പരുകൾ ഓൺലൈൻ മാർക്കറ്റിംഗ് കമ്പനികൾക്ക് നൽകി ഉത്പ്പന്നങ്ങളുടെ പ്രൊമോഷന് വേണ്ടിയും ഉപയോഗിക്കുന്നുണ്ട്. ഇത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാകില്ലെങ്കിലും വ്യക്തിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സന്ദേശങ്ങൾ വരാനും വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യാനും ഇടയാക്കുമെന്നും സൈബർ രംഗത്തെ വിദഗ്‌ദ്ധരും പറയുന്നു. ഇതിന് തടയിടാൻ പ്രത്യേകം തയ്യാറാക്കിയ സോഫ്‌റ്റ്‌വെയറുകൾ പ്രമുഖ കമ്പനികൾ പുറത്തിറക്കുന്നുണ്ട്.
മൊബൈൽ റേഞ്ചില്ലാത്തതിനാലും കുട്ടികൾ ബന്ധുക്കളുടെയോ അയൽവാസികളുടെയോ ഫോണിൽനിന്ന് ക്ലാസിൽ കയറുന്ന സാഹചര്യമുണ്ട്. കുട്ടികൾക്കു ക്ലാസ് നിഷേധിക്കാനാവാത്തതിനാൽ പലപ്പോഴും പരിചയമില്ലാത്തവരെയും അധ്യാപകർക്ക് അഡ്മിറ്റ് ചെയ്യേണ്ടതായി വരുന്നുണ്ട്. ചിലപ്പോൾ കംപെയ്ൻഡ് ക്ലാസുകളും വരാറുണ്ട്. എല്ലാവരെയും ഓർത്തിരിക്കുകയെന്നതു അപ്രായോഗികമാണെന്ന് മണിക്കടവ് സെന്റ് തോമസ് സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപികയായ ശോഭ ടോം പറയുന്നു.
ലിങ്ക് ഷെയർ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ സ്കൂൾ പിടിഎ ശക്തമാക്കുകയാണ് പല സ്കൂളുകളും. മിക്ക സ്കൂളുകളിലും പ്രതിമാസം പിടിഎ യോഗങ്ങൾ ചേരാറുണ്ട്. ഓൺലൈൻ ക്ലാസിലെ നുഴഞ്ഞുകയറ്റങ്ങളെക്കുറിച്ചും ലിങ്ക് ഷെയർ ചെയ്താലുണ്ടാകാവുന്ന ഡേറ്റാ ചോർച്ച അടക്കമുള്ള അപകടങ്ങളെക്കുറിച്ചും മാതാപിതാക്കളെ അധ്യാപകർ ബോധവാന്മാരാക്കും. കുട്ടികളെ ചേർത്തുനിർത്താനുള്ള ആക്ടിവിറ്റികൾ ആഴ്ചയിലൊരിക്കലെങ്കിലും സംഘടിപ്പിക്കാൻ പ്രധാനാധ്യാപകർ ആവശ്യപ്പെടുന്നുമുണ്ട്.
ഹാക്കർ ശല്യം രൂക്ഷമായതോടെ പല സ്കൂളുകളും സ്വന്തം നിലയ്ക്ക് നടപടി സ്വീകരിച്ചിട്ടുണ്ട്. ചെലവേറിയ പെയ്ഡ് പ്ലാറ്റ്ഫോമുകളിലേക്ക് ഓൺലൈൻ ക്ലാസുകൾ പൂർണമായി മാറ്റാൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കു കഴിയാറില്ല. ശല്യക്കാർ ഗൂഗിൾ മീറ്റിൽ പ്രവേശിക്കാതിരിക്കാൻ പാപ്പിനിശ്ശേരി ഗവ.ഹയർ സെക്കൻഡറിയിൽ ഓരോ വിദ്യാർഥിക്കും പ്രത്യേകം പ്രൊഫൈൽ ചേർത്ത് ഒരു ഗൂഗിൾ അക്കൗണ്ട്, ഒരു ഫോൺ നമ്പർ എന്നിങ്ങനെ നിർബന്ധമാക്കി. രക്ഷിതാക്കൾ നേരത്തേ നൽകിയ ഇ–മെയിൽ ഐഡിയിൽ ഉള്ളവരെ മാത്രമേ ക്ലാസിൽ പ്രവേശിപ്പിക്കൂ എന്ന നിബന്ധനയും വച്ചു. കൃത്യമായ ഇടവേളകളിൽ വിഡിയോ ഓണാക്കാൻ ആവശ്യപ്പെടുക, ക്ലാസുകൾ കൂടുതൽ ഇന്ററാക്ടീവ് ആക്കുക, കുട്ടികളോട് കൂടുതൽ അടുപ്പം സൂക്ഷിക്കുക തുടങ്ങി പല വഴികളും അധ്യാപകർ കണ്ടെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha