ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് ഇരയായത് 43 ഡോക്ടര്‍മാര്‍; ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കിയിട്ടും കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ജാമ്യത്തിൽ, ഒരാള്‍ പോലും ശിക്ഷ അനുഭവിച്ചിട്ടില്ല
ഡോക്ടർമാർക്ക് എതിരെയുള്ള ആക്രമണങ്ങൾ ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്. 2020 ജനുവരി മുതല്‍ സംസ്ഥാനത്ത് പലവിധത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായത് 43 ഡോക്ടര്‍മാരാണ്. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കിയിട്ടും കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ജാമ്യത്തിലാണെന്ന കടുത്ത ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണെങ്കിൽ തന്നെയും ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഒന്നും സംഭവിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ഇത്തരം കേസുകളിലെ ശിക്ഷ എന്നത്.
അതോടൊപ്പം തന്നെ ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാലും കുറ്റപത്രം യഥാസമയം നല്‍കാതെയും വിചാരണ വൈകിപ്പിച്ചും പ്രതികളെ സ്വാഭാവിക ജാമ്യത്തിലെത്തിച്ച് സഹായിക്കുകയാണ് പൊലീസും സര്‍കാരുമെന്നാണ് പരാതി. 43 കേസുകളില്‍ ഒരാള്‍ പോലും ശിക്ഷ അനുഭവിച്ചിട്ടില്ല എന്നത് ഇവരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. മാവേലിക്കരയില്‍ ഡോക്ടര്‍ക്ക് മര്‍ദനമേറ്റ കേസില്‍ പകര്‍ച വ്യാധി നിരോധന നിയമം ഉള്‍പെടെ ശക്തമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
അതേസമയം ആശുപത്രി സംരക്ഷണ നിയമം ചുമത്താത്ത പത്ത് കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. പൊലീസ് ആക്ടിലെ 80 ആം വകുപ്പ് പ്രകാരം നമ്മുടെ ആശുപത്രികളെല്ലാം പ്രത്യേക സുരക്ഷാ മേഖലയിലാണെന്ന് പറയുന്നുണ്ട്. എന്നാല്‍ മെഡികല്‍ കോളജ് ആശുപത്രി ഒഴികെ അത്യാഹിത വിഭാഗമുള്ള സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലൊന്നിലും പൊലീസ് സംരക്ഷണവുമില്ല എന്നത് കാണുവാൻ സാധിക്കും. ഡോക്ടര്‍മാരെ കൂടാതെ 77 മറ്റ് ആരോഗ്യപ്രവര്‍ത്തകരും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha