എല്ലാം ഒരു സ്വപ്നം പോലെ... സിനിമാ ലോകത്തെ മറ്റ് പലരും തള്ളിക്കളയവേ തണലായി കൂടെപ്പിറപ്പായി കൂടെ നിന്നത് സീമ ജി നായര്‍ മാത്രം; ശരണ്യയ്ക്കും കുടുംബത്തിനും സഹായഹസ്തമായി എന്നും സീമ കൂടെയുണ്ടായിരുന്നു; പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം.. അവള്‍ യാത്രയായി... സീമ ജി നായര്‍ കുറിച്ചു

'പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം.. അവള്‍ യാത്രയായി,' എന്ന സീമ ജി നായരുടെ കുറിപ്പില്‍ പലതുമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാന്‍സര്‍ പോരാട്ടത്തില്‍ നടി ശരണ്യയ്ക്ക് ഒപ്പം നിഴലായി,
തണലായി നിന്ന വ്യക്തിയാണ് നടി സീമ ജി നായര്‍. പ്രതിസന്ധികള്‍ക്കു മുന്നില്‍ പകച്ചുനിന്ന ശരണ്യയ്ക്കും കുടുംബത്തിനും സഹായഹസ്തമായി എന്നും സീമ കൂടെയുണ്ടായിരുന്നു. സഹപ്രവര്‍ത്തക, കൂട്ടുകാരി എന്നതിലെല്ലാം അപ്പുറം ശരണ്യയ്ക്ക് സഹോദരിയെ പോലെ ഒരു സാന്നിധ്യമായിരുന്നു സീമ.
2012 ല്‍ ഒരു സീരിയല്‍ സെറ്റില്‍ വച്ചാണ് ശരണ്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ തുടങ്ങുന്നത്. അന്ന് സീമ ജി. നായരും ശരണ്യയും തമ്മില്‍ പരിചയമില്ല. ഒരു ഓണത്തിന് അമ്മയും ശരണ്യയും ഷോപ്പിംഗിന് പോകാനൊരുങ്ങുമ്പോഴാണ് ശരണ്യ തലചുറ്റി വീഴുന്നതും ആശുപത്രിയിലാകുന്നതും. അവിടെ വച്ചാണ് ഇതൊരു സീരിയസ് പ്രശ്‌നം ആണെന്ന് അറിയുന്നത്. പിന്നീട് നിരവധി ടെസ്റ്റുകള്‍ നടത്തി. ഒടുവില്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
അന്ന് കെ.ബി. ഗണേശ്കുമാര്‍ സീരിയല്‍ താരങ്ങളുടെ സംഘടന (ആത്മ)യിലെ പ്രസിഡന്റുമാണ്. സീമയും അന്ന് ആത്മയുടെ ഭാരവാഹിയാണ്. ഗണേഷട്ടന്‍ പറഞ്ഞാണ് ശരണ്യയുടെ അസുഖത്തെ കുറിച്ചറിയുന്നതെന്ന് സീമ ജി നായര്‍ ഓര്‍ത്തു.
പിന്നീട് അവള്‍ക്കു വേണ്ട എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ തന്നെയുണ്ടായിരുന്നു. അന്ന് ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ല. അതുവരെ എനിക്കും ശരണ്യയ്ക്കും തമ്മില്‍ ഒരു പരിചയവുമുണ്ടായിരുന്നില്ല. ഒരേ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്ന രണ്ടു പേര്‍, അതായിരുന്നു ആകെയുണ്ടായിരുന്ന ബന്ധം. ഞാനവളുടെ സെക്കന്‍ഡ് മദറാണെന്നാണ് ശരണ്യ പറയുന്നത്. എനിക്കവളെന്റെ സ്വന്തം മകള്‍ തന്നെയാണ്. കഴിഞ്ഞജന്മത്തിലെന്തോ കണക്ഷന്‍ ഞങ്ങള്‍ തമ്മിലുണ്ടാകും. മുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം.
ആദ്യത്തെ സര്‍ജറി കഴിഞ്ഞതോടെ എല്ലാം പഴയപോലെ ആകുമെന്ന് കരുതിയിരിക്കവെയാണ് വീണ്ടും തിരിച്ചടിയായി രോഗം സ്ഥിരീകരിച്ചത്.
ഒന്നര വര്‍ഷത്തെ ഇടവേളയില്‍ രണ്ടാമത്തെ സര്‍ജറിയും. അങ്ങനെയിപ്പോള്‍ എട്ടു വര്‍ഷത്തിനിടയില്‍ പത്ത് സര്‍ജറിയാണ് നടത്തിയത്. എട്ടെണ്ണം തലയിലും രണ്ടെണ്ണം കഴുത്തിലുമായിരുന്നു. ഒരെണ്ണം കഴിഞ്ഞ് അതിന്റെ ക്ഷീണം മാറുന്നതിന് മുന്നേ തന്നെ അടുത്ത സര്‍ജറി വേണ്ടി വരും. 29 വയസിനുള്ളില്‍ ഒരുപാട് അനുഭവിച്ചു. ശരണ്യയുടെ അസാധാരണ മനക്കരുത്ത് കൊണ്ട് മാത്രമായിരുന്നു തിരിച്ചുവരവ് സാദ്ധ്യമായത്.
ഇനിയൊരിക്കലും ആ അസുഖം ശരണ്യയെ ബുദ്ധിമുട്ടിക്കില്ല എന്ന് തന്നെയാണ് സുഹൃത്തുക്കളെല്ലാം വിശ്വസിച്ചിരുന്നത്.
സര്‍ജറികള്‍ തുടരെ തുടരെ വേണ്ടി വന്നതോടെ ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറി. ഏഴാമത്തെ സര്‍ജറിയായപ്പോള്‍ കൈയില്‍ പത്ത് പൈസയില്ല. ശരണ്യയുടെ അമ്മ ഗീതച്ചേച്ചി വിളിച്ച് ഇനി ചികിത്സയ്ക്ക് ഒരു പൈസയും കൈയിലില്ലെന്ന് പറഞ്ഞ് കരഞ്ഞതോടെ അറിയാവുന്ന പലരെയും വിളിച്ച് സീമ വീണ്ടും സഹായം അഭ്യര്‍ത്ഥിച്ചു.
പക്ഷേ, സഹായിച്ചവരെല്ലാം മുഖം കറുപ്പിച്ചു തുടങ്ങി. കുറേ വാതിലുകള്‍ മുട്ടി. എല്ലാം തുറന്നതിനേക്കാള്‍ വേഗത്തില്‍ അടഞ്ഞുവെന്നതാണ് സത്യം. ചിലയിടത്ത് നിന്ന് മനസിന് വിഷമമുണ്ടാകുന്ന തരത്തിലും മറുപടി കിട്ടി.
അങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത വരണമെന്ന് തീരുമാനിക്കുന്നത്. ആളുകള്‍ വിശ്വസിക്കണമെങ്കില്‍ ശരണ്യയുടെ അപ്പോഴത്തെ അവസ്ഥ കാണിക്കേണ്ടിയിരുന്നു. പക്ഷേ അവളോട് കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്കത് വലിയ ഷോക്കായിരുന്നു.
അവളെ വച്ച് വീഡിയോ എടുക്കാന്‍ പറ്റില്ലെന്നും കരച്ചിലാണെന്നും പറഞ്ഞ് ഗീതച്ചേച്ചി എന്നെ ഫോണില്‍ വിളിച്ച് സങ്കടപ്പെട്ടു. അവളെ പറഞ്ഞ് മനസിലാക്കുക എന്നതല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെയാണ് സൂരജ് പാലക്കാരനൊപ്പം ആദ്യ വീഡിയോ ചെയ്തത്. പ്രതീക്ഷിക്കാത്ത തരത്തില്‍ ആളുകളില്‍ നിന്നും സഹായം ലഭിച്ചു.
അക്കാലത്താണ് ഫിറോസ് കുന്നംപറമ്പിലിനെ പറ്റി ഞാനറിയുന്നത്. അങ്ങനെ അദ്ദേഹത്തോട് കാര്യം പറഞ്ഞു. ഒരു ദിവസം ഫിറോസ് ശ്രീകാര്യത്തെ അവരുടെ വാടകവീട്ടില്‍ നിന്ന് ലൈവ് പോയിരുന്നു. അങ്ങനെ ചികിത്സയ്ക്ക് 25 ലക്ഷം സമാഹരിച്ചു. ആ സര്‍ജറിയും കഴിഞ്ഞു. ഓരോ തവണയും സര്‍ജറി കഴിയുമ്പോള്‍ അതോടെ അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് കരുതിയത്. പക്ഷേ അസുഖം പിന്നെയും അവളെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരുന്നു.
ഓരോ തവണയും സര്‍ജറി കഴിഞ്ഞ് പൊയ്‌ക്കൊണ്ടിരുന്നത് വാടകവീട്ടിലായിരുന്നു. വാടക കൊടുക്കാന്‍ തന്നെ ഏറെ പ്രയാസമായിരുന്നു അവര്‍ക്ക്. അങ്ങനെയാണ് ശരണ്യയ്ക്ക് സ്വന്തമായി വീട് വേണ്ടേയെന്ന് ഞാന്‍ ഗീതചേച്ചിയോട് ചോദിക്കുന്നത്.
സുഖമില്ലാത്ത മകളെയും കൊണ്ട് ആ അമ്മ കഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കാന്‍ കഴിയുന്ന കാഴ്ചയായിരുന്നില്ല. പക്ഷേ ആ അമ്മ അപ്പോഴും പറഞ്ഞു കൊണ്ടിരുന്നത് വീടെന്ന ചിന്തയൊന്നും ഞങ്ങള്‍ക്കില്ല സീമാ എന്നായിരുന്നു. പക്ഷേ അവര്‍ക്ക് സ്വന്തമായി ഒരു വീട് വേണമെന്ന് മറ്റാരെക്കാളും നിര്‍ബന്ധം എനിക്കായിരുന്നു. അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ട് അറിയാവുന്നവര്‍ക്ക് മാത്രമേ അതൊക്കെ മനസിലാകുമായിരുന്നുള്ളൂ.
ഏഴാമത്തെ സര്‍ജറി കഴിഞ്ഞതോടെ പിന്നെയും അവസ്ഥ കൂടുതല്‍ മോശമായി. ചെറിയ തളര്‍ച്ചയൊക്കെയായി. നടക്കാനൊന്നും പറ്റാതെ തളര്‍ന്ന് കിടപ്പായി. വീണ്ടും ശ്രീചിത്രയിലേക്ക് മാറ്റി. പിന്നെയും സര്‍ജറി. അതോടെ ശരീരം ഏറെക്കുറേ തളര്‍ന്ന അവസ്ഥയിലായി. കിടപ്പിലായി എന്നു പറയാം. അന്തരീക്ഷം ഒന്നു മാറിയാല്‍ ചിലപ്പോള്‍ അവള്‍ക്ക് മാറ്റമുണ്ടാകുമെന്ന് കരുതി എന്റെ വീട്ടിലേക്ക് കൊണ്ടു വരുന്നത്. അങ്ങനെ കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് എത്തിച്ചു.
എന്റെ സുഹൃത്ത് സാബിത്ത് ഉമ്മര്‍ വഴിയാണ് പീസ് വാലി ഹോസ്പിറ്റലിനെ കുറിച്ച് അറിയുന്നത്. അങ്ങനെ ജൂലായിലാണ് അവളെ പീസ് വാലിയിലേക്ക് കൊണ്ടുപോകുന്നത്. എട്ടു പേര്‍ ചേര്‍ന്നാണ് അവളെയന്ന് വണ്ടിയില്‍ കയറ്റിയത്.
അവിടെ ദിവസവും ആറു മണിക്കൂര്‍ നീളുന്ന ഫിസിയോതെറാപ്പിയിലൂടെ പതിയെ പതിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നു. ആള്‍ക്കാര്‍ ചേര്‍ന്ന് എടുത്തു കൊണ്ടു പോയ ശരണ്യ അതേ വീട്ടിലേക്ക് ഈ മാസം ആദ്യം തിരിച്ച് നടന്ന് വന്നുവെന്നത് വലിയ സന്തോഷമായിരുന്നുവെന്ന് സീമ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ വിധിയോട് പൊരുതി കീഴടങ്ങി ശരണ്യ തിരിച്ച് നടന്നിരിക്കുന്നു; മറ്റൊരു ലോകത്തേക്ക്... ഇത്രയൊക്കെ സഹായിച്ച സീമാ ജി നായരുടെ വലിയ മനസിന് കയ്യടി...
"
https://www.facebook.com/Malayalivartha























