രാഖി, അശ്വതി, അമൃത,ശാരദ ബാബു... എല്ലാം ഒരാൾ തന്നെ!!! മുൻ ഭർത്താവിന്റെ അപകട മരണത്തിൽ ഒരു കോടിയോളം രൂപ നഷ്ടപരിഹാരത്തുക കിട്ടുന്നത് വരെ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ല; വിവാഹ പരസ്യം നൽകി ഭർത്താവിനൊപ്പം യുവാക്കളെ കെണിയിൽപെടുത്തി പണം തട്ടുന്ന യുവതി, ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തി
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം യുവാക്കളെ കെണിയിൽപ്പെടുത്തി പണവും സ്വർണവും തട്ടിയെന്ന കേസിൽ ഭർത്താവിനൊപ്പം പ്രതിയായ യുവതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും തട്ടിപ്പു നടത്തിയതായി പരാതി. മകനായ പ്രവാസിയിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്തെന്നും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നെന്നും ആരോപിച്ച് പ്രയാർവടക്ക് സ്വദേശി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ചെങ്ങന്നൂർ മുളക്കുഴ കാരയ്ക്കാട് തടത്തിൽ മേലതിൽ രാഖിക്ക് (31) എതിരെയാണ് പോലീസ് കേസ് എടുത്തത്.
കരസേനയിലെ ഉദ്യോഗസ്ഥയാണെന്നും ഭർത്താവ് മരിച്ചുപോയെന്നും പറഞ്ഞു പുനർവിവാഹത്തിന് പരസ്യം നൽകിയാണ് പ്രവാസിയെ പരിചയപ്പെടുന്നത്. പിന്നീട് വിവാഹം വീട്ടുകാർ എതിർക്കുന്നതായി പറഞ്ഞു ഗൾഫിലായിരുന്ന ഇയാളെ നാട്ടിൽ വരുത്തിയ ശേഷം പല തവണകളായി 5 ലക്ഷം രൂപ തട്ടിയെടുത്തു. മുൻ ഭർത്താവിന്റെ അപകട മരണത്തിന്റെ ഒരു കോടിയോളം രൂപ നഷ്ടപരിഹാരത്തുക ലഭിക്കാനുണ്ടെന്നും തുക ലഭിക്കുന്നതുവരെ വിവാഹം റജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. യുവതിയുടെ തട്ടിപ്പിന്റെ വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ അറിഞ്ഞതിനെത്തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
ഫെയ്സ്ബുക്കിലൂടെ സൗഹൃദത്തിലായ യുവാവിനെ ബീയറിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കിക്കിടത്തി അഞ്ചര പവൻ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിലാണ് ആദ്യം ദമ്പതികൾ അറസ്റ്റിലാകുന്നത്. തുറവൂർ സ്വദേശിയെ ചെങ്ങന്നൂരിലെ ലോഡ്ജിൽ വിളിച്ചു വരുത്തി കബളിപ്പിച്ച കേസിൽ രാഖിയെയും ഭർത്താവ് പന്തളം കൂരമ്പാല മാവിള തെക്കതിൽ രതീഷ് എസ്.നായരെയും (36) കഴിഞ്ഞ മാർച്ച് 21നാണ് പളനിയിലെ ലോഡ്ജിൽ നിന്ന് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 12ന് ഓച്ചിറയിലെ ലോഡ്ജിൽ മാവേലിക്കര സ്വദേശിയായ യുവാവിൽ നിന്നു 3 പവൻ സ്വർണാഭരണവും ഐ ഫോണും ഫെബ്രുവരിയിൽ പാലാരിവട്ടത്തുനിന്ന് 5 പവൻ സ്വർണമാലയും ഐ ഫോണും ദമ്പതികൾ തട്ടിയെടുത്തിരുന്നു.
മൂന്നു കേസിലും പ്രതികളായ ദമ്പതികൾ മേയിൽ ജാമ്യത്തിലിറങ്ങിയ ശേഷം കായംകുളം പുതുപ്പള്ളിയിൽ വാടകയ്ക്കു താമസിച്ചാണു പുതിയ തട്ടിപ്പ് ആരംഭിച്ചത്. മേലതിൽ രാഖിയുടെ ഇരകളായവരിൽ മിക്കവരും പുനർവിവാഹിതരായ പ്രവാസികളും സർക്കാർ ഉദ്യോഗസ്ഥരുമാണെന്ന് പോലീസ് പറയുന്നു. വിവാഹപരസ്യം നൽകിയാൻ യുവാക്കളെ 31കാരി വലയിലാക്കുന്നത്. രാഖി, അശ്വതി, അമൃത,ശാരദ ബാബു, തുടങ്ങിയ വ്യാജ ഫെയ്സ്ബുക് പ്രൊഫൈലുകൾ വഴിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്.
ഹായ് മെസേജിൽ സൗഹൃദം തുടങ്ങുന്ന രാഖി യുവാക്കളെ ലോഡ്ജുകളിലേക്ക് വിളിച്ചു വരുത്തും. തുടർന്നു പാനീയങ്ങളിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കുകയും സ്വർണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി. ഓച്ചിറ, കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha