ഞാൻ ചാണകമല്ലേ... ചാണകം എന്ന് കേട്ടാലേ അലര്‍ജി അല്ലേ! ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ വിളിച്ച ആരാധകനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ
കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്‌ളോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ച ആരാധകനോടുള്ള മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇബുള്‍ജെറ്റ് സഹോദരന്മാരുടെ അറസ്റ്റ് കേരളക്കരയെ ഇളക്കി മറക്കുന്ന വിഷയമായി മാറിയതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ആരാധകന്റെ സഹായാഭ്യർത്ഥന വൈറലായത്.
പെരുമ്പാവൂരിൽ നിന്നുള്ള കുറച്ചുപേരായിരുന്നു പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ചത്. ആദ്യം പറഞ്ഞപ്പോള്‍ താരത്തിനും സംഗതി വ്യക്തമായില്ല. ഇബുള്‍ജെറ്റോ എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്. പിന്നീട് വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇബുള്‍ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്‌ററ് ചെയ്‌തെന്നും, സാര്‍ ഇടപെടണമെന്നും ആരാധകൻ ആവശ്യപ്പെട്ടത്.
പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നാണ് സുരേഷ് ഗോപി ആരാധകനോട് മറുപടി പറഞ്ഞത്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാം മുഖ്യ മന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴില്‍ ആണെന്നും അദ്ദേഹം പറയുന്നു. അതു കഴിഞ്ഞ് സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന ആരാധകന്റെ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു... എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ഞാൻ ചാണകമല്ലേ എന്നാണ് സുരേഷ് ഗോപി പറയുന്നത്. ചാണകം എന്നു കേട്ടാലേ അലര്‍ജി അല്ലെ എന്നും അദ്ദേഹം ചോദിക്കുന്നു.
കേരളത്തില്‍ നിന്നുള്ള പ്രമുഖ വാന്‍ ലൈഫ് യുട്യൂബ് ചാനലാണ് ഇ-ഇബുള്‍ജെറ്റ്. എബിന്‍-ലിബിന്‍ എന്നീ സഹോദരങ്ങള്‍ ആരംഭിച്ച ഈ ചാനല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ വിജയകരമായി മാറുകയും ചെയ്തു. വലിയൊരു ആരാധാക സമൂഹവും ഇവരുടെ ചാനലിനുണ്ട്. എന്നാല്‍ ഇവരുടെ വാഹനമായ നെപ്പോളിയന്‍ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. ആര്‍ടിഒ ഓഫീസിനുള്ളില്‍ പ്രതിഷേധിച്ച ഇരുവരേയും പൊലീസെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ഇന്ന് ആര്‍ടിഒ ഓഫീസില്‍ എത്തിയ ഇ-ബുള്‍ജെറ്റ് നടത്തിപ്പുകാരായ എബിനും ലിബിനും ഓഫീസിന് അകത്ത് അനധികൃതമായി ആള്‍ക്കൂട്ടമുണ്ടാക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ് പൊലീസിനെ വിളിച്ചതെന്നും ആര്‍ടിഒ ഓഫീസ് അധികൃതര്‍ വ്യക്തമാക്കുന്നു.
ടാക്സ് അടച്ചതില്‍ കുറവുണ്ടെന്നുള്ള കാരണത്താലാണ് വാഹനം പിടിച്ചെടുത്തത്. നിയമപരമല്ലാത്ത നിരവധി രൂപമാറ്റങ്ങള്‍ ഈ വാഹനത്തില്‍ നടത്തിയിട്ടുണ്ട്. ഇതുപോലുള്ള വാഹനം റോഡില്‍ ഓടുമ്പോള്‍ മറ്റ് യാത്രക്കാര്‍ക്ക് അപകടം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതൊക്കെയുള്ള കാരണങ്ങള്‍ വെച്ചാണ് വണ്ടി പിടിച്ചെടുത്തത്. ചെക്ക് റിപ്പോര്‍ട്ട് എഴുതിക്കൊടുത്തതിനെ തുടര്‍ന്ന് അവര്‍ തന്നെയാണ് വണ്ടി ഇവിടെ കൊണ്ടുവിട്ടതെന്നും ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. അതേസമയം പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇ- ബുള്‍ ജെറ്റ് വ്ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചത്.
സ്റ്റഡിയിലെടുത്ത ഇ ബുള്‍ജെറ്റ് വ്ലോഗര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇ-ബുള്‍ ജെറ്റ് വ്ലോഗര്‍ സഹോദരങ്ങളായ എബിന്‍ വര്‍ഗീസിനും ലിബിനുമെതിരെ ഒമ്ബത് നിയമലംഘനങ്ങളാണ് മോട്ടര്‍ വാഹന വകുപ്പ് ചുമത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മോട്ടര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം 42,000 രൂപ പിഴയിട്ടിരുന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha