മുഈൻ അലിക്കെതിരെ നടപടിയെടുക്കാതിരുന്നാൽ ലീഗിൽ കലാപം മൂർച്ഛിക്കുമെന്ന് പി. എം എ സലാം പാണക്കാട് തങ്ങളെ അറിയിച്ചതായി സൂചന

മുഈൻ അലിക്കെതിരെ നടപടിയെടുക്കാതിരുന്നാൽ ലീഗിൽ കലാപം മൂർച്ഛിക്കുമെന്ന് പി. എം എ സലാം പാണക്കാട് തങ്ങളെ അറിയിച്ചതായി സൂചന.
മുഈൻ തങ്ങളെ സഹായിക്കാനുള്ള പാണക്കാട് കുടുംബത്തിൻറെ നീക്കത്തിനിടയിലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ പാണക്കാട് കുടുംബത്തിനെതിരെ രംഗത്തെത്തിയത്.
ചരിത്രത്തിൽ ആദ്യമായാണ് പാണക്കാട് കുടുംബം അയക്കാൻ ശ്രമിച്ചിട്ടും അയയാത്ത ഒരു വിഷയത്തിൽ ആശങ്ക അനുഭവിക്കുന്നത്. മുഈൻ തങ്ങൾക്ക് കുഞ്ഞാലിക്കുട്ടിക്കെതിരെ എന്തും പറയാനുള്ള ലൈസൻസ് ഉണ്ടെങ്കിൽ പാണക്കാട് കുടുംബത്തിനെതിരെ സംസാരിക്കാനുള്ള ലൈസൻസ് തങ്ങൾക്കും ഉണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കൾ പറയുന്നത്.
മു ഈൻ അലിക്കെതിരെ ഒരാഴ്ചക്കകം നടപടിയുണ്ടായില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തും.അതൊരു പക്ഷേ പാണക്കാട് തങ്ങൾക്ക് തന്നെ എതിരായി മാറിയേക്കാം.
ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ പാണക്കാട് തങ്ങൾ തീർത്തും അസ്വസ്ഥനാണ്. പാണക്കാട് കുടുംബവും അസ്വസ്ഥരാണ്. കെ.റ്റി. ജലീലിന്റെ നീക്കങ്ങളെ ഭയത്തോടെയും ആശങ്കയോടെയുമാണ് പാണക്കാട് കുടുംബം കാണുന്നത്. ചന്ദ്രിക ദിനപത്രത്തിൻറെ ഫണ്ടിംഗുമായി നടക്കുന്ന വിവാദങ്ങളിൽ പാണക്കാട് തങ്ങളെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യാനുള്ള നോട്ടിസ് നൽകിയത് ഉൾക്കിടിലത്തോടെയാണ് പാണക്കാട് കുടുംബം കാണുന്നത്. തങ്ങൾക്കെതിരെ ഒരു നിയമനടപടിയുണ്ടായാൽ അത് ആ കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന് അവർ കരുതുന്നു.
പാണക്കാട് കുടുംബത്തിന് കുഞ്ഞാലിക്കുട്ടിയിൽ ഉണ്ടായിരുന്ന വിശ്വാസം പാടേ നഷ്ടമായി കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തെ ആരോപണ മറയിൽ നിർത്തിയെന്നാണ് പാണക്കാട് കരുതുന്നത്. രാഷ്ട്രീയ ജീവിതത്തിൻറെ ആരംഭകാലം മുതൽ കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിൻറെ വിശ്വസ്തനായിരുന്നു. അവരുടെ പിന്തുണയുണ്ടായിരുന്നതു കൊണ്ട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്ക് ഒരാൾ പൊക്കത്തിൽ വളരാനായത്. ആ വിശ്വാസമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
അനധികൃതമായി പത്രസമ്മേളനത്തിൽ കയറുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ അടക്കം കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്ത മൂഈൻ അലിക്കെതിരേ കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കുഞ്ഞാലിക്കുട്ടി പക്ഷക്കാരനായ സലാമിന്റെ പ്രസ്താവന ലഹളയുടെ സൂചനയാണ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
അദ്ദേഹത്തിന്റെ നടപടി തെറ്റായി പോയെന്ന് പാർട്ടി അന്ന് തന്നെ വിലയിരുത്തിയതാണ്. ചന്ദ്രികയുടെ പ്രശ്നങ്ങൾ തീർക്കാൻ മാത്രമാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അത്തരത്തിലൊരാൾ മറ്റ് കാര്യങ്ങളിൽ പാർട്ടിയോട് ചോദിക്കാതെ ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും പി.എം.എ സലാം പറഞ്ഞു.
പാർട്ടി നേതൃത്വത്തോട് ആലോചിച്ച ശേഷം തന്നെയാണ് ഹൈദരാലി തങ്ങൾ മുഈൻ അലിയെ പ്രശ്ന പരിഹാരത്തിന് നിയോഗിച്ചത്. എന്നാൽ വിചാരിച്ച പോലെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ചന്ദ്രികയിൽ കള്ളപ്പണം കൊണ്ടുവെച്ചിട്ടില്ല. ഈ വിഷയത്തിൽ ഫിനാൻസ് ഡയറക്ടറെ മാറ്റാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. കോവിഡ് കാലത്ത് കേരളത്തിലെ പല കമ്പനികൾക്കും സംഭവിച്ച സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ചന്ദ്രികയ്ക്കും ഉണ്ടായത്. അത് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.
ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഹൈദരലി തങ്ങളാണ് മുഈൻ അലിയെ ചന്ദ്രിക തർക്കം തീർക്കാൻ നിയോഗിച്ചത്.കുക്കാലിക്കുട്ടിയുടെയും കൂട്ടരുടെയും വർത്തമാനം കേട്ടാൽ മുഈൻ അലി വലിഞ്ഞു കയറി വന്നതാണെന്ന് തോന്നും.
ഹൈദരാലി തങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ലീഗ് പ്രവർത്തകർക്കെല്ലാം ബോധ്യമുണ്ടെന്ന് സലാം പറഞ്ഞു.അതായത് പാണക്കാട് തങ്ങൾ ആരോഗ്യവാനല്ല. അദ്ദേഹത്തെ വേദനിപ്പിക്കരുതെന്നാണ് ലീഗിൽ പാണക്കാട് കുടുംബത്തെ സ്നേഹിക്കുന്നവർ കരുതുന്നത്. എന്നാൽ പാണക്കാട് കുടുംബത്തിനുള്ളതു പോലെ തന്നെ ആരാധകർ കുഞ്ഞാലിക്കുട്ടിക്കുമുണ്ട്. മൂപ്പിള തർക്കമാണ് ഇപ്പോൾ നടക്കുന്നത്. കുഞ്ഞാലിക്കുട്ടിയാണോ വലുത് പാണക്കാട് തങ്ങളുടെ കുടുംബത്തിലെ ഇളം മുറ തമ്പുരാനാണോ വലുത് എന്ന തർക്കത്തിലാണ് കാര്യങ്ങൾ ചെന്നു നിൽക്കുന്നത്.
പാണക്കാട് തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ് ആരും തങ്ങളെ പ്രകോപിപ്പിക്കരുതെന്ന് പി. എം. എ. സലാം പറഞ്ഞത് അതുകൊണ്ടാണ് . മുഈൻ അലിക്കെതിരേ നടപടി സ്വീകരിച്ചാൽ ഭൂകമ്പം ഉണ്ടാവുമെന്ന് പറഞ്ഞത് ലീഗുകാരല്ല സി.പി.എമ്മുകാരാണെന്നും സലാം പറയുന്നു. വിഷയത്തിൽ ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും പി.എം.എ സലാം പറഞ്ഞു. അലി സി പി എമ്മുകാരനാണെന്നാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി പക്ഷം പറയുന്നത്.
"
https://www.facebook.com/Malayalivartha























