കള്ളത്തോക്ക് സംഘം ഗ്രാമത്തിലെ കണ്ണിലുണ്ണികൾ; മൃഗങ്ങളെ വേട്ടയാടാനെന്ന പേരിൽ പ്രഹരശേഷി കൂടിയ തോക്ക് രഖിൽ കൈക്കലാക്കുകയായിരുന്നു... മാനസയെ കൊലപ്പെടുത്തിയതും രഖിൽ ആത്മഹത്യ ചെയ്തുവെന്നും അറിഞ്ഞത് അന്വേഷണസംഘം പിടികൂടിയതിന് ശേഷം

ഡന്റൽ ഡോക്ടർ മാനസയെ കൊലപ്പെടുത്തുന്നതിനുള്ള തോക്ക് കള്ളത്തോക്ക് സംഘത്തിൽ നിന്ന് രഖിൽ കൈക്കലാക്കിയത് മൃഗങ്ങളെ വേട്ടയാടാനെന്ന പേരിൽ. ബിഹാറിൽ നിന്നു പിടിയിലായ സോനുകുമാറും മനീഷ്കുമാറുമാണ് പോലീസിന് ഈ മൊഴി നൽകിയത്. രഖിലിന്റെ കണ്ണൂരിലെ കൃഷിയിടത്തിൽ കാട്ടുപന്നി ഉൾപ്പെടെ മൃഗങ്ങളുടെ ശല്യമാണെന്നും ഇവയെ നേരിടാൻ തോക്ക് ആവശ്യമുണ്ടെന്നും പറഞ്ഞാണു രഖിൽ ഇവരെ സമീപിച്ചത്. ഇതിനാലാണു കൂടുതൽ നിറയൊഴിക്കാവുന്നതും പ്രഹരശേഷി കൂടിയതുമായ തോക്ക് നൽകിയതെന്നും പറയുന്നു. 13 റൗണ്ട് നിറയൊഴിക്കാവുന്ന തോക്കാണു കൊലപാതകത്തിന് ഉപയോഗിച്ചത്.
വീടിനോടു ചേർന്നു ചെറിയ സ്റ്റേഷനറി കട നടത്തുന്ന സോനുകുമാറിന്റെ പ്രധാന ബിസിനസ് ‘ഓൺലൈൻ മണി ട്രാൻസ്ഫറാ’ണ്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുടെ പണം കമ്മിഷൻ കൈപ്പറ്റി അവരുടെ വീടുകളിൽ തത്സമയം എത്തിക്കുന്നതാണ് ഇടപാട്. അതുകൊണ്ടു തന്നെ ഗ്രാമീണർക്കിടയിൽ പ്രിയങ്കരനാണ്. തോക്കു വിൽപന ഏജന്റായും ഇയാൾ പ്രവർത്തിക്കുകയായിരുന്നു.
മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കിയാണു പൊലീസ് 2 പ്രതികളുടെയും അടുത്തെത്തിയത്. ഊബർ ടാക്സി സർവീസ് നടത്തുന്ന ബക്സർ സ്വദേശി മനീഷ്കുമാർ ഫോൺ ചാർജ് ചെയ്യാൻ വീട്ടിൽ വച്ചിട്ടു പോയതിനാൽ കണ്ടെത്താൻ പ്രയാസമായി. കാർ കച്ചവടത്തിനെന്ന പേരിൽ പിന്നീടു സോനുകുമാറിനെക്കൊണ്ടു വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് ഇക്കഴിഞ്ഞ 2നാണ് ട്രെയിനിൽ ബിഹാറിലേക്കു പുറപ്പെട്ടത്.
തോക്കേന്തിയ 3 ലോക്കൽ പൊലീസുകാർ കൂടെ ഉണ്ടായിരുന്നില്ലെങ്കിൽ, പ്രതികളെ തേടി ബിഹാറിൽ എത്തിയ റൂറൽ ജില്ലാ പൊലീസിന് അവരെയും കൊണ്ട് എളുപ്പം നാട്ടിലേക്കു മടങ്ങാൻ സാധിക്കുമായിരുന്നില്ല. 15 വർഷം ബിഎസ്എഫ് ഉദ്യോഗസ്ഥനായിരുന്ന ഹോം ഗാർഡ് സാജു ഏലിയാസിനെ ബിഹാറിലേക്കുള്ള സംഘത്തിൽ എസ്പി ഉൾപ്പെടുത്തിയിരുന്നു. ബിഹാറിൽ ജോലി ചെയ്തു സ്ഥല പരിചയം ഉള്ളയാളാണ്. ഇന്ത്യയിലെ മിക്ക പ്രാദേശിക ഭാഷകളും സംസാരിക്കുമെന്ന് അന്വേഷണ സംഘം പറയുന്നു. ജനസംഖ്യ കുറഞ്ഞ വനപ്രദേശമായ പർസന്തോ കുഗ്രാമത്തിൽ നിന്നു സോനുകുമാറിനെ കസ്റ്റഡിയിൽ എടുത്തു മടങ്ങുമ്പോൾ വഴിയിൽ പ്രതിയുടെ കൂട്ടാളികൾ 4 ബൈക്കുകളിൽ എത്തി തടഞ്ഞു. സായുധരായ 3 പേർ വീതം ഉണ്ടായിരുന്നു ഓരോ ബൈക്കിലും. കേരളത്തിൽ നിന്നു പോയ പൊലീസ് ഉദ്യോഗസ്ഥർ നിരായുധരായിരുന്നു. ബിഹാർ പൊലീസ് ആകാശത്തേക്കു 3 റൗണ്ട് നിറയൊഴിച്ചാണു അവരെ പിരിച്ചുവിട്ടത്. തുടർന്നു സോനുവിനെ ഖട്ടിയ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴും കടത്തിക്കൊണ്ടു പോകാൻ ഒട്ടേറെപ്പേരെത്തി.
കേസുള്ളതിനാൽ കേരളത്തിലേക്കു കൊണ്ടുപോകാതെ കഴിയില്ലെന്ന് അറിയിച്ചപ്പോൾ ഒത്തുതീർപ്പിനുള്ള ശ്രമവുമായി മറ്റു ചിലരെത്തി. താൻ കൊടുത്ത തോക്കുപയോഗിച്ചു കേരളത്തിൽ കൊലപാതകം നടന്ന വിവരം സോനുകുമാറോ ഇടനിലക്കാരൻ മനീഷ്കുമാർ വർമയോ അറിഞ്ഞിരുന്നില്ല. കൊച്ചിയിൽ നിന്നു 3100 കിലോമീറ്റർ അകലെ തങ്ങളെ തേടി പൊലീസ് എത്തുമെന്നും ഇവർ കരുതിയില്ല. ബിഹാർ മുൻഗർ പർസന്തോ സ്വദേശി സോനുകുമാർ മോദി (22), ഇടനിലക്കാരനായ മനീഷ് കുമാർ വർമ (21) എന്നിവരെ കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ഇവരെ മൂവാറ്റുപുഴ സബ് ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുൻപു നിരീക്ഷണത്തിനായി കാക്കനാട് കോവിഡ് സെന്ററിലേക്ക് അയച്ചു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.
https://www.facebook.com/Malayalivartha























