'സീമയോടൊപ്പം ദൈവം ചേര്‍ത്തുവച്ച പേരായിരുന്നോ ശരണ്യ. സീമയുടെ കൂടെ ശരണ്യയ്ക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി...' കരളലയിപ്പിക്കുന്ന കുറിപ്പുമായി നടന്‍ കിഷോര്‍ സത്യ

ഏവരെയും ഞെട്ടലിലാഴ്ത്തിയാണ് നടി ശരണ്യയുടെ വിയോഗ വാർത്ത വന്നത്. പിന്നാലെ കരളലയിപ്പിക്കുന്ന കുറിപ്പുമായി നടന്‍ കിഷോര്‍ സത്യ. ശരണ്യയുമൊത്തുള്ള അഭിനയനിമിഷങ്ങളുടെ ഓര്‍മകളും താരം പങ്കുവയ്ക്കുകയുണ്ടായി. ഈ കാലമത്രയും ശരണ്യയുടെ ഏറ്റവും വലിയ ശക്തി സീമ ജി നായരുടെ കരുതല്‍ ആയിരുന്നുവെന്നും കിഷോര്‍ പറയുകയുണ്ടായി.
കിഷോര്‍ സത്യയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി. മുഖ്യധാരയില്‍ ശരണ്യയുടെ ആദ്യ സീരിയല്‍ എന്റെ നായികയായി വന്ന മന്ത്രകോടി ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ എന്ന നടിയുടെ വളര്‍ച്ച തുടങ്ങിയത്. പിന്നീട് വഴിയില്‍ അസുഖം തടസ്സം നിന്നു. കീഴടങ്ങാന്‍ അവള്‍ തയാറായില്ല. രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷന്‍ താര സംഘടന ആത്മയുടെ പ്രസിഡന്റ് ശ്രീ. കെ.ബി. ഗണേഷ് കുമാറും സഹപ്രവര്‍ത്തകരും ശരണ്യയ്ക്ക് കൂട്ടായി നിന്നു. എന്നാല്‍ ഈ കാലമത്രയും അവളുടെ ഏറ്റവും വലിയ ബലം സീമ ജി. നായരുടെ കരുതല്‍ ആയിരുന്നു. സീമ, ശരണ്യയ്ക്ക് ആരായിരുന്നു....? ചേച്ചിയോ... അമ്മയോ... അതോ ദൈവമോ....!
സീമയോടൊപ്പം ദൈവം ചേര്‍ത്തുവച്ച പേരായിരുന്നോ ശരണ്യ.....സീമയുടെ കൂടെ ശരണ്യയ്ക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അര്‍ഥമായും....അസുഖത്തെ തോല്‍പിച്ച ഇടവേളകളില്‍ വീണ്ടും അവള്‍ ക്യാമറയ്ക്കു മുന്‍പില്‍ എത്തി.
പത്തു വര്‍ഷങ്ങള്‍ക്കു ശേഷം കറുത്തമുത്തില്‍ എന്നോടൊപ്പം അവള്‍ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച റിച്ചാര്‍ഡിന്റെ ജോഡിയായി. ശരണ്യയുടെ വിയോഗവര്‍ത്ത അറിഞ്ഞപ്പോള്‍ നൊമ്ബരത്തോടെ അവന്‍ അയച്ചുതന്ന ചിത്രമാണ് ഇത്. നൊമ്ബരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല....എന്നാല്‍ നമ്മുടെ നെഞ്ചില്‍ ഒരു തീരാനൊമ്ബരമായി എന്നും അവള്‍ ഉണ്ടാവും.
https://www.facebook.com/Malayalivartha























