'സുരേഷ് ഗോപിയും, ഡൽഹിയും പിന്നെ ഞാനും... ഇന്നലെ സുരേഷ് ചേട്ടൻ വിളിച്ചു. എടാ നീ ഡൽഹിയിലുണ്ടോ. ഉണ്ടെങ്കിൽ ഇങ്ങു വാ. അങ്ങനെ വീണ്ടും ഡെൽഹയിൽ വെച്ച് വീണ്ടും ഒരു കണ്ടുമുട്ടൽ. ശെടാ.. തിരുവനതപുരത്തു വെച്ച് എപ്പോ കാണാം എന്ന്, എന്ത് കൊണ്ട് ചോദിച്ചില്ല..? എന്താണോ എന്തോ..' വൈറലായി നടൻ കൃഷ്ണകുമാറിന്റെ കുറിപ്പ്
നടനും എം.പിയുമായ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ചും തങ്ങൾ ഒന്നിച്ചുള്ള ഡൽഹി ഓർമകളെക്കുറിച്ചും അനുഭവം പങ്കുവച്ച് നടൻ കൃഷ്ണകുമാർ. തിരുവനന്തപുരത്തു തന്നെയാണ് രണ്ടു പേരുടെയും വീടെങ്കിലും തങ്ങൾ ഒത്തുകൂടുന്നത് മിക്കപ്പോഴും ഡൽഹിയിൽ വച്ചാണെന്ന് കൃഷ്ണകുമാർ കുറിച്ചിരിക്കുന്നു. വളരെ രസകരമായ രീതിയിൽ പങ്കുവച്ച കുറിപ്പ് ഏറെ വൈറലാകുകയാണ്.
കൃഷ്ണകുമാറിന്റെ കുറിപ്പ് ഇങ്ങനെ;
സുരേഷ് ഗോപിയും, ഡൽഹിയും പിന്നെ ഞാനും... ഡൽഹി എനിക്ക് വളരെ ഇഷ്ടപെട്ട സ്ഥലവും ധാരാളം സുന്ദര ഓർമ്മകൾ സമ്മാനിച്ച ഇടവുമാണ്. 1983നിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായിട്ടാണ് ഡൽഹിയിൽ ആദ്യമായി എത്തുന്നത്. വിജയ് ചൗക് മുതൽ ഇന്ത്യ ഗേറ്റ് വരെ ആണ് മാർച്ചിങ്. അത് കഴിഞ്ഞു ഇരുവശത്തുമുള്ള പുൽത്തകിടിയിൽ ഇരുന്നു ഭക്ഷണം... ഒരു വർഷം കഴിഞ്ഞു 1984 - ലിൽ Para jumping നായി ആഗ്രയിൽ പോകും വഴി ഡൽഹിയിൽ... പിന്നീട് 1993 ലേ തണുപ്പുള്ള ഡിസംബർ മാസം വീണ്ടും ഡൽഹിയിലെത്തി.
അന്നാണ് ആദ്യമായി സുരേഷ് ചേട്ടനെ കാണുന്നതും പരിചയപെടുന്നതും. ഡൽഹിയിൽ കാഷ്മീരം സിനിമയുടെ ലൊക്കേഷനിൽ പോകാനിറങ്ങുമ്പോൾ രഞ്ജിത് ഹോട്ടലിന്റെ പടികളിൽ വെച്ച് . 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ മുന്നിൽ നില്കുന്നു. ചെറു ചിരിയോടെ ചോദിച്ചു.. ആദ്യ സിനിമയല്ലേ, കലക്കണം.. ടീവിയിൽ കണ്ടിട്ടുണ്ട്.. ഓൾ ദി ബെസ്റ്റ് അനുഗ്രങ്ങളും അഭിനന്ദനങ്ങളും ആവോളം തന്നു ചേട്ടൻ നടന്നു നീങ്ങി.. സുരേഷ് ചേട്ടനും ഞാനും തിരുവനന്തപുരത്തു വളരെ അടുത്താണ് താമസം. മക്കൾ ചെറുതായിരിക്കുമ്പോൾ birthday പാർട്ടികൾക്കു ഒത്തു കൂടും. രാധികയും സിന്ധുവുമൊക്കെ കാണാറുണ്ട്.
എന്നാൽ സുരേഷേട്ടനെ ഞാൻ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡൽഹിയിലാണ്.. സുരേഷേട്ടൻ നായകനായ ഗംഗോത്രിയുടെ ഷൂട്ടിംഗിനായി ഡൽഹിയിൽ വെച്ച് വീണ്ടും ഒത്തു കൂടി. സലാം കാഷ്മീറിനായി പോകുമ്പോഴും ഡൽഹി എയർപോർട്ടിൽ കണ്ടുമുട്ടി, അവിടുന്ന് ശ്രീനഗറിലേക്ക് ഒരുമിച്ചായിരുന്നു യാത്ര.. ഒപ്പം സംവിധായകൻ ശ്രി ജോഷിയും. കാലങ്ങൾ കടന്നു പോയി..സുരേഷേട്ടൻ എംപി ആയി. സ്വർണജയന്തി സദനിൽ താമസമാക്കിയ സമയം ഞാൻ രാജസ്ഥാനിൽ ശ്രി മേജർ രവി - മോഹൻലാൽ ചിത്രമായ 1971 ന്റെ ഷൂട്ടിംങ്ങനായി രാജസ്ഥാനിൽ പോകും വഴി സുരേഷ് ചേട്ടന്റെ ഡൽഹിയിലെ ഫ്ലാറ്റിൽ താമസിച്ചിട്ടാണ് പോയത്. ഇറങ്ങുമ്പോൾ പറഞ്ഞു തിരിച്ചു കേരളത്തിലേക്കു പോകുമ്പോൾ സമയമുണ്ടെങ്കിൽ ഇത് വഴി വന്നു ഇവിടെ തങ്ങീട്ടു പോകാം.
അങ്ങനെ സംഭവിച്ചു. തിരിച്ചു വന്നപ്പോൾ അവിടെ താമസിച്ചിട്ടാണ് മടങ്ങിയത്. വീണ്ടും നാളുകൾക്കു ശേഷം, ഇന്നലെ സുരേഷ് ചേട്ടൻ വിളിച്ചു. എടാ നീ ഡൽഹിയിലുണ്ടോ. ഉണ്ടെങ്കിൽ ഇങ്ങു വാ. അങ്ങനെ വീണ്ടും ഡെൽഹയിൽ വെച്ച് വീണ്ടും ഒരു കണ്ടുമുട്ടൽ. കുറെ അധികം സംസാരിച്ചു.. പഴയ കഥകൾ പറഞ്ഞു ഒരുപാട് ചിരിച്ചു.. ഇറങ്ങുമ്പോൾ ചോദിച്ചു നീ ഇനി എന്നാ ഡൽഹിക്ക്..? എന്റെ മനസ്സിൽ അപ്പോൾ ഒരു ചോദ്യം വന്നു. ശെടാ.. തിരുവനതപുരത്തു വെച്ച് എപ്പോ കാണാം എന്ന്, എന്ത് കൊണ്ട് ചോദിച്ചില്ല..? എന്താണോ എന്തോ..! തിരോന്തോരം ഭാഷയിൽ പറഞ്ഞാൽ എന്തരോ എന്തോ... ഹാ ഡൽഹിയെങ്കിൽ ഡൽഹി.. എവിടെ ആയാലെന്താ കണ്ടാൽ പോരെ...
https://www.facebook.com/Malayalivartha























