വിരമിച്ചാലും വെറുതെ വിടില്ല... ബഹ്റ ഇനി കൊച്ചി മെട്രോയുടെ തലപ്പത്തേക്ക്... മൂന്ന് വർഷത്തേക്കാണ് നിയമനം

മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) മാനേജിങ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂന്നു വർഷത്തേക്കാണ് നിയമനം.
36 വർഷത്തെ പൊലീസ് സേനയിലെ സേവനത്തിന് ശേഷം 2021 ജൂൺ 30-നാണ് ബെഹ്റ വിരമിച്ചത്. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ഫയർഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും വഹിച്ചിട്ടുള്ള ഏക വ്യക്തിയുമാണ് ലോക്നാഥ് ബെഹ്‌റ.
രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വർഷം ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയുടെ സ്ഥാനം വഹിച്ചിട്ടുണ്ട്. കേരള പോലീസിൽ സാങ്കേതികവിദ്യയും ആധുനികവത്ക്കരണവും നടപ്പാക്കുന്നതിൽ ലോക്നാഥ് ബെഹ്റ പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്.
കേസന്വേഷണം ഉൾപ്പെടെ പോലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. 16 ലക്ഷം ഫോളോവേഴ്സ് ഉള്ള കേരള പോലീസിൻറെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പൊലീസ് സേനകളിൽ മുൻപന്തിയിൽ എത്തിച്ചതും ബെഹ്റയുടെ നേതൃത്വത്തിലാണ്.
1985 ബാച്ചിൽ ഇന്ത്യൻ പോലീസ് സർവ്വീസിൽ കേരള കേഡറിൽ പ്രവേശിച്ച വ്യക്തിയാണ് ലോക്നാഥ് ബെഹ്‌റ. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ)യിൽ അഞ്ച് വർഷവും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സി.ബി.ഐ) 11 വർഷവും പ്രവർത്തിച്ചിട്ടുണ്ട്.
1995 മുതൽ 2005 വരെ എസ്.പി, ഡി.ഐ.ജി റാങ്കുകളിലാണ് സി.ബി.ഐയിൽ ജോലി ചെയ്തത്. സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് അനുസരിച്ചാണ് അദ്ദേഹത്തിന് സി.ബി.ഐയിൽ നിന്ന് വിടുതൽ നൽകിയത്.
രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു. 2016 ജൂൺ 1 മുതൽ 2017 മെയ് 6 വരെയും 2017 ജൂൺ 30 മുതൽ 2021 ജൂൺ 30 വരെയുമാണ് സംസ്ഥാന പോലീസ് മേധാവിയായി പ്രവർത്തിച്ചത്.
കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായി മാറുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുറന്നു സമ്മതിക്കുമ്പോൾ, അതീവജാഗ്രത പാലിച്ച് സംസ്ഥാനത്തിനു സുരക്ഷ ഒരുക്കേണ്ട ഇന്റലിജൻസ് വിഭാഗം ആവശ്യത്തിനു ജീവനക്കാരില്ലാതെ നട്ടം തിരിയുന്നു. ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാറിനു താഴെ പ്രധാന തസ്തികകളിൽ ആളില്ല.
ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാറിനാണ് ഐജി ഇന്റലിജൻസിന്റെ അധിക ചുമതല. സുപ്രധാന പോസ്റ്റായ ഇന്റലിജൻസ് ഡിഐജിയുടെ തസ്തിക രണ്ടു വർഷമായി ഒഴിഞ്ഞു കിടക്കുന്നു. ഇന്റലിജൻസ് അഡ്മിനിസ്‌ട്രേഷൻ എസ്പിയുടെ തസ്തികയും നികത്തിയിട്ടില്ല. ഡിവൈഎസ്പിക്കാണ് താൽക്കാലിക ചുമതല. ഇന്റേണൽ സെക്യൂരിറ്റി എസ്പിയായും ആളില്ല.
ഇന്റേണൽ സെക്യൂരിറ്റി വിഭാഗത്തിലുള്ളത് 4 ഡിവൈഎസ്പിമാർ. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രത്യേക വിഭാഗമാക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല. യാതൊരു നടപടിയും ഇക്കാര്യങ്ങളിൽ സ്വീകരിക്കാതെയാണ് ഡിജിപിയുടെ പരിവേദനം. വിരമിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെ തീവ്രവാദ സാന്നിധ്യത്തെക്കുറിച്ച് ഡിജിപി ചൂണ്ടിക്കാട്ടിയത്.
https://www.facebook.com/Malayalivartha

























