കട്ടയ്ക്ക് നിന്ന് ഫാത്തിമ തഹ്ലിയ... ഇഎംഎസ് അല്ല കെ.ആർ ഗൗരി ആണെന്റെ ഹീറോ! പൊങ്കാലയുമായി ലീഗ് മാമൻമാർ....

മുസ്ലിം ലീഗ് നേതൃത്വം എം.എസ്.എഫ് ഹരിത ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വാക്‌പോര് മുറുകുകയാണ്. നാളെ ഉച്ചയ്ക്ക് മാധ്യമ പ്രവർത്തകരെ കാണുമെന്ന് വ്യക്തമാക്കി
ഹരിത ഭാരവാഹിയായ ഫാത്തിമ തഹ്‌ലിയ പോസ്റ്റ് ചെയ്ത കുറിപ്പിനടയിലാണ് ലീഗ് അനുഭാവികളുടെ ശക്തമായ വെല്ലുവിളികളും പരിഹാസങ്ങളും നിറയുന്നത്. ഹരിതയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളുണ്ട്.
മിക്കവരും ലീഗിനെതിരെ പോരിനിറങ്ങിയ ഹരിത ഭാരവാഹികളെ അധിക്ഷേപിക്കുന്ന തരത്തിലാണ് കമന്റുകൾ ഇടുന്നത്. വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ നിരവധി കമന്റുകളാണ് ഈ പോസ്റ്റിനു കീഴിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലും അധിക്ഷേപിച്ചും കമന്റുകളുണ്ട്. മുസ്ലിം ലീഗിന്റെ സ്ത്രീകളോടുള്ള ബഹുമാനം കാണാൻ ഈ പോസ്റ്റിൽ നോക്കിയാൽ മതിയെന്നാണ് ഒരാളുടെ കമന്റ്. ഫെമിനിസ്റ്റുകളെ ലീഗിന് ആവശ്യമില്ലെന്നും ചിലർ പറയുന്നുണ്ട്. എന്തായാലും ലീഗ് നേതൃത്വത്തിന്റെ നടപടിയിൽ ഔദ്യോഗിക പ്രതികരണം ഹരിത നേതൃത്വം നാളെ ഉച്ചയ്ക്ക് നടത്തും.
അതേസമയം, സ്ത്രീത്വത്തെ അപമാനിച്ച എംഎസ്എഫ് നേതാക്കൾക്കെതിരെ പരാതിപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിം ലീഗ് മരവിപ്പിച്ചതിനു പിന്നാലെ പാർട്ടിയിൽ പ്രതിസന്ധി. ‘ഹരിത’ സംസ്ഥാന ഭാരവാഹികൾ രാജിവയ്ക്കാനാണ് പുതിയ തീരുമാനം. പ്രഖ്യാപനം ബുധനാഴ്ചത്തെ വാർത്താസമ്മേളനത്തിൽ ഉണ്ടാകും.
ജില്ലാ കമ്മിറ്റികളും രാജി സന്നദ്ധത അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വാർത്താസമ്മേളനം നടത്തുമെന്ന് എംഎസ്എഫ്–ഹരിത നേതാവ് ഫാത്തിമ തെഹ്‌ലിയ ഫെയ്സ്ബുക്കിൽ കുറിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം എന്ന് വേണം കരുതാൻ. പാർട്ടിയുടെ സ്ത്രീവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി.അബ്ദു സമദ് രാജി സമർപ്പിച്ചിരുന്നു.
സംസ്ഥാന, ജില്ലാ ഭാരവാഹിത്വം വഹിക്കുന്ന കൂടുതൽ പേർ രാജി സമർപ്പിക്കും. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെ അനുകൂലിക്കുന്നവർ വാട്സാപ് ഗ്രൂപ്പുകളിൽ ‘ഹരിത’ നേതാക്കൾക്കെതിരെ അധിക്ഷേപം തുടരുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ഹരിത കമ്മിറ്റിയെ മരവിപ്പിച്ച മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നടപടി സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
ഒപ്പം തന്നെ, എംഎസ്എഫ് നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ലീഗിനുള്ളിലുണ്ടായ വിവാദത്തിൽ എംഎസ്എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രാജിവെച്ചു. പാർട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിക്ക് നൽകിയ രാജിക്കത്തിൽ അബ്ദുസമദ് വ്യക്തമാക്കി.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് നേതാക്കൾക്കെതിരേ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാത്തതിൻറെ പേരിൽ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ ലീഗ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് എംഎസ്എഫ് നേതാവിന്റെ രാജി.
ഹരിതയുടെ പരാതിയിൽ നേരത്തെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബ് എന്നിവർക്കെതിരേ കോഴിക്കോട് വെള്ളയിൽ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ജൂൺ 22 ന് കോഴിക്കോട് ഹബീബ് സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.കെ നവാസ് ഹരിതയിലെ വിദ്യാർഥിനികളോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha

























