സിസേറിയൻ ഓപ്പറേഷനിൽ ഡോക്ടറുടെ പിഴവിൽ യുവതി മരിച്ച മെഡിക്കൽ നെഗ്ലിജൻസ് മരണ കേസ്.. സെപ്റ്റംബർ 27 ന് പരിഗണിക്കും... രണ്ടു മണിക്കൂറിനുള്ളിൽ അബ്ഡോമിനൽ , വജൈനൽ പരിശോധന നടത്തിയിരുന്നെങ്കിൽ ബ്ലീഡിംഗ് കണ്ടെത്തി ജീവൻ രക്ഷിക്കാമായിരുന്നെന്ന എക്പെർട്ട് ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് പാനൽ റിപ്പോർട്ട് വിചാരണയിൽ നിർണായകം
സിസേറിയൻ ഓപ്പറേഷനിലെ ഡോക്ടറുടെ പിഴവുമൂലം യുവതി മരിച്ച മെഡിക്കൽ നെഗ്ലിജൻസ് കേസ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി സെപ്റ്റംബർ 27 ന് പരിഗണിക്കും.
വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പ്ലാവോട് അർച്ചന ഭവനിൽ അനിൽകുമാറിൻ്റെ ഭാര്യ ബീനയാണ് പ്രസവ ശസ്ത്രക്രിയ പിഴവിൽ മരണപ്പെട്ടത്. ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമം ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോ. പി. ശ്രീദേവിയാണ് മെഡിക്കൽ ഉപേക്ഷയാലുള്ള മരണക്കേസിലെ ഏക പ്രതി.
2010 സെപ്റ്റംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസവത്തിനായി പ്രതിയുടെ നിർദേശ പ്രകാരം 22 ന് അഡ്മിറ്റായി ചികിത്സയിലിരിക്കെ , സിസേറിയൻ ആവശ്യമാണെന്ന് നിർദേശിച്ച പ്രതി 23 ഉച്ചക്ക് 12 മണിയോടെ ബീനയെ സിസേറിയൻ നടത്തി 12.07 മണിക്ക് പെൺകുഞ്ഞിനെ പുറത്തെടുത്ത ശേഷം സിസേറിയൻ ഓപ്പറേഷൻ നടത്തിയുണ്ടായ യൂട്രസിലെ മുറിവ് അശ്രദ്ധമായി തുന്നിക്കെട്ടിയത് മൂലം ആന്തരിക രക്തസ്രാവം ഉണ്ടാകുകയും തന്മൂലം ഇരയ്ക്ക് കടുത്ത ശ്വാസം മുട്ടും മറ്റ് അസ്വസ്ഥകളും ഉണ്ടായിട്ടും മതിയായ ചികിത്സയോ പരിചരണമോ നൽകാതെയും ബീനയ്ക്ക് സംഭവിച്ച ആന്തരിക രക്തസ്രാവം യഥാസമയം കണ്ടെത്താൻ കഴിയാത്തതു മൂലം ബീന ആഘാതത്തിലായി 6. 40 മണിയോടു കൂടി , അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് എം.ഐ.സി.യു. വിൽ ചികിത്സയിൽ കഴിയവേ 6.45 മണിയോടെ , ഡോ. ശ്രീദേവിയുടെ കുറ്റകരമായ അനാസ്ഥയും ഉപേക്ഷാപൂർവ്വമായ പ്രവർത്തിയും മൂലം ബീന മരണപ്പെടാനിടയാക്കി മെഡിക്കൽ നെഗ്ലിജൻസ് മരണ കുറ്റം ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
രണ്ടു മണിക്കൂറിനുള്ളിൽ അബ്ഡോമിനൽ , വജൈനൽ പരിശോധന നടത്തിയിരുന്നെങ്കിൽ ബ്ലീഡിംഗ് കണ്ടെത്തി ജീവൻ രക്ഷിക്കാമായിരുന്നെന്ന എക്പെർട്ട് ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് പാനൽ റിപ്പോർട്ട് വിചാരണയിൽ നിർണായകമാകും. 3.50 മണിക്കും 5.45 മണിക്കും ഇടയിൽ പരിശോധന നടത്തിയിരുന്നെങ്കിൽ ബ്ലീഡിംഗിൻ്റെ നേരിട്ടുള്ള തെളിവ് ലഭിക്കുമായിരുന്നെന്നും എക്പെർട്ട് പാനൽ മീറ്റിംഗ് മിനിറ്റ്സിലുണ്ട്. അപ്രകാരമുള്ള പരിശോധന നടത്തിയതായി കേസ് ഷീറ്റിൽ യാതൊരു റെക്കോഡുമില്ലെന്നും വിദഗ്ദ്ധ ഡോക്ടർമാരുടെ പാനൽ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ നെഗ്ലിജൻസ് കേസുകളിൽ ഡി.എം.ഒ രൂപീകരിക്കുന്ന വിദഗ്ധ ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് പാനൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ ഡോക്ടർമാർക്കെതിരെ കുറ്റപത്രം സമർപ്പിക്കാനും കേസെടുക്കാനും പാടുള്ളുവെന്ന സുപ്രീം കോടതി വിധിന്യായം നിലവിലുള്ളതിനാലാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്.
2015 ജനുവരി 28 നാണ് കൻ്റോൺമെൻ്റ് പോലീസ് അസിസ്റ്റൻറ് കമ്മീഷണർ റെജി ജേക്കബ്ബ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അസി.കമ്മീഷണർമാരായ എം. ജി. ഹരിദാസ് , എം. സൈബുദീൻ എന്നിവരും വിവിധ കാലയളവിൽ കേസന്വേഷണം നടത്തിയിരുന്നു.
അസ്വാഭാവിക മരണത്തിനാണ് വകുപ്പ് 174 സി.ആർ.പി.സി പ്രകാരം ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ബീന മരിക്കാനിടയായത് ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന സഹോദരൻ റജി , മാതാവ് സുമതി , ഭർത്താവ് അനിൽകുമാർ , ഭർതൃ മാതാവ് തങ്കമണി , ആശുപത്രി സന്ദർശകരായ അയൽവാസികൾ , ബന്ധുക്കൾ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലും ജില്ലാ മെഡിക്കൽ ഓഫീസർ രൂപീകരിച്ച മെഡിക്കൽ എക്സ്പെർട്ട് പാനൽ റിപ്പോർട്ടിൻ്റെയും വെളിച്ചത്തിൽ വകുപ്പ് 174 ഭേദഗതി ചെയ്ത് മെഡിക്കൽ ഉപേക്ഷയാലുള്ള മരണത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 (എ) പ്രകാരം അന്വേഷണം നടത്തുകയായിരുന്നു.
2019 ജനുവരി 14 ന് കോടതിയിൽ ഹാജരാകാൻ 2018 ഡിസംബർ 3ന് ഡോക്ടർക്ക് കോടതി അന്ത്യശാസന ഉത്തരവ് നൽകിയിരുന്നു. എന്നാൽ തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ കേസ് റദ്ദാക്കണമെന്ന ഡോക്ടറുടെ ഹർജിയിൽ 2019 ൽ കേസിൻ്റെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതേ സമയം എല്ലാ സ്റ്റേകൾക്കും ഉത്തരവ് തീയതി മുതൽ 6 മാസം മാത്രമേ കാലാവധിയുള്ളുവെന്നും 6 മാസത്തിൽ ഓട്ടോമാറ്റിക്കായി കാലഹരണപ്പെടുമെന്നും 2020 നവംബർ 4 ൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. സ്റ്റേ കാലാവധി നീട്ടിക്കൊണ്ടുള്ള പുതിയ സ്റ്റേ എക്സ്റ്റഷൻ ഉത്തരവ് ഇല്ലാത്ത പക്ഷം കേസ് വിചാരണ ആരംഭിക്കുന്നതാണ്. വ്യക്തമായ കാരണങ്ങളില്ലാതെ സ്റ്റേ നീട്ടരുതെന്നും സുപ്രീം കോടതി വിധിന്യായത്തിലുണ്ട്.
https://www.facebook.com/Malayalivartha