കൊല്ലം ജടായുരാമ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയുടെ സർവ്വേ ആരംഭിച്ചു; പടവുകൾ ഓരോന്നായി കല്ലിൽ പണിതീർത്ത് മലകയറ്റം സുഗമമാക്കുകയാണ് ലക്ഷ്യം; ഒരു പടിക്ക് വേണ്ടിവരുന്നത് 11,000 രൂപയെന്ന് കുമ്മനം രാജശേഖരൻ

കൊല്ലം ജടായുരാമ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയുടെ സർവ്വേ ആരംഭിച്ചുവെന്ന് കുമ്മനം രാജശേഖരൻ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്.ഒരു പടിക്ക് വേണ്ടിവരുന്നത് 11,000 രൂപയെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; പദം പദം വെച്ചു നാം , രാമപാദമെത്തിടാം
കൊല്ലം ജടായുരാമ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയുടെ സർവ്വേ ആരംഭിച്ചു. പടവുകൾ ഓരോന്നായി കല്ലിൽ പണിതീർത്ത് മലകയറ്റം സുഗമമാക്കുകയാണ് ലക്ഷ്യം. പ്രമുഖ ശില്പിയായ തിരുവൻവണ്ടൂർ ബാലുവും സംഘവുമാണ് ആയിരത്തോളം അടി പൊക്കമുള്ള ജടായുപ്പാറയിലെ നടപ്പാത സർവ്വേ ചെയ്യുന്നത്.
വളരെ ഇടുങ്ങിയ പാറക്കെട്ടുകൾക്കിടയിലൂടെ നടന്നു കയറുവാനുള്ള ബുദ്ധിമുട്ടുകൾ പരമാവധി കുറച്ച് കല്ലിൽ തന്നെ പടവുകൾ പണിയാനാണ് ഉദ്ദേശിക്കുന്നത്.
ഓരോ പടവും ഭക്തരുടെ വകയായി പണിതീർത്ത് എഴുന്നൂറോളം അടി പൊക്കത്തിൽ രാമപാദം വരെ നടപ്പാതയുടെ പണികൾ താമസിയാതെ പൂർത്തിയാക്കും. ഇതിന് വേണ്ടി "പദം പദം രാമപാദം " എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ഓരോ പടവും രാമപാദത്തിലേക്കുള്ള ചുവടുവെയ്പ്പാണ്. ആത്മസായൂജ്യം നേടുക എന്ന പരമലക്ഷ്യത്തിലേക്കുള്ള രാമമാർഗ്ഗമാണിത്. ഒരു പടവെങ്കിലും സ്വന്തമായി ജടായുസവിധത്തിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ ? ഓരോ ഭക്തന്റെയും വകയാവട്ടെ ഓരോ പടിയും ! ഒരു പടിക്ക് വേണ്ടിവരുന്നത് 11,000 രൂപ.
https://www.facebook.com/Malayalivartha


























