ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും

ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും... ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും.
കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിൻറെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും. മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസമാണിന്ന് . ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിവസം.
അതേസമയം കാലിത്തൊഴുത്തിൽ ജനിച്ചു വീണ്, മരപ്പണിക്കാരനായ പിതാവിന്റെ കുടുംബത്തിൽ വളർത്തപ്പെടുമ്പോഴും താൻ ദൈവ പുത്രനാണെന്ന ഉൾക്കാഴ്ച യേശുവിനുണ്ടായിരുന്നു. ഒടുവിൽ അന്ത്യ അത്താഴ ദിവസത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളെ വിശകലനം ചെയ്യുമ്പോൾ യേശുവിന്റെ വ്യക്തിത്വത്തിലെ മാനുഷികാംശങ്ങൾ വ്യക്തമായി തെളിഞ്ഞു കാണാൻ സാധിക്കും. യേശു, ഭൂമിയിലെ തന്റെ ജീവിതത്തിലെ അവസാന പെസഹ ആചരിച്ചതിനു ശേഷം ഗത്സമനേ തോട്ടത്തിൽ എത്തി പ്രാർത്ഥനയിലായിരിക്കാനാണു ശ്രമിച്ചത്.
അടുത്ത ദിവസം തന്റെ ജീവിതത്തിലെ നിർണ്ണായകമായ ദിവസമാണെന്നും തന്റെ ജീവൻ നഷ്ടപ്പെടുവാൻ പോകയാണെന്നും അതികഠിനമായ മാനസിക-ശാരീരിക വേദനകൾ താൻ അനുഭവിക്കാനായി പോകുകയാണെന്നും യേശുവിന് അറിയാമായിരുന്നു. പിറ്റേ ദിവസം വധശിക്ഷ നടപ്പാകാൻ പോകുന്ന ഒരു കുറ്റവാളിയുടെ മനസ്സിലെ ചിന്തകൾ എന്തൊക്കെ ആയിരിക്കുമെന്ന് നാമൊന്നും ചിന്തിച്ചു നോക്കിയിട്ടുണ്ടാവില്ല. തന്റെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന പുതിയ പ്രഭാതത്തിലേയ്ക്ക് കണ്ണു തുറക്കുമ്പോൾ ആ ദിവസത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും അവ ഏതു ക്രമത്തിൽ ചെയ്യണമെന്നുമൊക്കെ പ്ലാൻ ചെയ്തു കൊണ്ടാവും ഉറക്കത്തിലേയ്ക്കു പോകുന്നത്. അപ്രകാരം ചിന്തിച്ചുറപ്പിച്ച കാര്യങ്ങൾ ചന്തവും ഉചിതവും ക്രമവുമായി ചെയ്താൽ തന്റെ മുന്നോട്ടുള്ള ജീവിതത്തിന് പ്രയോജനങ്ങൾ ഉണ്ടാവുമെന്നുള്ള ചിന്ത ഓരോ പുതിയ പുലരിയെയും സന്തോഷത്തോടെ വരവേല്ക്കാൻ ഓരോരുത്തരേയും ഇടയാക്കും
എന്നാൽ അന്നു രാത്രിയോടെ തന്റെ ജീവിതം തീരുകയാണെന്ന് അറിയാവുന്ന ഒരാൾ എന്തിനെ കുറിച്ച് ആലോചിച്ച് ആയിരിക്കും കിടക്കുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? അടുത്ത ദിവസം നടപ്പാക്കുന്ന മരണശിക്ഷയിലൂടെ ഈ ഭൂമിയിൽ നിന്നു മാറ്റപ്പെടുന്ന തനിക്ക് ഉറങ്ങാൻ കിട്ടുന്ന അവസാന അവസരമാണിതെന്നു കരുതി അന്ന് ആസ്വദിച്ച് ഉറങ്ങാനാവുമോ അയാൾക്ക്? ഭാവിയിലേയ്ക്ക് കരുതലുകൾ ഒന്നും നടത്തേണ്ടതില്ലാത്തതിനാൽ ആശങ്കകളില്ലാതെ ഉറങ്ങാനാവും എന്നു തോന്നുന്നുണ്ടോ? ഇല്ല, അന്നേ ദിവസം ആ വ്യക്തിക്ക് ഉറക്കം വരുമോയെന്ന കാര്യം സംശയമാണ്. പിറ്റേ ദിവസം നടപ്പാകുന്ന മരണശിക്ഷയിലൂടെ കടന്നു പോകുമ്പോൾ വേദന അനുഭവിക്കേണ്ടി വരുമോ, പെട്ടെന്നു തന്നെ ജീവൻ വേർപെട്ട് വേദന അറിയാത്ത സ്ഥിതിയിലാവുമോ എന്നൊക്കെ മരണത്തെകുറിച്ചുള്ള ഭയാനകമായ ചിന്തകൾ മാത്രമായിരിക്കും ആ വ്യക്തിക്ക് ഉണ്ടാവുക.
യേശുവും ആ കാര്യത്തിൽ വ്യത്യസ്തനായിരുന്നില്ല. ഗത്മന തോട്ടത്തിൽ പ്രാർത്ഥിക്കാനെത്തിയ യേശുവിനെ കുറിച്ച് ബൈബിളിൽ പറയുന്നത് ഇപ്രകാരമാണ്; പത്രോസിനേയും യോഹന്നാനേയും കൂട്ടിക്കൊണ്ട് ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി എന്നാണ്. അതേ, യേശുവിന് ഭയമുണ്ടായിരുന്നു. തുടർന്നു വീണ്ടും എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്; എന്റെ ഉള്ളം മരണവേദന പോലെ അതി ദുഖിതമായിരിക്കുന്നു. ഇവിടെ പാർത്തു ഉണർന്ന് ഇരിപ്പിൻ എന്ന് അവരോടു പറഞ്ഞു എന്ന്.
യാതൊരു കുറ്റവും ചെയ്യാത്ത താൻ പിടിക്കപ്പെടുവാനും അതി കഠിനമായ അപമാനത്തിനും ശാരീരിക വേദനകൾക്കും വിധേയനാകാൻ പോകയാണെന്ന് അറിഞ്ഞിട്ട് ഏതൊരു സാധാരണ മനുഷ്യനേയും പോലെ യേശുവും മരണവേദനയ്ക്കു തുല്യമായ മാനസിക വേദന അനുഭവിച്ചിരുന്നു. അവയൊക്കെ താൻ മാത്രമായി അനുഭവിക്കുകയും സഹിക്കുകയും വേണമെന്ന് അറിയാമായിരുന്നെങ്കിലും ആ അതിവേദനയുടെ സമയത്ത് ആരെങ്കിലും കൂട്ടിനുണ്ടായിരുന്നെങ്കിൽ എന്ന് ഏതൊരു സാധാരണ മനുഷ്യനെപ്പോലെ ദൈവപുത്രനും ആഗ്രഹിച്ചിരുന്നു എന്നതിനു തെളിവാണ് തന്റെ ശിഷ്യന്മാരോട് പറഞ്ഞ വാക്കുകൾ. ഇവിടെ പാർത്ത് ഉണർന്നിരിപ്പിൻ എന്നാണ് അവരോട് ആവശ്യപ്പെട്ടത്.
പിന്നീട് നിലത്തു കവിണ്ണു വീണു പ്രാർത്ഥിക്കുന്നത് സ്വന്തം പിതാവായ ദൈവത്തോടാണ്. അബ്ബാ..പിതാവേ നിനക്ക് എല്ലാം കഴിയും, ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ. എങ്കിലും ഞാൻ ഇച്ഛിക്കുന്നതു പോലെയല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞാണ് പ്രാർത്ഥിച്ചത്. അപ്രകാരമുള്ള അതികഠിനമായ അധിക്ഷേപത്തിലൂടെയും ശാരീരിക വേദനകളിലൂടെയും കടന്നു പോകാൻ ആരും ആഗ്രഹിക്കില്ല. യേശുവും അത് അവങ്കൽ നിന്നു മാറിക്കിട്ടുവാൻ ആഗ്രഹിച്ചിരുന്നു. എന്നാലും പിതാവിന് ഇപ്രകാരം നടത്താനാണ് ഇഷ്ടമെങ്കിൽ പൂർണ്ണ വിധേയത്വത്തോടെ തന്റെ പൂർണ്ണ മനസ്സമ്മതം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്ദുഖവെള്ളി ക്രൈസ്തവരുടെ പ്രത്യാശാ ദിവസം ആയി മാറുവാനുള്ള ഏറ്റവും വലിയ കാരണം ഇതു തന്നയാണ്.
പാപത്തിലൊഴികെ മറ്റ് എല്ലാ കാര്യത്തിലും എല്ലാ മനുഷ്യരെയും പോലെ പരീക്ഷിക്കപ്പെട്ടവനാണ് ക്രിസ്തു എന്നും നാം കടന്നു പോകുന്ന എല്ലാ ദുർഘട ഘട്ടങ്ങളിലെയും ശാരീരികവും മാനസികവുമായ വേദനയുടെ ആഴം മനസ്സിലാക്കാൻ കഴിയുന്ന ദൈവമാണ് ക്രിസ്തു എന്നതും ഓരോ വിശ്വാസിക്കും പ്രത്യാശ നൽകുന്ന വസ്തുതയാണ്. അവൻ സകല സുഖത്തിലും സ്വർഗ്ഗത്തിലിരിക്കുന്നവനായ ദൈവ പുത്രനാകയാൽ സാധാരണ മനുഷ്യരുടെ വേദനയുടെ ആഴം മനസ്സിലാക്കാൻ കഴിവില്ലാത്ത ദൈവമാണെന്ന് ആർക്കും പറയാനാവില്ല.
ഓരോ വിശ്വാസിയുടെയും വേദനകളുടെ ആഴം മനസ്സിലാക്കാനാവും വിധം കഠിന വേദനയും അപമാനവും അവൻ അനുഭവിച്ചു കഴിഞ്ഞതാണ്. അതു കൊണ്ട് തന്നെ നമ്മുടെ വേദനയിൽ നിന്നും വിടുതൽ തരണമെന്ന് അവനോട് അപേക്ഷിക്കാൻ ധൈര്യത്തോടെ അവന്റെ സന്നിധിയിൽ ചെല്ലാം എന്നതാണ് ഓരോ ക്രൈസ്തവ വിശ്വാസിയുടെയും പ്രത്യാശ. അതു കൊണ്ടു തന്നെ ദുഖവെള്ളി ക്രൈസ്തവർക്ക് ദുഖ വെള്ളിയല്ല മറിച്ച് ഗുഡ് ഫ്രൈഡേ എന്ന നല്ല വെള്ളിയാഴ്ചയാണ്.
https://www.facebook.com/Malayalivartha



























