ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ വിവാഹം; രണ്ടാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ അപകട മരണത്തിൽ സൂരജിനെ നഷ്ടപ്പെട്ട മിഥുനയ്ക്ക് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശ്വാസ വാക്കുകൾ താങ്ങായില്ല... മകന്റെ നഷ്ടം സഹിക്കാനാകാതിരുന്ന മാതാപിതാക്കൾക്ക് മകളെപ്പോലെ കൊണ്ടുനടന്ന മിഥുനയുടെ വേർപാട് താങ്ങാവുന്നതിലും അധികം:- ഒരാഴ്ചയ്ക്കിടെ അപകട മരണവും, ആത്മഹത്യയും:- വൈകാരിക രംഗങ്ങൾ... പ്രിയതമന്റെ കുഴിമാടത്തിനരികില്‍ മിഥുനയ്ക്ക് അന്ത്യവിശ്രമം

ഭർത്താവിന്റെ അപകട മരണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മിഥുനയ്ക്ക് സൂരജിന്റെ കുഴിമാടത്തിനരികില്‍ അന്ത്യവിശ്രമം. ഒരാഴ്ചയ്ക്ക് മുമ്പായിരുന്നു നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഭാര്യ മിഥുനയെ തിരുവല്ലത്തെ നഴ്‌സിംഗ് സ്കൂളിലാക്കിയ ശേഷം തിരികെ പോത്തന്‍കോട്ടുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെ അപകടത്തിൽ പെട്ട് അയിരൂപ്പാറ പാറവിളാകത്ത് സൂര്യ ഭവനിൽ സുനിൽ കുമാറിന്റെയും മോളിയുടെയും രണ്ടാമത്തെ മകനായ സൂരജ് മരിച്ചത്. സൂരജിന്റെ മരണ ശേഷം മിഥുന കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു.
മകന് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായുള്ള കല്യാണം സുനില്‍ കുമാര്‍ തന്നെ മുന്‍കൈയെടുത്താണ് നടത്തിയത്. മിഥുന നഴ്സിങ്ങിനു പഠിക്കുന്നതിനിടെ 2019 സെപ്റ്റംബര്‍ 8-ന് കാട്ടായിക്കോണം തെങ്ങുവിള ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. രണ്ടാം വിവാഹ വാർഷികത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു സൂരജിനെ മിഥുനയ്ക്ക് നഷ്ടമായത്. അച്ഛൻ സുനില്‍ കുമാറിന് ആകെ നാലു സെന്റ് വസ്തുവാണുള്ളത്. ഇതില്‍ പഞ്ചായത്തില്‍ നിന്നു ലഭിച്ച വീട്ടിലാണ് ഇവരുടെ താമസം. സുനില്‍ കുമാറിന്റെ ബന്ധുവിന്റെ മകളായിരുന്നു മിഥുന. ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടയിലാണ് സൂരജിന്റെ അപ്രതീക്ഷിത മരണം.
ആറ്റിങ്ങല്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് സൂരജിന്റെ ബൈക്കില്‍ ഇടിക്കുകയും കാര്‍ ബൈപ്പാസിലെ ഡിവൈഡറിലേക്കു പാഞ്ഞുകയറി മറിയുകയുമായിരുന്നു. ബൈക്ക് 100 മീറ്ററോളം നിരങ്ങി നീങ്ങി. കാറിന്റെ ഒരു വശം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തില്‍ സൂരജിന്റെ ഇടതുകൈ അറ്റു തെറിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടകളിൽ പായ്ക്കറ്റ് ഫുഡുകൾ മിനിലോറിയിൽ എത്തിക്കുന്ന ജോലിചെയ്താണ് സൂരജ് കുടുംബം പോറ്റിയിരുന്നത്.
സൂരജിന്റെ മാതാപിക്കൾക്കും മകന്റെ നഷ്ടം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശ്വാസ വാക്കുകൾ മറികടന്ന് മരണത്തിൽ സൂരജിനൊപ്പം എത്താനുള്ള തീരുമാനം നടപ്പാക്കുകയായിരുന്നു മിഥുന. ഇന്നലെ പുലർച്ചെ പോത്തൻകോട് ചിറ്റിക്കര പാറമടയിലാണ് മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ രാത്രി 12 വരെ മിഥുന വീട്ടിലുണ്ടായിരുന്നതായും രാവിലെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പാറക്കുളത്തിൽ കണ്ടെത്തിയതെന്നും ബന്ധുക്കൾ പറയുന്നു.
വിവരം അറിഞ്ഞ് പോത്തൻകോട് പൊലീസും കഴക്കുട്ടം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ സ്കൂബ സംഘവും എത്തി. തുടർന്ന് മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. മകളെപ്പോലെ നോക്കിയ മിഥുനയുടെ വേർപാട് കൂടിയായപ്പോൾ കണ്ടുനിന്നവർക്ക് പോലും ആശ്വസിപ്പിക്കാൻ കഴിയാത്ത വിധം വൈകാരിക രംഗങ്ങൾ അരങ്ങേറുകയായിരുന്നു.
https://www.facebook.com/Malayalivartha


























