നമുക്ക് ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോവാനുണ്ട്! പിന്നിട്ട വഴികള്‍ കഠിനമേറിയതാണെങ്കില്‍ അതിനേക്കാന്‍ പ്രയാസകരമായ സാഹചര്യത്തിലാണ് ഇപ്പോൾ നിലകൊള്ളുന്നത്, ലക്ഷ്യ പൂര്‍ത്തീകരണത്തിന് സഹായകരമായ നിലപാട് സ്വീകരിക്കണം! നടപടിക്ക് വിധേയരായവര്‍ പിതൃതുല്യരായ നേതൃത്വത്തിന്റെ തീരുമാനമായി കാണണം: ഹരിത മുന്‍ ഭാരവാഹികളെ തള്ളി പി.കെ ഫിറോസ്
ഹരിത വിവാദത്തില്‍ മുന്‍ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട പാര്‍ട്ടി നടപടിയെ ന്യായീകരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. സമീപകാലത്ത് ഹരിതയിലും എം.എസ്.എഫിലുമുണ്ടായ പ്രശ്നങ്ങളെ കുട്ടികള്‍ക്കിടയിലുണ്ടായ പ്രശ്നങ്ങള്‍ എന്ന നിലക്കാണ് പാര്‍ട്ടി കണ്ടിരുന്നത്.
പാര്‍ട്ടിക്ക് പുറത്തേക്ക് പ്രശ്നങ്ങളെ എത്തിച്ചിട്ട് പോലും കുട്ടികളായത് കൊണ്ട് വളരെ അനുഭാവപൂര്‍വ്വം ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചത് എന്നും പി.കെ ഫിറോസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം :
2007 ല്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ശിഹാബ് തങ്ങളെ കാണാന്‍ ചെന്നപ്പോള്‍ തങ്ങള്‍ പറഞ്ഞു 'കോളേജുകളില്‍ ഇപ്പോളധികവും പഠിക്കാന്‍ വരുന്നത് പെണ്‍കുട്ടികളാണ്. അവര്‍ക്കും പ്രവര്‍ത്തിക്കാന്‍ അവരുടേതായ ഒരിടം ഉണ്ടാക്കാവുന്നതാണ്.' സമാനമായ നിര്‍ദ്ദേശം പാര്‍ട്ടിയുടെ മൂര്‍ച്ചയേറിയ തൂലികയായിരുന്ന പ്രിയപ്പെട്ട റഹീം മേച്ചേരിയും മുമ്ബ് പങ്കുവച്ചിരുന്നു. അന്ന് ഞാന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റാണെന്നാണ് എന്റെ ഓര്‍മ്മ. അത്തരം നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് 2011 ല്‍ ഹരിത സംസ്ഥാന കമ്മിറ്റിക്ക് രൂപം നല്‍കുന്നത്. മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഭാഗമായാണ് ഓരോ ഉപഘടകങ്ങളും രൂപം കൊണ്ടിട്ടുള്ളതെന്ന് അതിന്റെ വളര്‍ച്ചാ ചരിത്രം വായിക്കുന്ന ഓരോരുത്തര്‍ക്കും മനസ്സിലാവും.
ഒരുകാലത്ത് പല കാരണങ്ങള്‍ കൊണ്ടും വിദ്യഭ്യാസത്തോടു മുഖം തിരിഞ്ഞു നിന്നിരുന്ന പെണ്‍കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് വിദ്യാഭാസം നല്‍കാനും വലിയ പങ്ക് വഹിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. സമുദായ സംഘടനകളും അതിനോടൊപ്പം നിലയുറപ്പിച്ചു. അതിന്റെ തെളിവാണ് അത്തരം സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
സമീപകാലത്ത് ഹരിതയിലും എം.എസ്.എഫിലുമുണ്ടായ പ്രശ്നങ്ങളെ കുട്ടികള്‍ക്കിടയിലുണ്ടായ പ്രശ്നങ്ങള്‍ എന്ന നിലക്കാണ് പാര്‍ട്ടി കണ്ടത്. പാര്‍ട്ടിക്ക് പുറത്തേക്ക് പ്രശ്നങ്ങളെ എത്തിച്ചിട്ട് പോലും കുട്ടികളായത് കൊണ്ട് വളരെ അനുഭാവപൂര്‍വ്വം ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചത്.
നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി നേതൃത്വം ഒരു തീരുമാനമെടുത്തു. ആ തീരുമാനം അംഗീകരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഒരു സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അച്ചടക്കം പരമപ്രധാനമാണ്. ഇവിടെ കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ എടുത്ത തീരുമാനം എന്ന നിലക്ക് അതിനെ കാണുകയും ഉള്‍ക്കൊണ്ട് പോവുകയും ചെയ്യുക എന്നത് ഏറ്റവും ശരിയായ നിലപാടാണ്. അതിന് മറ്റ് മാനങ്ങള്‍ നല്‍കി ചര്‍ച്ചയാക്കുന്നത് ഒട്ടും ആശാവഹമല്ല.
ഹരിതക്ക് ഒരു പുതിയ സംസ്ഥാന ഭാരവാഹികളെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. നടപടിക്ക് വിധേയരായവര്‍ പിതൃതുല്യരായ പാര്‍ട്ടി നേതൃത്വം എടുത്ത തീരുമാനമായി അതിനെ കണ്ടാല്‍ മതി. രാഷ്ട്രീയ എതിരാളികള്‍ പലതും പറയും. അവര്‍ ഗുണകാംക്ഷികളാണെന്ന് തെറ്റിദ്ധരിക്കരുത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളോട് മാത്രമാണ് താല്‍പ്പര്യവും എന്ന് മനസ്സിലാക്കണം. അക്കൂട്ടത്തില്‍ ലീഗിനെ താലിബാനോട് പോലും ഉപമിക്കുന്നവരുടെ അജണ്ടയും കാണാതെ പോവരുത്.
നമുക്ക് ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോവാനുണ്ട്. പിന്നിട്ട വഴികള്‍ കഠിനമേറിയതാണെങ്കില്‍ അതിനേക്കാന്‍ പ്രയാസകരമായ സാഹചര്യത്തിലാണ് നമ്മള്‍ നിലകൊള്ളുന്നത്. മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ മഹത്തായ ആശയത്തിന് ശക്തി പകരാനും ലക്ഷ്യ പൂര്‍ത്തീകരണത്തിന് സഹായകരമായ നിലപാട് സ്വീകരിക്കാനും നമുക്ക് സാധിക്കണം. പുതിയ ഹരിതയുടെ സംസ്ഥാന നേതൃത്വത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
https://www.facebook.com/Malayalivartha