കൊള്ളാല്ലോ ആ ബുദ്ധി... കൂട്ടുകാരോ ബന്ധുക്കളോ ചേര്‍ന്ന് ടിക്കറ്റെടുക്കുമ്പോള്‍ വലിയ തുക അടിക്കുമ്പോഴാണ് കളി മാറുന്നത്; ലോട്ടറി നിയമമനുസരിച്ച് നല്‍കുന്ന ടിക്കറ്റിന് മാത്രമേ സമ്മാനം ലഭിക്കുകയുള്ളൂ; ലോട്ടറി എടുക്കുന്നവര്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

ലോട്ടറി ടിക്കറ്റില്‍ തര്‍ക്കം ഉണ്ടാവുക സ്വാഭാവികമാണ്. ഇപ്പോള്‍ തന്നെ പ്രവാസിക്ക് ലോട്ടറിയടിച്ചതായി വാര്‍ത്ത വന്നപ്പോള്‍ എടുത്ത് നല്‍കിയ നാട്ടിലെ സുഹൃത്തും അവകാശമുന്നയിച്ചതായി വാര്‍ത്ത വന്നു. അവസാനമാണ് ഓട്ടോക്കാരന്‍ ഭാഗ്യവാനെന്നറിയുന്നത്. കൂട്ടുകാര്‍ ചേര്‍ന്നും ബന്ധുക്കള്‍ ചേര്‍ന്നും ലോട്ടറി എടുക്കുമെങ്കിലും വലിയ സമ്മാനം അടിച്ചാല്‍ കളി മാറും. അപ്പോള്‍ തര്‍ക്കമാകും. അടിയാകും. അതിനാല്‍ ലോട്ടറി എടുക്കേണ്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്.
സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ മറുവശത്തു എഴുതിയ പേരും വിലാസവും ആരുടേതാണോ അയാള്‍ക്കാവും സമ്മാനത്തുക കൈമാറുകയെന്നു ലോട്ടറി വകുപ്പ്. പേരും വിലാസവും ഒപ്പും രേഖപ്പെടുത്തിയ സമ്മാനാര്‍ഹമായ ലോട്ടറിക്കൊപ്പം തിരിച്ചറിയല്‍ രേഖ, ബാങ്ക് പാസ്ബുക്ക്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളും നല്‍കണം. രേഖകള്‍ പരിശോധിച്ചു ഉറപ്പാക്കിയശേഷം ലോട്ടറി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്കു ഒരുമാസത്തിനകം പണം ട്രാന്‍സ്ഫര്‍ ചെയ്യും. ടിക്കറ്റ് എടുക്കുമ്പോള്‍തന്നെ പേരും വിലാസവും രേഖപ്പെടുത്തണമെന്നു ലോട്ടറി വകുപ്പ് ആവശ്യപ്പെടുന്നുണ്ട്.
ലോട്ടറി ആരെടുത്തു, എങ്ങനെയെടുത്തു എന്നതില്‍ കാര്യമില്ല. ലോട്ടറിയുടെ വില ഓണ്‍ലൈനായി നല്‍കുന്നതു ചട്ടവിരുദ്ധമായതിനാല്‍, പ്രോത്സാഹിപ്പിക്കുന്നില്ല.
എന്നാല്‍, കോവിഡ് പരിഗണിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും അനുകൂലിക്കുന്നതിനാല്‍ ഗൂഗിള്‍പേ വഴിയും ഏജന്‍സികള്‍ പണം വാങ്ങുന്നുണ്ട്. ലോട്ടറി ടിക്കറ്റ് ബാങ്കിലും സമര്‍പ്പിക്കാം. എന്നാല്‍, കൂടുതല്‍ കാലതാമസം നേരിടാറുണ്ട്. തിരുവനന്തപുരം വികാസ് ഭവനിലെ സംസ്ഥാന ലോട്ടറി കാര്യാലത്തിലെത്തുകയാണെങ്കില്‍ വേഗത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കാനാവുമെന്നു അധികൃതര്‍ പറഞ്ഞു. ഒരു ലക്ഷം രൂപവരെയുള്ള സമ്മാനത്തുക ജില്ലാ ലോട്ടറി ഓഫീസില്‍ മാറിക്കിട്ടും. അതിലധികമുള്ള തുക സംസ്ഥാന ഓഫീസില്‍ നിന്നാണു ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. 20 ലക്ഷത്തിനു മുകളിലുള്ള തുക കൈമാറാന്‍ ലോട്ടറി ഡയറക്ടര്‍ക്കാണു അധികാരം.
90 ദിവസത്തിനകം സമ്മാനത്തുക കൈപ്പറ്റണം. മുപ്പതു ദിവസത്തിനുള്ളില്‍ ലോട്ടറി സമര്‍പ്പിച്ചാല്‍ കൂടുതല്‍ നടപടി ക്രമമില്ലാതെ പണം ലഭിക്കും. ഇതു കഴിഞ്ഞാല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയും 60 ദിവസം കഴിഞ്ഞാല്‍, ഡയറക്ടറുടെ അനുമതിയും വേണം. ടിക്കറ്റ് വ്യാജമല്ലെന്നു ഉറപ്പാക്കാന്‍ സെക്യൂരിറ്റി ലാബിലെ മെഷീനില്‍ പരിശോധനയുമുണ്ട്.
ഇതുവരെ വ്യാജലോട്ടറി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു അധികൃതര്‍ പറഞ്ഞു. ഇത്തവണ ഓണം ബംബര്‍ ലോട്ടറി ഒന്നാം സമ്മാനമായി 12 കോടിയില്‍ നികുതി കഴിഞ്ഞു 7,39,20,000 രൂപയാണു ലഭിക്കുക.
അതേസമയം പ്രത്യേകിച്ചു സന്തോഷമൊന്നും ഇല്ലെന്ന് 12 കോടിയുടെ ഓണം ബംപറടിച്ച മരട് സ്വദേശി ജയപാല്‍ പറഞ്ഞു. തന്നെ സഹായിക്കാന്‍ ആരുമില്ലാത്തതിനാല്‍ ദൈവം കാണിച്ചു തന്ന വഴിയാണ് ഈ സമ്മാനം. താന്‍ ഈശ്വര വിശ്വസിയാണ്. കുറച്ചു കടങ്ങള്‍ ഉള്ളതു തീര്‍ക്കണം, സ്ഥലത്തിന്റെ കുറച്ചു തര്‍ക്കമുണ്ട് അതും തീര്‍ക്കണം, പെങ്ങമ്മാരെ ഉള്‍പ്പെടെ സഹായിക്കുകയും വേണം. താന്‍ ഈശ്വര ഭക്തനാണ്. വേറെ എന്തു ചെയ്യണമെന്നതു പിന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം സമ്മാനം അടിച്ച വിവരം കഴിഞ്ഞദിവസം തന്നെ അറിഞ്ഞെങ്കിലും തനിക്കു കുറെ കാര്യങ്ങള്‍ ചെയ്യാനുള്ളതിനാലാണ് പുറത്തു പറയാതിരുന്നത്. പുറത്തറിഞ്ഞാല്‍ ഏറെ പേര്‍ ചോദ്യങ്ങളുമായി എത്തും. അവര്‍ക്കു മറുപടി നല്‍കി നിന്നാല്‍ ചെയ്യാനുള്ള കാര്യങ്ങള്‍ക്കു സമയം കിട്ടില്ല. ഇന്നു പത്രം വന്നപ്പോള്‍ അതു നോക്കി ഉറപ്പു വരുത്തിയ ശേഷം 11 മണിക്ക് മരട് കാനറാ ബാങ്കിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.
പലഭാഗത്തുനിന്നും ഒന്നാം നമ്പരിന്റെ അവകാശവാദം ഉന്നയിച്ച് പലരും വന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒറിജിനല്‍ ടിക്കറ്റ് കയ്യിലുള്ളപ്പോള്‍ എന്തിനാണു പേടിക്കുന്നത് എന്നാണു ചിന്തിച്ചത്. ഓണം ബംപറിന്റെ ഒരേ ഒരു ടിക്കറ്റ് മാത്രമാണ് എടുത്തത്. ഇതോടൊപ്പം സാധാരണ അഞ്ചു ടിക്കറ്റുകള്‍ കൂടി എടുത്തിരുന്നു. ഫാന്‍സി നമ്പര്‍ പോലെ തോന്നിയതുകൊണ്ടാണ് ഈ ടിക്കറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha


























