എല്ലാ വർഷവും നൂറു ശതമാനത്തിനടുത്തു പണം വിനിയോഗിച്ചത് ഒരു റെക്കോർഡാണ്;പദ്ധതി രൂപീകരണ സമയത്തും രൂപീകരിച്ച പദ്ധതികൾക്കു സമയബന്ധിതമായി അംഗീകാരം വാങ്ങി നടപ്പിലാക്കുന്നതിനും നേതൃത്വപരമായ പങ്കു അദ്ദേഹം വഹിച്ചു;ഇക്കാലയളവിൽ മിക്ക ദിവസങ്ങളിലും രാത്രി രണ്ടു മണി വരെയൊക്കെ സന്നദ്ധപ്രവർത്തകരോടും ഉദ്യോഗസ്ഥരോടും ഒപ്പം നഗരസഭയിൽ സമയം ചെലവഴിക്കാറുണ്ട്;ഇതു പകർന്ന ഊർജ്ജം ചെറുതല്ലായിരുന്നു;ജനകീയ ആസൂത്രണത്തിന്റെ ഓർമ്മകൾ പങ്കു വച്ച് മന്ത്രി തോമസ് ഐസക്

ജനകീയ ആസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു സംഭവം തന്നെയാണ് . സ. കാനം വിജയൻ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ജനകീയാസൂത്രണത്തിൽ പൂർണ്ണസമയ സന്നദ്ധപ്രവർത്തകനായിരുന്നു.
ഭാര്യ ഹേമ വിജയൻ കാലടി ശ്രീശങ്കര കോളേജിൽ പ്രൊഫസറായതുകൊണ്ട് കോട്ടയത്തു നിന്നും താമസം മൂവാറ്റുപുഴയിലേയ്ക്കു മാറ്റിയതാണ് എന്ന കാര്യം അദ്ദേഹം ഓർത്തെടുക്കുന്നു. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
സ. കാനം വിജയൻ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ജനകീയാസൂത്രണത്തിൽ പൂർണ്ണസമയ സന്നദ്ധപ്രവർത്തകനായിരുന്നു. ഭാര്യ ഹേമ വിജയൻ കാലടി ശ്രീശങ്കര കോളേജിൽ പ്രൊഫസറായതുകൊണ്ട് കോട്ടയത്തു നിന്നും താമസം മൂവാറ്റുപുഴയിലേയ്ക്കു മാറ്റിയതാണ്. അതെ. സിപിഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രന്റെ സ്വന്തം സഹോദരൻ തന്നെ. സ. വിജയൻ ഇന്നു നമ്മോടൊപ്പമില്ല.
പദ്ധതി രൂപീകരണ നിർവ്വഹണ കാര്യങ്ങളിൽ അദ്ദേഹം പുലർത്തിയ ശുഷ്കാന്തിയും ആത്മാർത്ഥതയും നഗരസഭ കോർഡിനേറ്ററായിരുന്ന പി.കെ. സതീഷ് കുമാർ ഇന്നും ഓർക്കുന്നു. മൂവാറ്റുപുഴ നഗരസഭ കോർഡിനേറ്റർ ആയ പി.കെ. സതീഷ് കുമാർ (ചിത്രത്തിൽ ചാരനിറമുള്ള പാൻസ് ധരിച്ച് മുൻനിരയിൽ ഇരിക്കുന്നു).
കെഎസ്ആർടിസിയിലെ ജീവനക്കാരനായിരുന്നു. മറ്റൊരു ജീവനക്കാരനും ദീർഘകാലം ആയവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, ഇപ്പോൾ ചോറ്റാനിക്കര സിപിഐ(എം) ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ ജി. ജയരാജിൽ നിന്നാണ് ജനകീയാസൂത്രണത്തെക്കുറിച്ച് ആദ്യമായി അറിയുന്നത്.
പഞ്ചായത്തിൽ നിന്ന് കീറിസോഴ്സ്പേഴ്സൺ പരിശീലനത്തിന് ഡിപിസി വഴി പേരു നൽകി. അങ്ങനെയാണു കിലയിലെ പരിശീലനത്തിൽ പങ്കെടുത്തത്. അന്നുമുതൽ എല്ലാ പരിശീലനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
മൂവാറ്റുപുഴ നഗരസഭാ ചെയർമാനായി ദീർഘകാലം പ്രവർത്തിച്ച സഖാവ് പി.എം. ഇസ്മയിലിന്റെ നിർദ്ദേശത്തെത്തുടർന്ന് മൂവാറ്റുപുഴ നഗരസഭാ ജനകീയാസൂത്രണ കോർഡിനേറ്റർ ആയി കെഎസ്ആർടിസിയിൽ നിന്നും വർക്കിംഗ് അറെയ്ഞ്ച്മെന്റിൽ നിയമിതനായി.
2002-ൽ യുഡിഎഫ് സർക്കാർ ജനകീയാസൂത്രണം അവസാനിപ്പിക്കും വരെ ഈ സ്ഥാനത്തു തുടർന്നു. പി.എം. ഇസ്മയിൽ വളരെക്കാലം മുവാറ്റുപുഴ നഗരസഭാ ചെയർമാൻ ആയിരുന്നതുകൊണ്ട് നിരവധി ദീർഘകാല പദ്ധതികൾ രൂപ കൽപ്പന ചെയ്യുന്നതിനും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സാധ്യതകൾ നന്നായി നഗരസഭക്ക് വേണ്ടി ഉപയോഗപ്പെടുത്തുവാനും കഴിഞ്ഞു.
എല്ലാ വർഷവും നൂറു ശതമാനത്തിനടുത്തു പണം വിനിയോഗിച്ചത് ഒരു റെക്കോർഡാണ്. പദ്ധതി രൂപീകരണ സമയത്തും രൂപീകരിച്ച പദ്ധതികൾക്കു സമയബന്ധിതമായി അംഗീകാരം വാങ്ങി നടപ്പിലാക്കുന്നതിനും നേതൃത്വപരമായ പങ്കു അദ്ദേഹം വഹിച്ചു (ഇസ്മയിലിനെക്കുറിച്ച് പിന്നീട് എഴുതുന്നുണ്ട്).
ഇക്കാലയളവിൽ മിക്ക ദിവസങ്ങളിലും രാത്രി രണ്ടുമണിവരെയൊക്കെ സന്നദ്ധപ്രവർത്തകരോടും ഉദ്യോഗസ്ഥരോടും ഒപ്പം നഗരസഭയിൽ സമയം ചെലവഴിക്കാറുണ്ടിയിരുന്നു. ഇതു പകർന്ന ഊർജ്ജം ചെറുതല്ലായിരുന്നുവെന്നു സതീഷ് ഓർക്കുന്നു.
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ പൂർണ്ണ പ്രതിബദ്ധതയോടെ പ്രവർത്തിച്ചിരുന്ന ജനകീയാസൂത്രണ പ്രവർത്തകർ ഉണ്ടായിരുന്നു. മുൻ ഡെപ്യുട്ടി കളക്ടറായിരുന്ന കെ. രാധാകൃഷ്ണൻ ആധികാരികമായി കാര്യങ്ങൾ പറയുന്നതിനും കൃത്യതയോടെ നടപടിക്രമങ്ങളും മറ്റും വിശദീകരിക്കുന്നതിനും ഉദ്യോഗസ്ഥരെയും, സന്നദ്ധപ്രവർത്തകരെയും ജനപ്രതിനിധികളെയും കൂട്ടി യോജിപ്പിച്ചു കൊണ്ടുപോകുന്നതിനും പ്രത്യേക കഴിവ് ഉണ്ടായിരുന്നു.
ട്രഷറി ജീവനക്കാരനായിരുന്ന അരവിന്ദനാണ് പദ്ധതികൾ എഴുതി തയ്യാറാക്കുന്നതിന് ഏറ്റവും സഹായിച്ചത്. സലീംകുമാർ അഭ്യസ്തവിദ്യനായ ഒരു തൊഴിൽ രഹിതൻ ആയിരുന്നു. പദ്ധതി രൂപീകരണം മുതൽ മോണിറ്ററിംങ് വരെ കൂടെനിന്നു.
ഉയർന്ന തസ്തികയിൽ നിന്ന് റിട്ടയറായ ധാരാളം പേർ ഒൻപതാം പദ്ധതി പ്രവർത്തനത്തെ സഹായിക്കാനായി നഗരസഭയില്‍ ഉണ്ടായിരുന്നു. വിസ്താരഭയത്തൽ ഓരോരുത്തരുടെയും പേരെടുത്ത് പറയുന്നില്ല.
കീറിസോർസ്പേഴ്സൺമാരെ നഗരസഭയിലും മുവാറ്റുപുഴ ബ്ളോക്കിലുമമായി മൂന്നു പേരാണ് ഉണ്ടായിരുന്നത്: കെ.കെ. ഭാസ്കരൻ, പി.എം. ഗീവർഗീസ്, പി.കെ. സതീഷ് കുമാർ. മൂന്നുപേരും പരിഷത്ത് പ്രവർത്തനത്തിലും സജീവമായിരുന്നു.
ഒൻപതാം പദ്ധതിക്കാലത്ത് മൂവാറ്റുപുഴ നഗരസഭാ ഏറ്റെടുത്ത ഏറ്റവും പ്രധാന പ്രവർത്തനം നഗരസഭയിൽ വിവിധ കാലങ്ങളിൽ നൽകിയ വീടുകളുടെ അറ്റകുറ്റ പണികൾക്ക് സാമ്പത്തിക സഹായം നൽകിയതും, വീടില്ലാത്തവർക്കു സ്വന്തമായി കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡുമായി സഹകരിച്ചു വീട് നൽകിയതുമാണ്.
ഏകദേശം 480 വീടുകൾ നിർമ്മിക്കുകയുണ്ടായി. ഈ പദ്ധതിക്ക് ഒട്ടും കാലതാമസം വരാതിരിക്കാൻ ജനകീയാസൂത്രണ പ്രവർത്തകർതന്നെ നേരിട്ട് കോതമംഗലത്തെ ഭവന നിർമ്മാണ ഓഫീസിൽ പോയി ചെക്ക് വാങ്ങി കൃത്യമായി മോണിറ്റർ ചെയ്തു ഗുണഭോക്താക്കൾക്കു പണം നൽകുകയാണു ചെയ്തത്. ഒട്ടനവധി ജലസേചന, കുടിവെള്ള പദ്ധതികൾ ഏറ്റെടുക്കുകയുണ്ടായി. ഇതുമൂലം കൂടുതൽ സ്ഥലത്തു കൃഷിയിറക്കാനും കഴിഞ്ഞു.
ഈ അനുഭവം സംബന്ധിച്ച് സതീഷ്കുമാർ തന്നെ അന്താരാഷ്ട്ര പഠനകോൺഗ്രസിൽ ഒരു കുറിപ്പ് അവതരിപ്പിക്കുകയുണ്ടായി. ഇത്തരത്തിൽ ഏറ്റെടുത്ത ഒരു വലിയ പദ്ധതി മൂവാറ്റുപുഴ പട്ടണത്തിന്റെ വടക്കു ഭാഗത്തുള്ള പാടശേഖരത്തിന്റെ നടുവിലൂടെ ഒഴുകിയിരുന്ന പെരുംതോട് പുനരുദ്ധാരണമായിരുന്നു.
കൃത്യമായി നീരൊഴുക്കില്ലാതിരുന്ന തോടിന്റെ പാർശ്വഭിത്തികൾ കരിങ്കല്ലുപയോഗിച്ചു കെട്ടി തോടിനു ആഴവും വീതിയും കൂട്ടി പാടശേഖരത്തിന്റെ നടുവിൽ നിന്ന് മാറ്റി വശത്തുകൂടി നിർമ്മിച്ചു. ഇങ്ങനെ യൂറോപ്യൻ യൂണിയൻ കാർഷിക മാർക്കറ്റിനുവേണ്ടി തോടടക്കം നികത്തിയതിന്റെ ഫലമായി ഉണ്ടായ വെള്ളക്കെട്ടു പ്രശ്നങ്ങൾ പരിഹരിച്ചു.
നഗരസഭയുടെ മുൻ അധ്യക്ഷനായിരുന്ന അന്തരിച്ച പി.പി. എസ്തോസിന്റെ നാമത്തിലുള്ള നഗരസഭാ സ്റ്റേഡിയം നിർമ്മിക്കുവാൻ ആവശ്യമായ സ്ഥലം നഗരമദ്ധ്യത്തില്‍ തന്നെ കണ്ടെത്തുവാൻ കഴിഞ്ഞത് ഈ തോട് നവീകരണംമൂലമാണ്.
https://www.facebook.com/Malayalivartha






















