മാട്രിമോണിയൽ സൈറ്റിലൂടെ അയർലൻഡിൽ ജോലി ചെയ്യുകയാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ച് ടാക്സി ഡ്രൈവറായ യുവാവ് ആലപ്പുഴയിലെ ക്ഷേത്രത്തിൽ വച്ച് ബന്ധുക്കളെ പങ്കെടുപ്പിക്കാതെ വിവാഹം കഴിച്ച് യുവതിയെ റിസോട്ടിൽ താമസിപ്പിച്ച്, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; മറ്റൊരാൾ വഴി യുവാവിന്റെ തട്ടിപ്പ് അറിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ഭീഷണി; മറ്റൊരു വിവാഹം കഴിക്കാതിരിക്കാൻ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ക്രൂരത; വിവിധ ഗ്രൂപുകളിൽ ദൃശ്യങ്ങൾ ഷെയർ ചെയ്ത യുവാക്കൾ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് നടത്തി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ക്രൂരത.
തട്ടിപ്പിന് ഇരയായ തൃശൂർ മതിലകം സ്വദേശിയായ യുവതിയുടെ പരാതിയിന്മേൽ ആലപ്പുഴ അരൂർ സ്വദേശിയായ അരുണിനെതിരെ തൃശൂർ മതിലകം പൊലീസ് കേസെടുത്തു.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയ്ക്ക് മാട്രിമോണിയൽ സൈറ്റിലൂടെയാണ് അരുണിന്‍റെ വിവാഹ ആലോചന വന്നത്. ടാക്സി ഡ്രൈവറായിരുന്ന അരുണ്‍ അയർലൻഡിൽ ജോലി ചെയ്യുകയാണെന്നായിരുന്നു യുവതിയെ വിശ്വസിപ്പിച്ചത്.
കുടുംബവുമായി അയർലെൻഡിൽ സ്ഥിര താമസമാണെന്ന് യുവതിയെ പറഞ്ഞ് കബളിപ്പിച്ച അരുൺ ആലപ്പുഴയിലെ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞതനുസരിച്ച് ഇവിടെ എത്തുകയും ലളിതമായ ചടങ്ങിൽ വിവാഹം നടത്തുകയായിരുന്നു.
വിവാഹ ചടങ്ങ് ബന്ധുക്കളെ പങ്കെടുപ്പിക്കാതെയായിരുന്നു നടത്തിയത്. ചടങ്ങിന് ശേഷം വീട്ടിലേയ്ക്ക് കൊണ്ടുപോകാതെ യുവതിയെ റിസോർട്ടിലാണ് താമസിപ്പിച്ചത്.
ഈ സമയങ്ങളിൽ യുവതിയറിയാതെ മൊബൈലിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങളാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
യുവാവിന്റെ തട്ടിപ്പിന് ഇരയായ മറ്റൊരാൾ വഴിയായിരുന്നു അരുൺ ടാക്സി ഡ്രൈവർ ആണെന്നും, അയർലന്റിലാണ് കുടുംബമെന്ന് പറഞ്ഞത് കളവാണെന്ന് തിരിച്ചറിഞ്ഞതും. ഇതോടെ വീട്ടിലേക്ക് മടങ്ങിയ യുവതിയെ അരുണ്‍ പലപ്പോഴും ഭീഷണിപ്പെടുത്തി.
യുവതിക്ക് മറ്റ് വിവാഹാലോചനകൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞ അരുൺ ഇതിൽ പ്രകോപിതനായി സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ യുവതിയുടെ നാട്ടിലെ ചില യുവാക്കൾ വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി ശ്രീകുമാർ (28), മലയാറ്റിൽ മജീഷ് (38), പോഴങ്കാവ് സ്വദേശി എരുമത്തുരുത്തി രാംജി (46), പനങ്ങാട് സ്വദേശി തേലപ്പറമ്പിൽ രാജൻ (46) എന്നിവരെയാണ് സിഐ ടി.കെ.ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
യുവതിയുടെ വിവാഹം നടക്കാൻ പോകുന്നതറിഞ്ഞ്, വിദേശത്തുള്ള ഇയാൾ ദൃശ്യങ്ങൾ വാട്സാപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ദൃശ്യങ്ങൾ ഷെയർ ചെയ്ത നാല് യുവാക്കൾക്കെതിരെ ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കേസിൽ അരുൺ ഒന്നാം പ്രതിയാണ്. ഗൾഫിൽ മറ്റൊരു യുവതിക്കൊപ്പമാണ് ഇയാളുടെ താമസം. പ്രതിയെ പിടികൂടി നാട്ടിൽ എത്തിക്കാൻ പൊലീസ് ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha






















