ജനാർദ്ദനനും ശ്രീധരനും തുടങ്ങി ജനകീയാസൂത്രണത്തിനു ചുക്കാൻ പിടിച്ചവരെല്ലാവരും മലപ്പുറത്തെ രാഷ്ട്രീയ കക്ഷികളുടെ മുഴുവൻ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ് ജനകീയാസൂത്രണ പ്രവർത്തനങ്ങൾ ഇത്ര സുഗമമായി നടന്നത് ; ജനകീയാസൂത്രണ ചരിത്രത്തിന്റെ ഓർമ്മയുമായി തോമസ് ഐസക്ക്

ജനകീയ ആസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു സംഭവം തന്നെയാണ്.
ജനാർദ്ദനനും ശ്രീധരനും തുടങ്ങി ജനകീയാസൂത്രണത്തിനു ചുക്കാൻ പിടിച്ചവരെല്ലാവരും മലപ്പുറത്തെ രാഷ്ട്രീയ കക്ഷികളുടെ മുഴുവൻ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ് ജനകീയാസൂത്രണ പ്രവർത്തനങ്ങൾ ഇത്ര സുഗമമായി നടന്നത് എന്ന കാര്യം അദ്ദേഹം ഓർത്തെടുക്കുന്നു. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
ഗ്രാമസഭകൾ കഴിഞ്ഞു. നാട്ടിലെ രാഷ്ട്രീയ-സാംസ്‌ക്കാരിക പ്രവർത്തകരും ചെറുപ്പക്കാരുമെല്ലാം വിവരശേഖരണത്തിലും വികസനരേഖയുടെ എഴുത്തുപണിയിലും വ്യാപൃതരാണ്. വിപുലമായ വികസനസെമിനാറുകൾക്കു നാട് തയ്യാറെടുക്കുകയാണ്. ആദ്യ സെമിനാർ വളളിക്കുന്നിൽ ഗംഭീരമായി നടന്നു. ഇ.എം. ശ്രീധരൻ മുഴുവൻ സമയവും അവിടെ ഉണ്ടായിരുന്നു.
കുറെ ദിവസം കഴിഞ്ഞ് ഒരു പുലർച്ചെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയിരുന്ന കെ.കെ. ജനാർദ്ദനന് ഒരു ഫോൺ. അങ്ങേത്തലയ്ക്കൽ ഇ.എം. ശ്രീധരനാണ്. എല്ലായിടത്തും സെമിനാർ നടക്കുന്നു. ഏലംകുളം പഞ്ചായത്തിൽ ഒന്നും നടക്കുന്നതായി അറിയുന്നില്ല. അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു.
പിന്നെ പലരേയും വിളിച്ചു പെരിന്തൽമണ്ണയിൽ പ്രത്യേക യോഗം ചേർന്നു. ഇഎംഎസ്സിന്റെ ജന്മനാട്ടിൽ പ്രവർത്തകർ കാര്യങ്ങൾ ഏറ്റെടുത്തു. വികസനരേഖയുണ്ടായി. സെമിനാർ ഗംഭീരമായി. ഞങ്ങൾ പ്ലാനിംഗ് ബോർഡ് മെമ്പർമാർ പ്രത്യേകിച്ച് അനിയൻ, ഇക്ബാൽ, തോമസ് ഐസക് എന്നിവർക്കു വളരെ അനൗപചാരികമായ ബന്ധമാണ് ഏതാണ്ട് എല്ലാ ജനകീയാസൂത്രണ പ്രവർത്തകരോടും ഉണ്ടായിരുന്നത്.
ജനാർദ്ദനൻ ആണെങ്കിൽ അനിയനുമായി സ്വാശ്രയജാഥക്കാലം മുതലുള്ള സൗഹൃദമാണ്. ഈ അനൗപചാരികത പലപ്പോഴും ഉദ്യോഗസ്ഥരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. ജനാർദ്ദനൻ ഓർക്കുന്ന ഒരു സന്ദർഭം ഇതാ: മലപ്പുറത്ത് ഒരു സുപ്രധാന അവലോകനയോഗം. അനിയൻ രാവിലെ നേരത്തെ എത്തി.
പ്ലാനിംഗ് ഓഫീസിൽ ജനാർദ്ദനനും സ. വിശ്വംഭരനും ഹാജർ (എൻജിഒ യൂണിയൻ നേതാവായിരുന്ന വിശ്വംഭരൻ പെരിന്തൽമണ്ണയിലെ പ്രധാന റിസോഴ്സ് പേഴ്സൺ). ആലോചനകൾ മുറികിയപ്പോൾ ഒരു ചായകുടിക്കാമെന്നായി. പുറത്തേക്ക് നടന്നു. വഴിയരികിൽ സിവിൽസ്റ്റേഷൻ കാന്റീൻ. ഇവിടെത്തന്നെ മതിയെന്ന് അനിയൻ. കാന്റീനിൽ ആളുകൾ വന്ന് തുടങ്ങിയിട്ടില്ല. ഒഴിഞ്ഞ മൂലയിൽ ചായയും ചർച്ചയുമായി അവർ ഇരുന്നു.
ഒമ്പതരയോടെ പ്ലാനിംഗ് ഓഫീസിൽ എത്തുമ്പോൾ ഉദ്യോഗസ്ഥ സുഹൃത്തുക്കളെല്ലാം വിവർണ്ണ മുഖത്തോടെ നിൽക്കുന്നു. സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർക്ക് കാന്റീനിൽ ഇരുത്തി കട്ടൻചായ കൊടുത്തത് മാപ്പർഹിക്കാത്ത കുറ്റമായാണ് അവർ കണ്ടത്. ഉടൻ തന്നെ ഫ്ലാസ്ക്കിൽ ചായയെത്തി. അവർ ക്ഷമാപണം നടത്തി.
ഈ പുകിലെല്ലാം കണ്ട് അനിയൻ പറഞ്ഞു. പ്ലാനിംഗ് ബോർഡ് മെമ്പർ ആയാൽ ഒരു കാലിച്ചായപോലും കുടിക്കാൻ കഴിയില്ലെന്നോ? പിന്നെ പലപ്പോഴും ജനാർദ്ദനനെ കളിയാക്കി കൊണ്ട് പരിചയപ്പെടുത്താറുണ്ടായിരുന്നു- പ്ലാനിംഗ് ബോർഡ് മെമ്പർക്ക് കാന്റീനിൽ കൊണ്ടുപോയി കട്ടൻചായ കൊടുത്ത വിദ്വാനാണിവൻ.
കോർഡിനേറ്റർമാരിൽ ഏറ്റവും സങ്കീർണ്ണമായ ചുമതലയായിരുന്നു ജനാർദ്ദനന്റേത്. ലീഗിനു പൂർണ്ണ ആധിപത്യമുള്ള ജില്ല. ജനാർദ്ദനനാണെങ്കിൽ അറിയപ്പെടുന്ന സിപിഐ പ്രവർത്തകൻ. മഞ്ചേരിയിലെ സി.പി.ഐ നേതാവ് പ്രൊഫ. ശ്രീധരൻ മാസ്റ്ററുടെ ആകർഷണവലയത്തിൽപ്പെട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലേക്ക് എത്തി.
പരിഷത്തുമായി ആദ്യമായി ബന്ധിപ്പിച്ചതും മാഷു തന്നെ. 1981-ൽ എഐഎസ്എഫ് ജില്ലാ സെക്രട്ടറിയായി. തുടർന്ന് കുറച്ചു കാലം പ്രാദേശിക രാഷ്ട്രീയ പ്രവർത്തനം. ഇതിനോടൊപ്പം പരിഷത്ത് പ്രവർത്തനവും സജീവമായിരുന്നു. 1983 ൽ എളയൂർ യൂണിറ്റ് പ്രവർത്തകനായിട്ടായിരുന്നു തുടക്കം.
എം.കോം പാസ്സായി, 1984 ൽ മലപ്പുറത്തു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജോലി ചെയ്യുമ്പോൾ തുടർ പഠനം ലക്ഷ്യമിട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേയ്ക്കു സ്ഥലം മാറ്റം വാങ്ങി. പഠനത്തിനു പകരം പരിഷത്തിൽ ആണ്ടു മുങ്ങി.
1987-ൽ മലപ്പുറം ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ഉടൻ 1989-ൽ എറണാകുളം സാക്ഷരതയിലേക്ക്. ഇകെഎൻ, ജഗജീവൻ എന്നിവരോടൊപ്പം എറണാകുളത്ത് താമസം. എറണാകുളം സാക്ഷരതയ്ക്ക് നേതൃത്വം നല്കിയ സി.ജി ശാന്തകുമാർ പ്രശ്നപ്രദേശമായ മട്ടാഞ്ചേരി - ഫോർട്ട് കൊച്ചിയിലേക്കാണ് നിയോഗിച്ചത്.
തുടർന്ന് 1990-ൽ കേരള സാക്ഷരതയിൽ മലപ്പുറത്ത് സംഘാടന ചുമതല. മലപ്പുറം ജില്ലക്കായിരുന്നു ഒന്നാംസ്ഥാനം. പ്രഖ്യാപനം നടത്തിയ ചേലക്കോടൻ ആയിഷ സ്വന്തം പഞ്ചായത്തായ കാവന്നൂരിൽ നിന്നു തന്നെ.പദ്ധതി രൂപീകരണത്തിന്റെ അവസാനഘട്ടത്തിൽ ജില്ലാ രാഷ്ട്രീയ നേതൃത്വവുമായി സംസാരിച്ചു വ്യക്തതവരുത്തണമെന്ന് ധാരണയുണ്ടായിരുന്നു.
സാങ്കേതിക കാര്യങ്ങളിൽ സംശയങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തണം. മലപ്പുറത്ത് മുസ്ലിംലീഗ് സജീവമായി ജനകീയാസൂത്രണ പ്രവർത്തനത്തിലുണ്ട്. നേതൃത്വത്തിലുള്ള ഒട്ടേറെ ലീഗ് പ്രവർത്തകർ ജനകീയാസൂത്രണത്തിലെ സജീവ റിസോഴ്‌സ് പേഴ്‌സൺമാരുമായിരുന്നു.
തിരുവനന്തപുരത്തു കോർഡിനേറ്റർമാരുടെ യോഗം ഈ ചർച്ചകൾ അവലോകനം ചെയ്യാൻ വിളിച്ചുചേർത്തു. ആദ്യം റിപ്പോർട്ടു ചെയ്ത ജില്ലകളിലെല്ലാം എൽഡിഎഫായിരുന്നു ഭരണത്തിൽ. ജനാർദ്ദനന്റെ ഊഴം വന്നു. ''മലപ്പുറം ജില്ലയിൽ പാർട്ടി ഭാരവാഹികളുമായി ബന്ധപ്പെട്ടു, വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തു. ആവശ്യമായ പ്രവർത്തന പരിപാടികൾ തയ്യാറാക്കിയിട്ടുണ്ട്, നിർദേശങ്ങൾ താഴേക്ക് നൽകിയിട്ടുണ്ട്''. ആർക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല.
പക്ഷേ, അനിയൻ കുസൃതിയോടെ ചോദിച്ചു- ''ഏത് പാർട്ടി?'' മുസ്ലിം ലീഗ് എന്ന ജനാർദ്ദനന്റെ മറുപടിയോടെ ഹാളിൽ കൂട്ടച്ചിരിയായി. ജനാർദ്ദനനും ശ്രീധരനും തുടങ്ങി ജനകീയാസൂത്രണത്തിനു ചുക്കാൻ പിടിച്ചവരെല്ലാവരും മലപ്പുറത്തെ രാഷ്ട്രീയ കക്ഷികളുടെ മുഴുവൻ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ് ജനകീയാസൂത്രണ പ്രവർത്തനങ്ങൾ ഇത്ര സുഗമമായി നടന്നത്.
ജനകീയാസൂത്രണത്തിനുശേഷം ജനാർദ്ദനൻ പൂർണ്ണമായി പരിഷത്ത് പ്രവർത്തനങ്ങളിലേയ്ക്കു നീങ്ങി. ജനറൽ സെക്രട്ടറിയായി. ഇപ്പോൾ ഐആർറ്റിസി രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിഞ്ഞിട്ടേയുള്ളൂ.
#ജനകീയാസൂത്രണജനകീയചരിത്രം
https://www.facebook.com/Malayalivartha






















