ഇഴഞ്ഞു നീങ്ങുന്ന ട്രെയിനുകളുള്ള സംസ്ഥാനം പുരോഗമിച്ചെന്നു പറയാനാകില്ല; എന്‍.എസ്. മാധവന്‍

ഇരുപത്തിയൊന്നാംനൂറ്റാണ്ടില്‍ ശരാശരി 40 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഇഴഞ്ഞു നീങ്ങുന്ന ഒരു സംസ്ഥാനം പുരോഗമിച്ചെന്നു പറയാന്‍ പ്രയാസമാണെന്ന് എഴുത്തുകാരനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എന്‍.എസ്. മാധവന്‍. മലയാള മനോരമ പത്രത്തിലെ തത്സമയം എന്ന തന്റെ പ്രതിവാര കോളത്തിലാണ് മാധവന്റെ നിരീക്ഷണം. നമ്മുടെ യാത്രയ്ക്കും വേഗം കൂടട്ടെ എന്ന തലക്കെട്ടില്‍ കേരളാ റെയില്‍ ഡലവപ്‌മെന്റ് കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചാണ് അദ്ദേഹം പ്രതിപാദിക്കുന്നത്.
ഒരു പരിസ്ഥിതി വിദഗ്ധന്‍ പറഞ്ഞത് കാസര്‍കോട്ടുകാര്‍ ട്രെയിനില്‍ രാത്രിസഞ്ചാരം ശീലമാക്കണമെന്നാണ്! യാത്രാസമയം കുറയ്ക്കുക എന്നതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്. അത്തരം പദ്ധതികളെ വസ്തുനിഷ്ഠമായി സമീപിക്കണംമെന്നും മാധവന്‍ അഭിപ്രായപ്പെടുന്നു.
കാണ്‍പുരില്‍നിന്നു ന്യൂഡല്‍ഹിയിലേക്ക് ഏറ്റവും വേഗത്തിലോടുന്ന ട്രെയിനെടുക്കുന്ന സമയം 5 മണിക്കൂര്‍ 27 മിനിറ്റാണ്; ദൂരം ഏതാണ്ട് 430 കിലോമീറ്റര്‍. അതിനെക്കാള്‍ കുറച്ചുമാത്രം ദൂരം കൂടുതലുള്ള തിരുവനന്തപുരം- കാസര്‍കോട് റൂട്ട് ഓടിയെത്താന്‍ ഏറ്റവും വേഗത്തിലുള്ള ട്രെയിനെടുക്കുന്ന സമയം 10 മണിക്കൂറിലേറെ. ദൂരം 574 കിലോമീറ്റര്‍. ആദ്യത്തെ ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറില്‍ 79 കിലോമീറ്റര്‍. തിരുവനന്തപുരത്തുനിന്നുള്ളതിന്റെ വേഗം 57 കിലോമീറ്റര്‍. കേരളത്തിലെ വണ്ടി കേരളത്തില്‍ മാത്രം ഓടുന്നതാണ്. ചരക്കുനീക്കത്തിന്റെ കാര്യത്തിലായാലും യാത്രക്കാരുടെ കാര്യത്തിലായാലും ഇന്ത്യയില്‍ ഏറ്റവും തിരക്കുള്ള ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നീ മഹാനഗരങ്ങളെ യോജിപ്പിക്കുന്ന പാതയിലാണ് കാണ്‍പൂര്‍ ജംക്ഷന്‍. ഒട്ടേറെ വ്യവസായകേന്ദ്രങ്ങളിലൂടെ ആ പാത കടന്നുപോകുന്നു -കേരളത്തിന് അകത്തും പുറത്തും ഓടുന്ന തീവണ്ടികളുടെ വേഗത താരതമ്യം ചെയ്തു കൊണ്ടു മുന്‍ ബിഹാര്‍ ചീഫ് സെക്രട്ടറി കൂടിയായ എന്‍.,എസ് മാധവന്‍ എഴുതുന്നു:
തിരുവനന്തപുരം- കാസര്‍കോട് യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കുന്നതാണു കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ റെയില്‍പദ്ധതി. അതെക്കുറിച്ചു പറയുമ്പോള്‍ ആദ്യത്തെ എതിര്‍വാദം നിലവിലെ വ്യവസ്ഥ പരിഷ്‌കരിച്ചു കുറച്ചുകൂടി വേഗം കൂട്ടിക്കൂടേ എന്നതാണ്. കേരള സര്‍ക്കാര്‍, നീതി ആയോഗ്, കേന്ദ്രസര്‍ക്കാര്‍, റെയില്‍വേ ബോര്‍ഡ്, വിദേശ സര്‍ക്കാരും അവിടത്തെ ധനകാര്യസ്ഥാപനങ്ങളും തുടങ്ങി പല കൈകളിലൂടെ കടന്നുപോയിട്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുക. നിലവിലെ സംവിധാനം മെച്ചപ്പെടുത്തി ചെലവു കുറയ്ക്കാനാകുമോ എന്നു തന്നെയായിരിക്കും അവര്‍ ആദ്യം പരിശോധിക്കുക. ഇതു സംബന്ധിച്ചു വിദഗ്ധര്‍ പറയുന്നത് വളഞ്ഞു പുളഞ്ഞു പോകുന്ന ഇപ്പോഴത്തെ അലൈന്‍മെന്റില്‍ വേഗം കൂട്ടുക ദുഷ്‌കരമാണെന്നാണ്. ഇതും പരിശോധനാവിഷയമാകും.
പരിസ്ഥിതിപ്രശ്‌നങ്ങളാണു മറ്റു ചിലര്‍ ഉന്നയിക്കുന്നത്. പരിസ്ഥിതി ആഘാതത്തെക്കുറിച്ചു പഠിക്കാനും തീര്‍പ്പു കല്‍പിക്കാനും ഇന്ത്യയില്‍ നിയമം നിര്‍ദേശിച്ചിട്ടുള്ള ഒരു പ്രക്രിയയുണ്ട്. അതിലൂടെ ഈ പദ്ധതിയും കടന്നുപോകട്ടെ. അല്ലാതെ, സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി പിളര്‍ത്തും എന്നു പറഞ്ഞിട്ടു കാര്യമില്ല. ആ കൃത്യം നിലവിലെ റെയില്‍പാതയും ദേശീയപാതകളും നിര്‍വഹിച്ചിട്ടു കാലം കുറച്ചായി.
https://www.facebook.com/Malayalivartha

























