രാമങ്കരിയിലെ വ്യാജ സുന്ദരി അഭിഭാഷക സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

രണ്ട് വർഷത്തോളം ജുഡീഷ്യറിയെ കബളിപ്പിച്ച ആലപ്പുഴയിലെ വ്യാജ അഭിഭാഷ സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇത് പാലിക്കാതിരുന്നതിന് പിന്നാലെയാണ് ആലപ്പുഴ നോർത്ത് പൊലീസ് സെസിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
മതിയായ യോഗ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ച കേസിലാണ് സെസിക്കെതിരെ നടപടി.
തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നാണ് ജാമ്യാപേക്ഷയിൽ സെസി പറഞ്ഞിരുന്നത്. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.
വ്യാജ വിവരങ്ങൾ നൽകി പരീക്ഷ ജയിക്കാതെ അഭിഭാഷകവൃത്തി നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞതോടെ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. കോടതിയിൽ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി സെസി സേവ്യർ എത്തിയെങ്കിലും കോടതിയിൽ നിന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മുങ്ങിയിരുന്നു.
ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെട ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നോർത്ത് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് സെസി മുങ്ങിയത്. സെസിക്കെതിരെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ നോർത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്.
മതിയായ യോഗ്യത ഇല്ലാത്ത ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ കേസുകൾ വലിയ നിയമപ്രശ്ങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് വിലയിരുത്തൽ. ഇതെല്ലാം പരിഗണിച്ചാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വഴി പ്രത്യേകം നിയമനടപടിക്ക് ബാർ കൗൺസിൽ ഒരുങ്ങുന്നത്. കൂടുതൽ വ്യാജ അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയത്തിൽ സമഗ്ര പരിശോധന നടത്താനും കേരള ബാർ കൗൺസിൽ ആലോചിക്കുന്നുണ്ട്.
സിവിൽ കേസുകളിൽ അടക്കം കോടതിക്ക് നേരിട്ട് പോകാൻ കഴിയാത്ത സ്ഥലങ്ങളിൽ അഭിഭാഷക കമ്മീഷനെ നിയോഗിക്കാറുണ്ട്. ഈ രീതിയിൽ സെസി സേവ്യർ പല കേസുകളിലും ഹാജരായിട്ടുണ്ട്. ഇതോടൊപ്പം ലീഗൽ സർവീസ് അതോറിറ്റിയിലും പ്രവർത്തിച്ചതായി പറയുന്നു.
2018 മുതൽ ആലപ്പുഴ കോടതിയിൽ കേസുകൾക്ക് സ്ഥിരം എത്തിയിരുന്ന സിസി സേവ്യറിനെ കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകർ പറയുന്നു. കാര്യപ്രാപ്തയും മിടുക്കിയുമായ അഭിഭാഷകയെന്ന പേര് ചുരുങ്ങിയ കാലം കൊണ്ടുതന്നെ സമ്പാദിച്ചു. ഇത് തന്നെയാണ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലൈബ്രേറിയൻ സ്ഥാനത്തേക്ക് 220 ൽ 212 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ സഹായിച്ചത്.
സിസിയുടെ ബാച്ചുകാരായ ആരും തന്നെ ഇക്കാലയളവിൽ ആലപ്പുഴ കോടതിയിൽ ജോലി ചെയ്തില്ലെന്നത് കള്ളത്തരം തുടരാൻ സഹായകമാവുകയായിരുന്നു. രാമങ്കരിയിലെ സാധാരണ കുടുംബത്തിലെ അംഗമായിരുന്ന സെസി അത്യാഡംബ ജീവിതമായിരുന്നു നയിച്ചിരുന്നത്. നാട്ടിലുള്ള ചിലരെ അഭിഭാഷകയെന്ന ബലത്തില്‍ കേസില്‍ കുടുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ഇവർക്കുണ്ടായിരുന്നു. യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി അജ്ഞാതന്റെ കത്ത് ബാർ അസോസിയേഷന് ലഭിച്ചതോടെയാണ് സെസ്സിയുടെ നാടകം പൊളിഞ്ഞത്.
https://www.facebook.com/Malayalivartha

























