ജയ്‌സല്‍മേറിലെ മോട്ടോര്‍ റാലി പരിശീലനത്തിനിടെ വഴി തെറ്റി മരുഭൂമിയില്‍ ഒറ്റപ്പെട്ട് നിര്‍ജലീകരണം മൂലം മരണം സംഭവിച്ചതെന്ന് പൊട്ടിക്കരഞ്ഞ് പോലീസുകാർക്ക് മുമ്പിൽ ഭാര്യ; കേസ് അവസാനിച്ചപ്പോൾ ദുരൂഹത പ്രകടിപ്പിച്ച് ബന്ധുക്കൾ :- പുനഃരന്വേഷണത്തിൽ തെളിഞ്ഞത് ബൈക്ക് റേസിങ് താരമായ കണ്ണൂർ സ്വദേശിയുടെ മരണം കൊലപാതകം: അറസ്റ്റിലായത് ഭാര്യയും, സുഹൃത്തുക്കളും
മലയാളി ബൈക്ക് റേസിങ് താരത്തെ മൂന്ന് വര്‍ഷം മുമ്പ് രാജസ്ഥാനിലെ ജയ്‌സല്‍മീറില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കണ്ണൂര്‍ സ്വദേശിയും ബംഗളൂരു ആര്‍ടി നഗര്‍ താമസക്കാരനുമായ അസ്ബഖ് മോന്‍ (34) ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവമാണ് കൊലപാതകമെന്ന് രാജസ്ഥാന്‍ പോലീസ് കണ്ടെത്തിയത്.
ജയ്സാല്‍മീറിലെ ഇന്ത്യ-ബാജ മോട്ടോര്‍ സ്പോർട്സ് റാലിക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു മലയാളി റൈഡറായ അസ്ബാക്ക് മോന്‍റെ മരണം. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയും രണ്ട് സുഹൃത്തുക്കളും ബംഗളൂരുവില്‍ നിന്നും അറസ്റ്റിലായി. ഭാര്യ സുമേര പര്‍വേസും സുഹൃത്തുകളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.
അസ്ബഖിന്റെ ഭാര്യ സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 2018 ഓഗസ്റ്റിലാണ് ജയ്‌സല്‍മേറിലെ മോട്ടോര്‍ റാലിക്കിടെ അബ്‌സഖ് മോനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശീലനത്തിനിടെ വഴിതെറ്റി മരുഭൂമിയില്‍ ഒറ്റപ്പെട്ട് നിര്‍ജലീകരണം മൂലം മരണം സംഭവിച്ചെന്നായിരുന്നു നിഗമനം. സുമേറ, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിഖ്, സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് അസ്ബഖ് ജയ്സാല്‍മീറിലെത്തിയത്.
2018 ഓഗസ്റ്റ് 15 ന് ഇവരെല്ലാം കൂടിയാണ് റേസിംഗ് ട്രാക്ക് കാണാന്‍ പോയത്. പിന്നീട് അസ്ബഖിനെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ സംശയമില്ലെന്ന് സംഭവ ദിവസം ജയ്‌സല്‍മീറിലുണ്ടായിരുന്ന ഭാര്യ സുമേറ പര്‍വേസും പോലീസിനോട് പറഞ്ഞു. മരുഭൂമിയില്‍ ബൈക്കോടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടായെന്നും തുടര്‍ന്ന് മരണം സംഭവിച്ചുവെന്നുമായിരുന്നു ഭാര്യയും സുഹൃത്തുക്കളും പറഞ്ഞത്. ഇതോടെ പോലീസ് വിശദമായ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അസ്ബഖിന്റെ മാതാവും സഹോദരനും പോലീസില്‍ പരാതി. പിന്നീട് ജയ്സാല്‍മീര്‍ പൊലീസ് സുപ്രണ്ട് അജയ് സിങ് പഴയ കേസ് ഫയലുകള്‍ നോക്കുന്നതിനിടെ ഈ കേസില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി.
മൃതദേഹത്തില്‍ പരിക്കേറ്റതിന്‍റെ പാടുകള്‍ ഉണ്ടായിരുന്നത് പൊലീസിന്‍റെ സംശയം ബലപ്പെടുത്തി. അസ്ബഖിന്റെ മരണത്തില്‍ ഭാര്യയുടെയും സുഹൃത്ത് സഞ്ജയുടെയും പങ്കിനെക്കുറിച്ച് തുടക്കം മുതലേ സംശയമുണ്ടായിരുന്നതായി ജയ്‌സല്‍മീര്‍ എസ്.പി. അജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ബൈക്കറുടെ ഭാര്യയുടേയും സുഹൃത്തുക്കളുടേയും ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ പലതും കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്നാണ് കേസില്‍ രാജസ്ഥാന്‍ പൊലീസ് പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അസ്ബഖ് മരിച്ച സ്ഥലത്ത് ആദ്യമെത്തിയത് സുഹൃത്ത് സഞ്ജയ് ആണെന്നും, അസ്ബഖിന്റെ മൊബൈല്‍ ഫോണും സാധനങ്ങളും ഇയാള്‍ കൈക്കലാക്കിയതായും കണ്ടെത്തി. ബെംഗളൂരുവില്‍ താമസം ആരംഭിക്കുന്നതിന് മുമ്പ് അസ്ബഖും കുടുംബവും ദുബായിലായിരുന്നു. ഭാര്യയും അസ്ബഖ് മോനും തമ്മില്‍ പലകാര്യങ്ങളെച്ചൊല്ലിയും തര്‍ക്കം നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ പ്രതികള്‍ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ ഒളിവില്‍ പോയ സഞ്ജയ്, വിശ്വാസ് എന്നിവരെ ബംഗളൂരുവില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha