ഇമ്രാനേ സൂക്ഷിച്ചോ... പാകിസ്ഥാന്‍ തങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടരുതെന്ന് വ്യക്തമായ ഭാഷയില്‍ താലിബാന്‍ പറഞ്ഞെങ്കിലും വീണ്ടും നീക്കം നടത്തുന്നു; താലിബാന്‍ ഭരണത്തില്‍ പിടിമുറുക്കാന്‍ പുതിയ നീക്കവുമായി പാകിസ്ഥാന്‍; ഐഎസ്‌ഐ തലവനെ വച്ച് കളി തുടങ്ങി

പാകിസ്ഥാന്റെ പതാക താലിബാന്‍കാര്‍ വലിച്ച് കീറുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് പിന്നാലെ പാകിസ്ഥാന്‍ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് താലിബാന്‍ താക്കീതും ചെയ്തിരുന്നു.
എന്നാല്‍ അതൊന്നും വകവയ്ക്കാതെ പുതിയ നീക്കം നടത്തുകയാണ് പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ മദ്ധ്യവര്‍ത്തിയായി തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ തലവനെ തന്നെ അയച്ച് തങ്ങളുടെ നിലപാട് അറിയിച്ചതാണ് മുന്‍പ് പാകിസ്ഥാന്‍.
താലിബാന്‍ സര്‍ക്കാരില്‍ തങ്ങളുടെ പിടിപാട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താലിബാനുമായി നല്ല ബന്ധമുളള ഐഎസ്‌ഐ തലവന്‍ ജനറല്‍ ഫായീസ് ഹമീദിനെ പെഷവാര്‍ കോര്‍പ്‌സ് കമാന്ററായി മാറ്റി നിയമിച്ചു. ലെഫ്.ജനറല്‍ നദീം അഹ്‌മെദ് അഞ്ജുമാണ് പുതിയ ഐഎസ്‌ഐ തലവന്‍. ഇമ്രാന്‍ഖാന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നദീമിന് വിരമിച്ച ശേഷവും ഇമ്രാന്‍ കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്.
ബലൂചിസ്ഥാനിലെ പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി ജോലി നോക്കിയിട്ടുളളയാളാണ് നദീം അഹ്‌മെദ് അഞ്ജും. ഐഎസ്‌ഐയില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവിയായിരുന്ന ഫായീസ് ഹമീദിനെ 2019 ജൂണിലാണ് ഇമ്രാന്‍ ഖാന്‍ തലവനാക്കിയത്. അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലെത്തുന്നതിന് നിര്‍ണായക ചരടുവലികള്‍ നടത്തിയ ഫായീസ് ഇതോടെ കൂടുതല്‍ പ്രാധാന്യമുളള പദവിയിലേക്കാണ് ഇപ്പോള്‍ മാറിയത്. അഫ്ഗാനിലെ വരുംനാളുകളിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്താനാണ് ഇരു സേനാ ഉദ്യോഗസ്ഥരെയും പാകിസ്ഥാന്‍ സര്‍ക്കാര്‍ നിയമിച്ചത്.
അതേസമയം ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോന്‍സിന്റെ നേതൃത്വത്തില്‍ താലിബാനുമായി യു.എന്നിന്റെ പ്രത്യേക സംഘം ചൊവ്വാഴ്ച ചര്‍ച്ച നടത്തി.
ഇടക്കാല താലിബാന്‍ സര്‍ക്കാരിലെ സാംസ്‌കാരിക വകുപ്പ് മന്ത്രി ഖൈറുല്ലാ ഖൈര്‍ക്വയായാണ് താലിബാനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. അഫ്ഗാന്‍ ജനതയുടെ സുരക്ഷയ്ക്കും സ്ഥിരതയുള്ള അഫ്ഗാന് വേണ്ടിയും അന്താരാഷ്ട്ര സമൂഹവും താലിബാനും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ കണ്ടെത്തേണ്ട ആവശ്യകത ചര്‍ച്ചയില്‍ ഇരു വിഭാഗത്തിനും ബോദ്ധ്യപ്പെട്ടതായി യു.എന്‍ സംഘം വ്യക്തമാക്കി.
അഫ്ഗാന്‍ ജനതക്ക് സഹായം ലഭ്യമാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത താലിബാന് ബോദ്ധ്യപ്പെട്ടെന്നും യു.എന്‍ സംഘം അറിയിച്ചു. രാജ്യത്തിന്റെ നിലനില്‍പ്പിനും വികസനത്തിനും അന്താരാഷ്ട്ര സമൂഹവും താലിബാനും ധാരണാ മേഖലകള്‍ വികസിപ്പിക്കണമെന്നും യു.എന്‍ സംഘം നിര്‍ദ്ദേശിച്ചു.മുന്‍ അഫ്ഗാന്‍ പ്രസിഡന്റായ ഹാമിദ് കര്‍സായിയുമായി ഡെബോറ സെപ്തംബറില്‍ ചര്‍ച്ച നടത്തിയിരുന്നു.
അഫ്ഗാന്‍ ജനതക്ക് സഹായങ്ങള്‍ ഉറപ്പാക്കുന്നതിന്റെ സാദ്ധ്യതകളാണ് ചര്‍ച്ചകളുടെ ലക്ഷ്യമെന്ന് ഡെബോറ ചൂണ്ടിക്കാട്ടിയിരുന്നു. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് ശേഷമുള്ള ശേഷമുള്ള സാഹചര്യങ്ങളാണ് യു.എന്‍ സംഘം വിലയിരുത്തുന്നത്.
അഫ്ഗാനിന്റെ പടിവാതില്‍ക്കല്‍ സാമൂഹിക സാമ്പത്തിക ദുരന്തമെത്തിയെന്നുംരാജ്യത്തിന്റെ സ്ഥിരതക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ അത് വളരാന്‍ സാദ്ധ്യതയുണ്ടെന്നും യൂറോപ്യന്‍ യൂണിയന്റെ വിദേശനയ ചുമതലയുള്ള ജോസഫ് ബോറല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അതേസമയം അഫ്ഗാനിലെ ഗോത്രവര്‍ഗവിഭാഗമായ ഹസാര സമൂഹത്തിലെ 17 വയസ്സുള്ള പെണ്‍കുട്ടിയുള്‍പ്പെടെ 13 പേരെ താലിബാന്‍ വധിച്ചെന്ന് റിപ്പോര്‍ട്ട് വന്നു. അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഖിദ്ര്‍ ജില്ലയില്‍ സൈന്യത്തിനുനേരെ നടന്ന ആക്രമണത്തിലാണ് ഹസാരകളെ താലിബാന്‍ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ സൈനികരാണ്. ജില്ലയില്‍ നിന്ന് സൈനികര്‍ പലായനം ചെയ്യുന്നതിനിടെയാണ് താലിബാന്‍ ആക്രമണമഴിച്ചുവിട്ടത്. ഏറ്റുമുട്ടലിനിടെ മറ്റൊരു പ്രദേശവാസിയും മരിച്ചു.
https://www.facebook.com/Malayalivartha


























