ഗൾഫ് യാത്രയ്ക്ക് വേണ്ടത് ലക്ഷങ്ങൾ; ദുബായ് എക്സ്പോ ആരംഭിച്ചതിന് പിന്നാലെ കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു, ലണ്ടനിലേക്കുള്ളതിനെക്കാൾ കൂടുതൽ നിരക്കെന്ന് വിദഗ്ധർ

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ പിന്നിട്ട ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. വിലക്കുകൾ നീക്കി അക്ഷാവാതിലുകൾ തുറന്നു. അങ്ങനെ ദുബായ് എക്സ്പോ ആരംഭിച്ചതോടുകൂടി യുഎഇയിലേക്ക് യാത്രക്കാരുടെ കുത്തൊഴുക്കാണ് കാണുവാൻ സാധിക്കുന്നത്. ഇപ്പോൾ ടിക്കറ്റിന് ലണ്ടനിലേക്കുള്ള യാത്രയേക്കാൾ കൂടുതൽ തുക നൽകേണ്ടി വരുന്ന സാഹചര്യം. എന്നിട്ടും വിമാനടിക്കറ്റുകൾ കിട്ടാക്കനിയാണ്....
ദുബായ് എക്സ്പോ ആരംഭിച്ചതിന് പിന്നാലെ കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. ലണ്ടനിലേക്കുള്ളതിനെക്കാൾ കൂടുതൽ എന്നാണ് വിദഗ്ധർ ചോദിക്കാട്ടുന്നത്. കൊച്ചിയിൽനിന്ന് ദുബായിലേക്ക് 3.50 മണിക്കൂറും ലണ്ടനിലേക്ക് 10.10 മണിക്കൂറുമാണു യാത്രാ ദൈർഘ്യം എന്നത്. ഇരട്ടിയിലേറെ ദൈർഘ്യമുള്ള ലണ്ടൻ യാത്രയ്ക്ക് ഗൾഫ് സെക്ടറിലേതിനേക്കാൾ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. യുഎഇയിൽനിന്ന് 7.05 മണിക്കൂർ പിന്നിട്ട് ലണ്ടനിലേക്കു യാത്ര ചെയ്യാനും കേരളത്തിൽനിന്ന് ഗൾഫിൽ എത്തുന്നതിനെക്കാൾ കുറഞ്ഞ നിരക്കു മതിയാകും എന്നതാണ്.
കാലാകാലങ്ങളായി തുടർന്നുവരുന്ന ഗൾഫിലെ പ്രവാസികളോടുള്ള ഇരട്ടത്താപ്പിന് ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. യുഎഇ കോവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയതോടെ തന്നെ യാത്രക്കാരെ പിഴിയുന്നതിൽ ദേശീയ, സ്വകാര്യ വിമാന കമ്പനികൾ കൂട്ടത്തോടെ മത്സരിക്കുകയാണ്. ആഴ്ചകളായി കേരള–യുഎഇ സെക്ടറിൽ 30,000ത്തിനു മുകളിലാണ് ടിക്കറ്റ് നിരക്ക് ഈടാക്കിവരുന്നത്. വരുന്ന ആഴ്ചകളിലും ഇതേ നിരക്കാണ് ഓൺലൈനിൽ കാണിക്കുന്നത് എങ്കിലും ഇതിൽ മാറ്റമുണ്ടാകാനും സാധ്യത ഉണ്ട്. ഇതര ഗൾഫ് രാജ്യങ്ങളിലേക്കും പൊള്ളുന്ന നിരക്ക് തുടരുകയാണ്.
ഇന്നു കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്നലെ വിവിധ എയർലൈനുകളുടെ ഓൺലൈനിൽ കാണിച്ച നിരക്ക് എപ്രകാരമാണ്. എയർ ഇന്ത്യാ എക്സ്പ്രസിൽ 28,105 രൂപ, ഫ്ലൈ ദുബായിൽ 30,757, സ്പൈസ് ജെറ്റിൽ 30,950, എമിറേറ്റ്സ് എയർലൈൻസ് 40,722 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് കാണിച്ചിട്ടുള്ളത്.
അതോടൊപ്പം തന്നെ ഇന്നു എമിറേറ്റ്സിൽ കൊച്ചിയിൽനിന്ന് ദുബായ് വഴി ലണ്ടനിലേക്കു പറക്കാൻ 27701 രൂപ മാത്രം മതിയാകും. അബുദാബി ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് ചീഫ് സെക്യൂരിറ്റി ഇൻഫർമേഷൻ ഓഫിസർ ഇല്യാസ് കൂളിയങ്കാൽ സെപ്റ്റംബർ 19ന് കണ്ണൂരിൽനിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ ടിക്കറ്റിനു നൽകിയത് 25,491 രൂപയാണ്. 20ന് അബുദാബിയിൽനിന്ന് ലണ്ടനിലേക്കു 7.05 മണിക്കൂർ യാത്രയ്ക്ക് ഇത്തിഹാദ് എയർവേയ്സിൽ യാത്ര ചെയ്തത് 1160 ദിർഹം അതായത് 23,416 രൂപ. ഇത്തിഹാദിൽ എല്ലാ ആനുകൂല്യങ്ങളോടെയുമുള്ള യാത്രയ്ക്കും ബജറ്റ് എയർലൈൻസിനെക്കാൾ കുറഞ്ഞ തുക മാത്രമാണ് ഈടാക്കിയതെന്ന് ഇല്യാസ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. യാത്രാ നിയന്ത്രണം ഇല്ലാത്ത സമയങ്ങളിൽ ലണ്ടനിലേക്ക് ഇതിനെക്കാൾ കുറഞ്ഞ നിരക്കു മതിയാകും.
അതേസമയം കോവിഡ് മൂലം വിമാനക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ ഗൾഫിലെ പ്രവാസികളെ കൊള്ളയടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തേതും അവസാനിക്കാത്തതുമായ കാഴ്ചയാണ് ഇത്. കൂടാതെ എയർപോർട്ടിൽ നടത്തുന്ന റാപ്പിഡ് പിസിആർ ടെസ്റ്റ് നിരക്കും വളരെ കൂടുതലാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാസങ്ങളോളം നാട്ടിൽ കുടുങ്ങിയ പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടി പിൻവലിക്കണമെന്ന് പ്രവാസികളെ ഒന്നടങ്കം പറയുകയാണ്. ടിക്കറ്റ് നിരക്ക് ഒരു മാനദണ്ഡവുമില്ലാതെ വർധിപ്പിക്കുമ്പോൾ കയ്യുംകെട്ടി നോക്കിയിരിക്കുകയാണ് സർക്കാർ എന്ന ആക്ഷേപവും ഇതോടൊപ്പം ഉയരുന്നുണ്ട്.
ലക്ഷക്കണക്കിനു പ്രവാസികളെ ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ ഉയർന്നതോടെ പല പ്രവാസി കുടുംബങ്ങളും യാത്ര മാറ്റിവച്ചിരിക്കുകയാണ്. വർഷത്തിലേറെയായി നാട്ടിൽ പോകാൻ പറ്റാത്തവരും കുടുംബത്തെ കൊണ്ടുവരാനായി സന്ദർശക വീസ എടുത്ത് ടിക്കറ്റ് കുറയുന്നതും കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















