ബൈസൺവാലിയിലെ കുടുംബശ്രീയുടെ ഫേമസ് ബേക്കറിയിലെ റൊട്ടിയുടെ രുചി വേറൊന്നു തന്നെയാണ്; 2006-ൽ കുടുംബശ്രീയുടെ വാർഷികത്തിൽ പങ്കെടുത്ത് ഫേമസ് ബേക്കറി ഉദ്ഘാടനം ചെയ്തത് ഓർത്തെടുത്ത് ഡോ. തോമസ് ഐസക്ക്ബൈസൺവാലിയിലെ കുടുംബശ്രീയുടെ ഫേമസ് ബേക്കറിയിലെ റൊട്ടിയുടെ രുചി വേറൊന്നു തന്നെയാണ്; 2006-ൽ കുടുംബശ്രീയുടെ വാർഷികത്തിൽ പങ്കെടുത്ത് ഫേമസ് ബേക്കറി ഉദ്ഘാടനം ചെയ്തത് ഓർത്തെടുത്ത് ഡോ. തോമസ് ഐസക്ക്

ബൈസൺവാലിയിലെ കുടുംബശ്രീയുടെ ഫേമസ് ബേക്കറിയിലെ റൊട്ടിയുടെ രുചി വേറൊന്നു തന്നെയാണെന്ന് തോമസ് ഐസക്ക്. നാടൻ ബ്രഡ്. പക്ഷെ, പെട്ടെന്നങ്ങ് പൊടിഞ്ഞുപോകില്ല. രുചിക്കൂട്ട് രഹസ്യം. ഏറ്റവും ചെലവേറിയ ഐറ്റം ബ്രഡ് തന്നെ. ബണ്ണ്, റസ്ക്, കുക്കികൾ, സമോസകൾ, വറവുകൾ, പലഹാരങ്ങൾ ഇങ്ങനെ രണ്ട് ഡസനിലേറെ ഉൽപ്പന്നങ്ങളുമുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ബൈസൺവാലിയിലെ കുടുംബശ്രീയുടെ ഫേമസ് ബേക്കറിയിലെ റൊട്ടിയുടെ രുചി വേറൊന്നു തന്നെയാണ്. നാടൻ ബ്രഡ്. പക്ഷെ, പെട്ടെന്നങ്ങ് പൊടിഞ്ഞുപോകില്ല. രുചിക്കൂട്ട് രഹസ്യം. ഏറ്റവും ചെലവേറിയ ഐറ്റം ബ്രഡ് തന്നെ. ബണ്ണ്, റസ്ക്, കുക്കികൾ, സമോസകൾ, വറവുകൾ, പലഹാരങ്ങൾ ഇങ്ങനെ രണ്ട് ഡസനിലേറെ ഉൽപ്പന്നങ്ങളുമുണ്ട്. ചുറ്റുപാടുമുള്ള ബ്ലോക്കുകളിലെ കടകളിൽ എത്തിക്കുന്നതിനു രണ്ട് വാഹനങ്ങളുമുണ്ട് (ഒന്ന് വാടകയ്ക്ക്). 28 സ്ത്രീകൾ പണിയെടുക്കുന്നു.
2006-ൽ കുടുംബശ്രീയുടെ വാർഷികത്തിൽ പങ്കെടുത്ത് ഫേമസ് ബേക്കറി ഉദ്ഘാടനം ചെയ്യുമ്പോൾ 10 പേരായിരുന്നു തൊഴിലാളികൾ (ചിത്രം 2-4). ഫേമസ് ബേക്കറി പിന്നോട്ടില്ല. മുന്നോട്ടു തന്നെ. ഇനിയിപ്പോൾ ഹൈറേയ്ഞ്ചിലെ പ്രധാന പട്ടണങ്ങളിലും സ്ഥാനം ഉറപ്പിക്കാൻ എന്തുവഴിയെന്നുള്ള ആലോചന തുടങ്ങിയിട്ടുണ്ട്.
അന്ന് പഞ്ചായത്ത് പ്രസിഡന്റ് മാണി കോൺഗ്രസിലെ ഷാജി മണ്ണൂർ ആയിരുന്നു. എന്നാൽ സൂത്രധാരക ബൈസൺവാലിയിലെ ജനകീയാസൂത്രണ പ്രവർത്തക ഷൈലജാ സുരേന്ദ്രൻ ആയിരുന്നു. 1995-ൽ ഷൈലജാ സുരേന്ദ്രൻ 25-ാം വയസ്സിൽ മത്സരിച്ച് പഞ്ചായത്ത് അംഗമായി. ഭരണം യുഡിഎഫിന്. പ്രസിഡന്റ് മാണി കോൺഗ്രസിന്റെ പി.ജെ. ചെറിയാൻ.
എല്ലാവരെയും സഹകരിപ്പിക്കണമെന്നുള്ള മനോഭാവക്കാരൻ. മൂന്നാംഘട്ട പരിശീലനത്തിൽ ജനപ്രതിനിധികൾക്കു മുഴുവൻ ജില്ലാ-സംസ്ഥാനതലത്തിൽ തന്നെ പരിശീലനം നൽകാൻ തീരുമാനിച്ചു. അന്നു മുതൽ എല്ലാ പരിശീലനങ്ങളിലും ഷൈലജാ സുരേന്ദ്രൻ സ്ഥിരം പങ്കാളിയായി. വനിതാ ജനപ്രതിനിധി - കർമ്മസമിതി പരിശീലനങ്ങളിൽ സജീവപങ്കാളി മാത്രമല്ല, ഗ്രൂപ്പു ചർച്ചകൾക്കും മറ്റും നേതൃത്വം നൽകുന്ന ആളുമായി.
കിലയിലെ ഒരു പരിശീലനത്തിന്റെ ഗ്രൂപ്പ് ഫോട്ടോയാണ് അവസാനം നൽകിയിരിക്കുന്നത്. ആദ്യവർഷങ്ങളിൽ വനിതാഘടക പദ്ധതിയിലാണ് ഷൈലജ കൂടുതൽ ശ്രദ്ധിച്ചത്. 1998-ൽ സ്ത്രീപദവി പഠനത്തിന്റെ ഭാഗമായി വിപുലമായ സർവ്വേ നടത്തി (ചിത്രം 1,5). എല്ലാ കുടുംബങ്ങളുടെയും സെൻസസും അവരിൽ നിന്നു സാമ്പിളായി തെരഞ്ഞെടുത്തവരുടെ വിശദമായ സർവ്വേയും നടത്തി.
പാഴ്വേലയെന്ന മനോഭാവവും പ്രചാരണവുമായിരുന്നു പഞ്ചായത്തിൽ പലർക്കും. “ഇതുകൊണ്ടൊക്കെ എന്തു കിട്ടാനാണ്?” “എത്ര സർവ്വേകൾ കണ്ടിരിക്കുന്നു. എന്തു പ്രയോജനം?” എന്നതായിരുന്നു മനോഭാവം. എന്നാൽ ഈ സർവ്വേ വഴി പഞ്ചായത്തിലെ മഹാഭൂരിപക്ഷം സ്ത്രീകളോടും സംവദിക്കുന്നതിനും അവരിൽ ഒരുവിഭാഗം പേരെ പ്രവർത്തകരാക്കി മാറ്റുന്നതിനും കഴിഞ്ഞു.
അതിലുമുപരി ഏറ്റവും പ്രധാനപ്പെട്ട നേട്ടമുണ്ടായത് ഈ സർവ്വേയുടെ അടിസ്ഥാനത്തിൽ ജനങ്ങൾ പറഞ്ഞ പ്രശ്നങ്ങളോടു പ്രതികരിച്ചുകൊണ്ടുള്ള പ്രോജക്ടുകൾ തയ്യാറാക്കുന്നതിന് എതിർക്കുവാൻ ആർക്കും കഴിയുമായിരുന്നില്ല. അങ്ങനെ ബോധവൽക്കരണം ( അയൽക്കൂട്ടം, തൊഴിൽ പരിശീലനം, വായനാശീലം വളർത്തൽ, ആരോഗ്യ-വിദ്യാഭ്യാസം, കള്ളവാറ്റിന് എതിരായ സമരം തുടങ്ങിയ പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കപ്പെട്ടു. മഹിളാസമഖ്യ പരിപാടിയിൽ ബൈസൺവാലിയും ഉൾപ്പെട്ടിരുന്നു.
ഈ പ്രോജക്ടുകളിൽ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയത് വാലാപ്പുര നിർമ്മാണ പ്രോജക്ടാണ്. പട്ടികവർഗ്ഗ സ്ത്രീകൾ മാസമുറക്കാലത്ത് വീട്ടിൽനിന്നും മാറി താമസിക്കുന്നതിന് ഊരിനടുത്ത് ഒരു ചെറിയ പുരയുണ്ടാകും. എന്നാൽ അത്യന്തം വൃത്തിഹീനവും അനാരോഗ്യകരവുമായിട്ടുള്ള ഒരു സ്ഥിതിയാണ് ഇവിടെയുണ്ടായിരുന്നത്.
സർവ്വേയിലൂടെ ഉയർന്നുവന്ന ഒരു ആരോഗ്യ പ്രശ്നം ഇതായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ഊരിലും വാലാപ്പുര നിർമ്മിക്കുന്നതിനു പ്രോജക്ട് വച്ചു. ഇതു പട്ടികവർഗ്ഗ ഉപപദ്ധതിയിൽ ഇത്തരത്തിൽ ക്രിയാത്മകമായി ഇടപെടുന്നതിന്റെ ഒരു തുടക്കമായി മാറി. (ചിത്രം 7). റോഡുകൾ മെച്ചപ്പെടുത്തുന്നതിനും പുതിയവ നിർമ്മിക്കുന്നതിനും സന്നദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. (ചിത്രം 9).
ഇതുപോലുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ ജനകീയ അംഗീകാരം നേടി. അങ്ങനെ 2000-ത്തിലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഭൂരിപക്ഷം നേടി. ഷൈലജ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായി. കുടുംബശ്രീയുടെ ആദ്യബാച്ചിൽ തന്നെ ബൈസൺവാലിയും ഉൾപ്പെട്ടിരുന്നു. 2005-ലെ തെരഞ്ഞെടുപ്പിൽ ഷൈലജ മത്സരിച്ചില്ല. പ്രവർത്തന മണ്ഡലം കൂടുതൽ മഹിളാ അസോസിയേഷനിലേയ്ക്കും പാർട്ടി രംഗത്തേയ്ക്കും മാറി.
ഈ സന്ദർഭം ബൈസൺവാലിയിൽ മാത്രമല്ല, സമീപപഞ്ചായത്തുകളിലുമെല്ലാം കുടുംബശ്രീ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള അവസരമായിത്തീർന്നു. രാജാക്കാട് നടന്ന വിപുലമായ അയൽക്കൂട്ട സംഗമത്തിൽ പങ്കെടുത്തത് ഞാൻ ഓർക്കുന്നു. അതോടൊപ്പം തന്നെ ജനപ്രതിനിധി അല്ലെങ്കിലും ബൈസൺവാലിയിലെ വികസനപ്രവർത്തനങ്ങളിൽ ശക്തമായി ഇടപെടുന്ന ഒരു ജനകീയാസൂത്രണ പ്രവർത്തകയായി തുടർന്നു.
ഇക്കഴിഞ്ഞ ടേമിൽപ്പോലും ബൈസൺവാലി പ്രദേശത്തെ കിഫ്ബി റോഡുകൾക്കും മറ്റും വേണ്ടിയുള്ള പ്രതിനിധി സംഘത്തെ നയിച്ചുവരിക ഷൈലജാ സുരേന്ദ്രനാണ്. എന്തിനാണ് ഇത്രയും കഥകൾ പറയുന്നത്? ജനകീയാസൂത്രണം നമ്മുടെ നാട്ടിൻപുറങ്ങളിൽ സൃഷ്ടിച്ചിട്ടുള്ള ജനാധിപത്യയിടവും അതിൽ ഇടപെട്ടു പ്രവർത്തിക്കാനുള്ള പുതിയ സാധ്യതകളുടെയും ഉത്തമ ഉദാഹരണമാണ് ഷൈലജാ സുരേന്ദ്രൻ.
പ്രതിപക്ഷത്തായിരുന്നപ്പോഴും ഫലപ്രദമായി ആസൂത്രണ - നിർവ്വഹണ പ്രക്രിയയിൽ ഇടപെട്ടു. പഞ്ചായത്ത് ഭാരവാഹിയായപ്പോൾ ഇതിനുള്ള സാധ്യതകൾ വളരെ വിപുലമായി. ഇപ്പോൾ ജനപ്രതിനിധി അല്ലെങ്കിലും കുടുംബശ്രീയിലും പല വികസന പ്രോജക്ടുകൾ നടപ്പാക്കുന്നതിനും ഇടപെട്ടു പ്രവർത്തിക്കാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു.
ഈ ജനാധിപത്യയിടം സൃഷ്ടിച്ചതാണ് ജനകീയാസൂത്രണത്തിന്റെ ഏറ്റവും വലിയ നേട്ടം. ഇങ്ങനെ ഫലപ്രദമായി ഇടപെടാൻ കഴിയുന്നത് പഞ്ചായത്തിൽ ഒരു സംഘം സന്നദ്ധപ്രവർത്തകരെ സഹായിക്കുന്നതിന് ഒപ്പം കൂട്ടാൻ കഴിഞ്ഞതുകൊണ്ടാണെന്നാണ് ഷൈലജാ സുരേന്ദ്രന്റെ അഭിപ്രായം.
കെ.ജി. സെബാസ്റ്റ്യനായിരുന്നു ബ്ലോക്ക് കോർഡിനേറ്റർ. വി.ഡി. ശ്രീനിവാസൻ, വി.റ്റി. മാണി, പി.വൈ. ജോൺ, കുര്യൻ വർഗ്ഗീസ്, എം.ബി. രാജൻ, വി.എഫ്. ജോസ്, സിനി ജോസഫ് എന്നിവരായിരുന്നു ഡിആർപിമാർ. റിസോഴ്സ്പേഴ്സൺസിൽ നല്ലൊരു പങ്കും കേരള കോൺഗ്രസുകാർ ആയിരുന്നെങ്കിലും വളരെ ആത്മാർത്ഥതയോടെ സർവ്വേ വിജയിപ്പിക്കുന്നതിനും മറ്റും പ്രവർത്തിച്ചു. പിന്നീടു പലരും ഇടതുപക്ഷത്തേയ്ക്കു മാറി. #ജനകീയാസൂത്രണജനകീയചരിത്രം
https://www.facebook.com/Malayalivartha

























