വിഷ വസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് 10 വർഷം തടവ്;തെളിവു നശിപ്പിച്ചതിന് 7 വർഷം തടവ്; കൊലപാതകത്തിനും വധശ്രമത്തിനും ഇരട്ടജീവപര്യന്തം; 17 വർഷത്തെ ശിക്ഷയ്ക്കു ശേഷം ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കണം;കൊലക്കുറ്റത്തിന് അഞ്ച് ലക്ഷം രൂപ പിഴ;സൂരജിന് വധ ശിക്ഷ കിട്ടാൻ ഉത്രയുടെ കുടുംബം ഹൈക്കോടതിയിലേക്ക്; 2020ൽ നടന്ന കൊലപാതകത്തിൽ പ്രതി ശിക്ഷിക്കപ്പെടുമ്പോൾ ഉത്ര കേസ് നാൾവഴി ഇങ്ങനെ

മനസാക്ഷിയെ ഞെട്ടിച്ച അഞ്ചൽ ഉത്ര വധക്കേസിൽ വിധി പ്രസ്താവിച്ചിരിക്കുകയാണ് . ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത് .
17 വർഷത്തെ ശിക്ഷയ്ക്കു ശേഷം ആണ് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കേണ്ടത്. വിഷ വസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിനാണ് 10 വർഷം തടവ്. തെളിവു നശിപ്പിച്ചതിന് 7 വർഷം തടവ്.കൊലപാതകത്തിന് വധശ്രമത്തിനും ആണ് ഇരട്ടജീവപര്യന്തം. കൊലക്കുറ്റത്തിന് സൂരജ് അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കണം .കൊലപാതക ശ്രമത്തിന് 50,000 രൂപ പിഴ ഒടുക്കണം. വിഷവസ്തു ഉപയോഗിച്ചതിന് 25,000 രൂപ പിഴ. തെളിവ് നശിപ്പിച്ചതിന് പത്തായിരം രൂപ കൊടുക്കണം.
അതേസമയം ഉത്രയ്ക്ക് നീതി കിട്ടിയില്ല എന്ന് ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും ഉത്രയുടെ അമ്മ പറഞ്ഞു. ഉത്രയുടെ കുടുംബം ഇനി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സൂരജിന് പരമാവധി ശിക്ഷ ലഭിക്കണം എന്നായിരുന്നു ആഗ്രഹം എന്നാൽ ഇപ്പോൾ കിട്ടിയിരിക്കുന്ന ശിക്ഷ അത്രത്തോളം തൃപ്തി ആയിട്ടില്ല ഉത്രയുടെ കുടുംബത്തിന്.. സൂരജിന് പരമാവധി ശിക്ഷ ലഭിച്ചെന്ന് പ്രോസിക്യൂഷൻ പറഞ്ഞു .
കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് എം.മനോജാണ് വിധി പ്രസ്താവിച്ചത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു
2020 മേയ് ഏഴിനാണ് മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് ഉത്ര മരിച്ചത്. കൊലപാതകമാണെന്ന എട്ടു പേജുള്ള പരാതിയുമായി ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്പിയായിരുന്ന ഹരിശങ്കറിനെ കണ്ടതോടെയാണ് കൊലപാതകത്തിലേക്ക് അന്വേഷണമെത്തിയത്.രാജ്യത്ത കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്ര കേസ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിങിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്രക്കേസുണ്ട്. 2018 ൽ വിവാഹം കഴിച്ച ഉത്രയെ 2020 ൽ സൂരജ് കൊലപ്പെടുത്തുകയായിരുന്നു. 2021 ൽ പ്രതി ശിക്ഷിക്കപ്പെടുമ്പോൾ,
ഉത്ര കേസ് നാൾവഴിയിലേക്ക് ഒന്ന് എത്തി നോക്കാം ;
2018 മാർച്ച് 25: ഉത്രയുടേയും സൂരജിന്റെയും വിവാഹം
2020 മാർച്ച് 2: ഉത്രക്ക് ആദ്യം പാമ്പുകടി ഏൽക്കുന്നു, തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു
2020 ഏപ്രിൽ 22: തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ നിന്ന് ഉത്ര അഞ്ചൽ ഏറാത്തുള്ള വീട്ടിലേക്ക്
2020 ഏപ്രിൽ 22 നും 2020 മെയ് 7 നും ഇടയിൽ സൂരജ് ഇടയ്ക്കിടെ ഇവിടം സന്ദർശിക്കുന്നു
2020 മെയ് 6: അവസാനം സൂരജ് വീട്ടിലെത്തിയ ദിവസം
2020 മെയ് 7: കിടപ്പുമുറിയിൽ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തി
2020 മെയ് 7: ഉത്രയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തി
2020 മെയ് 7: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
2020 മെയ് 12: പൊലീസ് നടപടി ശക്തമാക്കണമെന്ന ആവശ്യവുമായി ഉത്രയുടെ കുടുംബം
2020 മെയ് 19: ഉത്രയുടെ അച്ഛനും അമ്മയും റൂറൽ എസ്പി ഹരിശങ്കറിന് പരാതി നൽകുന്നു.
2020 മെയ് 20: ഡിവൈഎസ്പി പി. അശോകന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുന്നു
2020 മെയ് 24: സൂരജടക്കം നാല് പേരെ കസ്റ്റഡിയിലെടുക്കുന്നു, സൂരജിനെ പിന്നീട് അറസ്റ്റ് ചെയ്യുന്നു
2020 ഓഗസ്റ്റ് 22: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലാകുന്നു
2020 ഒക്ടോബർ 7: ഉത്ര കേസിൽ വിചാരണ തുടങ്ങുന്നു
2021 ഒക്ടോബർ 11: ഉത്ര കേസിൽ സെഷൻസ് കോടതി വിധി.
2021 ഒക്ടോബർ 13 ; കേരളം കാത്തിരുന്ന ആ നിർണ്ണായക വിധി പുറപ്പെടുവിച്ചു .സൂരജ് എന്ന കുറ്റവാളിക്ക് ഇരട്ട ജീവപര്യന്തം.
https://www.facebook.com/Malayalivartha























