ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, ഇന്ന് രാത്രി പാങ്ങോട് സൈനിക ആശുപത്രിയിൽ സൂക്ഷിക്കും; നാളെ ജന്മനാടായ കൊല്ലം ഒടനാവടത്തെ കുടവട്ടൂരിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകും
ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്‍റെ മൃതദേഹം ബുധനാഴ്ച തിരുവനന്തപുരത്തെത്തിച്ചു. മഹാനവമി ദിനമായ വ്യാഴാഴ്ച ജന്മനാടായ കൊല്ലം ഒടനാവടത്തെ കുടവട്ടൂരിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകും.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.
ബുധനാഴ്ച രാത്രി പാങ്ങോട് സൈനികാശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കും. വ്യാഴാഴ്ച രാവിലെ ജന്മനാടായ കുടവട്ടൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
മറാഠ റെജിമെന്റില്‍ ആയിരുന്നു. ഏഴ് മാസം മുമ്പാണ് പഞ്ചാബില്‍ നിന്നും കശ്മീരിലെത്തിയത്. രണ്ട് മാസം മുന്‍പ് നാട്ടില്‍ എത്തിയിരുന്നു. ശില്‍പയാണ് സഹോദരി.
കൊല്ലം കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാറിന്‍റെയും ബീനാകുമാരിയുടെയും മകന്‍ എച്ച്. വൈശാഖ് നാല് വര്‍ഷം മുന്‍പാണ് കരസേനയില്‍ ചേര്‍ന്നത്. 24 വയസ്സായിരുന്നു. പൂഞ്ച് ജില്ലയിലെ സുരാന്‍ഘോട്ട് പ്രവിശ്യയിലെ ധേരാ കി ഗലിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് വൈശാഖ് വീരമൃത്യു വരിച്ചത്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ പ്രതിരോധവും ആയുധങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലും ഒന്നിച്ചു നടത്തുന്ന കാസോ ഓപ്പറേഷന്‍ തിങ്കളാഴ്ച രാവിലെ നടത്തിയത്. തിരച്ചിലിനിടയില്‍ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് ജമ്മുവിലെ പതിരോധ വകുപ്പ് പി ആര്‍ ഒ ലഫ്റ്റനന്‍റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പൂഞ്ച്, രജൗരി ജില്ലകളില്‍ അടുത്ത കാലത്തായി ഭീകര പ്രവര്‍ത്തനങ്ങള്‍ ഏറി വരികയാണെന്നും കേണല്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ആഗസ്റ്റ് ഒന്‍പതിന് അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്), കരസേന, സ്പഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്.ഒ.ജി) എന്നീ സേനകള്‍ സംയുക്തമായി പൂഞ്ചില്‍ നടത്തിയ സൈനിക നീക്കത്തില്‍ മെന്ദര്‍ പ്രവിശ്യയിലെ ഭീകരരുടെ ഒരു ഒളിത്താവളം തകര്‍ക്കുകയും നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ആയുധങ്ങളില്‍ എകെ47, ചൈനീസ് നിര്‍മിത പിസ്റ്റളുകള്‍, ചൈനീസ് ഗ്രനേഡുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha